ADVERTISEMENT

‘‘കമ്യൂണിസ്റ്റുകാർ മർദിച്ചവശനാക്കി മരിച്ചെന്നുറപ്പിച്ച് റെയി‍ൽപാളത്തിൽ ഉപേക്ഷിച്ചയാളാണ് എന്റെ ഭർത്താവ്. കേരളത്തിലെ കോൺഗ്രസുകാരുടെ പോരാട്ടവും ത്യാഗവും എനിക്കു മനസ്സിലാകും’’ – പറയുന്നത് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയായി നിയമിതയായ ദീപ ദാസ് മുൻഷി. കോൺഗ്രസിൽ ദേശീയതലത്തിൽ നിറഞ്ഞുനിന്ന അന്തരിച്ച പ്രിയരഞ്ജൻ ദാസ് മുൻഷിയുടെ ഭാര്യയാണ് ദീപ. ഹിമാചൽപ്രദേശിലെയും തെലങ്കാനയിലെയും തിരഞ്ഞെടുപ്പുവിജയങ്ങളുടെ ചുക്കാൻ പിടിച്ച ശേഷം കേരളത്തിന്റെ ചുമതലയിലേക്ക് എത്തുന്ന ദീപ മനോരമയോടു സംസാരിക്കുന്നു.

കേരളത്തിൽ എന്തെല്ലാം കാര്യങ്ങൾക്കാകും മുൻഗണന?

സംസ്ഥാന – ജില്ലാ തലങ്ങളിൽ ശക്തമായിരുന്നെങ്കിലും താഴെത്തട്ടിൽ ഘടന നഷ്ടമായ സ്ഥിതിയിൽനിന്നാണ് തെലങ്കാനയിൽ കോൺഗ്രസ് അടിത്തറ വീണ്ടെടുത്തതും മുഴുവൻസമയ പ്രവർത്തനത്തിനു കാൽലക്ഷത്തോളം പേരുടെ കോർ ടീമിനെ രൂപപ്പെടുത്തിയതും. അതും കുറഞ്ഞ സമയംകൊണ്ട്. കൂട്ടായ പ്രവർത്തനമാണ് അവിടെ ബലമായത്. തെലങ്കാന തിരഞ്ഞെടുപ്പിൽനിന്നു കോൺഗ്രസിനു കിട്ടിയ പാഠം ഇതാണ്. കേരളത്തിൽ 20 ലോക്സഭാ സീറ്റുകളിലും യുഡിഎഫ് വിജയം ഉറപ്പാക്കാൻ നേതാക്കൾക്കൊപ്പംനിന്നു പ്രവർത്തിക്കും. നേതാക്കളുമായി കുടുംബപരമായിത്തന്നെ ഏറെക്കാലത്തെ ബന്ധമുണ്ട്.

ശക്തമായ നേതൃത്വത്തിന്റെ അഭാവം കേരളത്തിലെ കോൺഗ്രസിനുണ്ടോ?

രാഹുൽ ഗാന്ധി കേരളത്തിൽനിന്നുള്ള എംപിയാണ്. കോൺഗ്രസ് സംഘടനാ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ ഉൾപ്പെടെ മുതിർന്ന നേതാക്കളുണ്ട്. പരിചയസമ്പന്നരായ സംസ്ഥാന നേതാക്കൾ വേറെയും. ഇവരുടെ കൂട്ടായ നേതൃത്വമാണു കേരളത്തിന്റെ ശക്തി.

കേരളത്തിലെ കോൺഗ്രസിൽ നേതൃമാറ്റം ആലോചനയിലുണ്ടോ?

ഈ മാസം 30നേ കേരളത്തിലെത്തൂ. അന്ന് കെപിസിസി നിർവാഹകസമിതി യോഗം വിളിച്ചിട്ടുണ്ട്. കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ ചികിത്സയ്ക്കായി അവധിയെടുക്കുമ്പോൾ പകരം ആർക്കെങ്കിലും ചുമതല നൽകണമോയെന്ന് നേതൃത്വം പിന്നീടു തീരുമാനിക്കും. സുധാകരനും 30ലെ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.

യുഡിഎഫ് വിടാൻ മുസ്‍ലിം ലീഗ് ചർച്ച നടത്തുന്നുവെന്ന റിപ്പോർട്ടുകൾ ശ്രദ്ധയിൽപെട്ടിട്ടുണ്ടോ?

യാഥാർഥ്യവുമായി ബന്ധമില്ലാത്ത വാർത്തയാണത്. കേരളത്തിലെ കോൺഗ്രസ് നേതാക്കൾ മുസ്‌ലിം ലീഗുമായി നിരന്തരം ആശയവിനിമയം നടത്തിയാണു മുന്നോട്ടുപോകുന്നത്.

ഹൈക്കമാൻഡ് സിപിഎമ്മിനെ ഒപ്പംനിർത്തി ‘ഇന്ത്യ’ സഖ്യമായി ഇറങ്ങുമ്പോൾ, കേരളത്തിലെ നേ‍ർക്കുനേർ പോരാട്ടം ബിജെപി ആയുധമാക്കില്ലേ?

കഴിഞ്ഞതവണ ബംഗാളിൽ ഇടതുപാർട്ടികളുമായി സഖ്യത്തിൽ മത്സരിച്ചപ്പോൾത്തന്നെയാണ് കേരളത്തിൽ അവരോടു നേർക്കുനേർ പോരാടിയത്. ഇതു പുതിയ കാര്യമല്ല. ഓരോയിടത്തെയും സാഹചര്യം പരിഗണിക്കാറുണ്ട്. സംസ്ഥാന നേതൃത്വം കൈക്കൊള്ളുന്ന തീരുമാനത്തെയാണ് എഐസിസി പിന്തുണയ്ക്കുക.

പാർട്ടിയിൽ മതിയായ പ്രാതിനിധ്യം ലഭിക്കുന്നില്ലെന്ന പരാതി കേരളത്തിലെ വനിതാ നേതാക്കൾക്കുണ്ട്.

സ്ത്രീകൾക്കു പ്രാമുഖ്യം നൽകണം. ഇതിനു മുൻഗണന നൽകുന്നതിനൊപ്പം വിജയസാധ്യതയും പരിഗണിക്കും. ശക്തമായ സ്ത്രീമുഖങ്ങൾ നേതൃത്വത്തിലേക്ക് ഉയർന്നുവരണം.

English Summary:

AICC General Secretary Deepa Dasmunshi has been appointed in-charge of Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com