ADVERTISEMENT

ഇന്ത്യൻ കായികരംഗത്തോടു മാത്രമല്ല, സ്ത്രീകളുടെ അവകാശവും സ്വാഭിമാനവും സംരക്ഷിക്കാൻ ബാധ്യസ്ഥമായ ഭരണകൂടത്തിനു നേർക്കുതന്നെ ചോദ്യചിഹ്നമുയർത്തുകയാണ് ഗുസ്തിതാരങ്ങൾ നീതിക്കുവേണ്ടി നടത്തിവരുന്ന പ്രതിഷേധപരമ്പര. ലോകവേദികളിൽ രാജ്യത്തിനായി അഭിമാനനേട്ടങ്ങൾ കൈവരിച്ച കായികതാരങ്ങളെ അധികാര രാഷ്ട്രീയത്തിൽ സ്വാധീനമുള്ളവർ തുടർച്ചയായി അപമാനിക്കുന്നതു നാം കണ്ടുകെ‍ാണ്ടിരിക്കുന്നു. ഒരു വർഷത്തോളമായി തുടരുന്ന ഈ നീറുന്ന പ്രശ്നത്തിന്റെ നാൾവഴിയിലത്രയുമുള്ളത് രാഷ്ട്രീയ സ്വാധീനത്തിന്റെയും അധികാരമേൽക്കോയ്മയുടെയും പുരുഷ മേധാവിത്തത്തിന്റെയും അപലപനീയ മുദ്രകൾ.

ദേശീയ ഗുസ്തി ഫെഡറേഷൻ (ഡബ്ല്യുഎഫ്ഐ) പ്രസിഡന്റായിരുന്ന ബിജെപി എംപി ബ്രിജ്ഭൂഷൺ ശരൺ സിങ്ങും ചില പരിശീലകരും വനിതാ ഗുസ്തി താരങ്ങളെ ലൈംഗികമായി ചൂഷണം ചെയ്തുവെന്നും വധഭീഷണി മുഴക്കിയെന്നും ആരോപിച്ച് ജനുവരി 18ന് താരങ്ങൾ ആരംഭിച്ച പ്രതിഷേധമാണു പരിഹാരമില്ലാതെ ഇപ്പോഴും തുടരുന്നത്. ഗുസ്തി ഫെഡറേഷനിലെ പ്രശ്നങ്ങൾക്കു ശമനമുണ്ടാക്കാതെ, രാഷ്ട്രീയ സ്വാധീനമുള്ളവർ എന്തെ‍ാക്കെ വൃത്തികേടു ചെയ്താലും അതിനെ‍ാപ്പം നിലയുറപ്പിക്കുന്ന കേന്ദ്ര സർക്കാർ നിലപാട് തീർച്ചയായും പ്രതിഷേധാർഹമാണ്. ലോക്സഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ, കിഴക്കൻ ഉത്തർപ്രദേശിൽ വലിയ സ്വാധീനമുള്ള ബ്രിജ് ഭൂഷണെ പിണക്കാതിരിക്കാൻ ബിജെപി എടുത്ത നിലപാട് അങ്ങേയറ്റം സ്ത്രീവിരുദ്ധമായെന്നതിൽ സംശയമില്ല.

വനിതാ താരങ്ങളോടു മോശമായി പെരുമാറിയ ബ്രിജ് ഭൂഷണെതിരെ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് ലോക ചാംപ്യൻഷിപ് മെഡൽ ജേതാവ് വിനേഷ് ഫോഗട്ട്  ഖേൽരത്ന, അർജുന അവാർഡുകൾ തിരിച്ചുനൽകുകയാണെന്നു കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഒളിംപിക് മെഡൽ ജേതാവ് ബജ്‍രംഗ് പൂനിയയും ബധിരഗുസ്തി താരം വീരേന്ദർ സിങ് യാദവും മെഡലുകൾ തിരിച്ചുനൽകിയും ഒളിംപിക് മെഡൽ ജേതാവ് സാക്ഷി മാലിക് വിരമിക്കൽ പ്രഖ്യാപിച്ചും പ്രതിഷേധിച്ചതിനു പിന്നാലെയാണിത്. ബ്രിജ് ഭൂഷന്റെ വിശ്വസ്തൻ സഞ്ജയ് സിങ്ങിനെ കഴിഞ്ഞ 21ന് ഫെഡറേഷൻ പ്രസിഡന്റായി തിരഞ്ഞെടുത്തതിൽ പ്രതിഷേധിച്ചായിരുന്നു താരങ്ങളുടെ നടപടി. പ്രതിഷേധം ശക്തമായപ്പോൾ സർക്കാർ ഇടപെട്ട് ഗുസ്തി ഫെഡറേഷൻ ഭരണസമിതിയെ സസ്പെൻഡ് ചെയ്തെങ്കിലും ഗത്യന്തരമില്ലാതെയാണ് അതെന്നതിൽ സംശയമില്ല. 

കായിക മേഖലയോട് ഒരു താൽപര്യവും പുലർത്താത്തവരും സ്വകാര്യ താൽപര്യങ്ങളിൽ അഭിരമിക്കുന്നവരുമായ രാഷ്ട്രീയക്കാരല്ല നമ്മുടെ കായികസംഘടനകൾ ഭരിക്കേണ്ടതെന്നു വീണ്ടും ഓർമിപ്പിക്കുകയാണ് ഈ സംഭവം. ലക്ഷ്യം മറന്ന മട്ടിലാണ് ദശാബ്ദങ്ങളായി ഇന്ത്യയിലെ കായികഭരണം. രാഷ്‌ട്രീയക്കാർ സമിതികൾ കയ്യടക്കിയതു തന്നെയാണു കായികരംഗത്തിന്റെ തളർച്ചയ്‌ക്കും വിളർച്ചയ്‌ക്കും പ്രധാന കാരണമെന്നു പണ്ടേ വിലയിരുത്തപ്പെട്ടിട്ടുള്ളതുമാണ്. ജന്മാവകാശം കിട്ടിയതുപോലെയാണു ചിലർ പതിറ്റാണ്ടുകളോളം ചില ഫെഡറേഷനുകൾ ഭരിച്ചത്. 

പല കായികസംഘടനകളുടെയും പ്രവർത്തനം ഒട്ടും സുതാര്യമല്ല. തൊഴുത്തിൽകുത്തും സ്വജനപക്ഷപാതവുമൊക്കെയാണ് അവിടെ വിളയാടുന്നത്. കായികതാരങ്ങളെ മറന്നുള്ള കാര്യങ്ങളെ‍ാന്നും കായികസംഘടനകളിൽ അനുവദിച്ചുകൂടാ. കായികസംഘടനകളെ രാഷ്‌ട്രീയക്കാരുടെ സ്വാധീനത്തിൽനിന്നു മുക്‌തമാക്കി, കായികതാരങ്ങൾക്കു കൂടുതൽ പങ്കാളിത്തമുള്ള ജനാധിപത്യ സ്‌ഥാപനങ്ങളാക്കി മാറ്റാൻ ഇനിയും വൈകരുത്.

നീതിതേടുന്ന ഗുസ്തിതാരങ്ങളുടെ പ്രതിഷേധം പരിഹാരമില്ലാതെ വരുംവർഷത്തിലേക്കും നീളുമെന്ന് ഉറപ്പായിക്കഴിഞ്ഞു. വാർഷിക കണക്കെടുപ്പിൽ കായികഭാരതത്തിന് ഈ അപമാനഭാരം നൽകുന്ന കളങ്കമേറെയാണ്. ഗുസ്തി ഫെഡറേഷൻ ഭരണസമിതി സസ്പെൻഡ് ചെയ്യപ്പെട്ട സാഹചര്യത്തിൽ, ചുമതലകൾ നിർവഹിക്കാൻ താൽക്കാലിക സമിതി രൂപീകരിച്ചിട്ടുണ്ട്. നീതിബോധവും വനിതകളോട് ആദരവും പുലർത്തുന്ന സമിതിയായിരിക്കും ഇതെങ്കിലുമെന്ന് ഉറപ്പാക്കേണ്ടതുണ്ട്. രാഷ്ട്രീയ സമ്മർദത്തിനു തലകുനിക്കുകയുമരുത്. പല കായികസംഘടനകളിലും ലൈംഗികാതിക്രമ പരാതികൾ അന്വേഷിക്കാൻ ആഭ്യന്തര പരാതിപരിഹാര സംവിധാനം പോലുമില്ലെന്ന ആശങ്കകൂടി ഇതോടു ചേർത്തുവയ്ക്കാം. 

പ്രാദേശിക സ്വാധീനമുള്ള ഒരു നേതാവിനെക്കാളും എത്രയോ മൂല്യമുണ്ട് വനിതാതാരങ്ങളുടെ ആത്മാഭിമാനത്തിന് എന്നു തിരിച്ചറിഞ്ഞുള്ള അടിയന്തര പ്രശ്നപരിഹാരമാണു കേന്ദ്ര സർക്കാരിൽനിന്നുണ്ടാകേണ്ടത്.

English Summary:

Editorial about wrestling star protest

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com