ADVERTISEMENT

∙ ഡോ. വി.പി.ഗംഗാധരൻ: നല്ല അയൽപക്കം; അതായിരുന്നു പഴയകാലം. പരസ്പരം അറിഞ്ഞും സഹായിച്ചുമുള്ള ജീവിതം. ഇന്നോ! പരസ്പരം അറിയാത്ത, അറിയാൻ മെനക്കെടാത്ത, അറിയാൻ ആഗ്രഹിക്കാത്ത, അടുക്കാത്ത അയൽപക്കങ്ങൾ. വഴക്കും വക്കാണവുമായി ജീവിതം ദുസ്സഹമാക്കുന്ന അയൽപക്കങ്ങൾ. ഈനാംപേച്ചിക്കു മരപ്പട്ടി കൂട്ട് എന്ന മട്ടിൽ റസിഡന്റ്‌സ് അസോസിയേഷനുകളും കൂടിയാകുമ്പോൾ അയൽക്കാർ ശത്രുക്കളാകുന്നു. ചേരിതിരിഞ്ഞു മത്സരിക്കുന്നു. പരസ്പരം ഏറ്റുമുട്ടുന്നു. 

∙ ഡോ. എം.എസ്.വല്യത്താൻ: ചെറുപ്പക്കാരിലെ ഹൃദയാഘാതം പെട്ടെന്നു പരിഹാരം കണ്ടെത്താവുന്ന കാര്യമല്ല. ചെറുപ്പക്കാർ ഉൾപ്പെടെയുള്ളവർ വ്യായാമത്തോടു കാണിക്കുന്ന വിമുഖതയാണ് ഒരു ഘടകം. വ്യായാമത്തിന്റെ പ്രാധാന്യത്തെപ്പറ്റി ഊന്നിപ്പറയുന്നവരുടെ ആസ്ഥാനമായ മെഡിക്കൽ കോളജുകളിലെ ക്യാംപസുകളിൽപോലും വ്യായാമശീലമില്ലാത്ത പ്രവണത കാണാം. 

∙ ജി.സുധാകരൻ: പഴയ കാര്യങ്ങളൊന്നും പറയരുതെന്ന് ഒരു എംഎൽഎ പറഞ്ഞു. പഴയ കാര്യങ്ങൾ പറഞ്ഞില്ലെങ്കിലും ആളുകൾക്ക് ഓർമയുണ്ടാകുമല്ലോ. അതുകൊണ്ട് പഴയതൊക്കെ കേൾക്കണം. പഴയതു കേൾക്കുന്നതു പഴയതുപോലെ ജീവിക്കാനല്ല. എങ്ങനെയാണ് ഈ കാണുന്നതെല്ലാം രൂപപ്പെട്ടതെന്ന് അറിയാൻ വേണ്ടിയാണ്. അല്ലെങ്കിൽ ഇന്നു ജീവിച്ചിരിക്കുന്നവരെ നാളെ ആരും അറിയാതെ വരും.

∙ സുനിൽ പി.ഇളയിടം: കലയുടെ പ്രത്യക്ഷലോകത്ത് ഗാന്ധിയെ അധികമൊന്നും കാണാനാവില്ലെങ്കിലും കലയുടെ അനുഭവമൂല്യം ആ ജീവിതത്തിലുണ്ടായിരുന്നു. സ്വയം കലയെ ഏറ്റെടുത്തില്ലെങ്കിലും കല ഗാന്ധിയെ കയ്യൊഴിയാതിരുന്നതും അതുകൊണ്ടാണ്. സ്വയമൊരു കലാവസ്തുവാകാൻ പോന്നത്ര വലുപ്പമുള്ള ജീവിതമായിരുന്നു ഗാന്ധിയുടേത്

∙ ഡോ. സി.ജെ.ജോൺ: കൃത്യമായി അറിയില്ലെങ്കിലും വ്യക്തികളെക്കുറിച്ചും സംഭവങ്ങളെക്കുറിച്ചും അഭിപ്രായം തട്ടിമൂളിക്കുന്ന മലയാളി, അറിയാത്ത കാര്യങ്ങളിലെങ്കിലും ‘നോ കമന്റെ’ന്നു പറയാൻ ശീലിച്ചാൽ പൊതുബോധത്തെ ബാധിക്കുന്ന വിഷം കുറെ കുറയും. ഈവക ശീലക്കേടുകളിൽ ചിലതൊക്കെ ഒഴിവാക്കിയാൽ മലയാളിയുടെ പുതുവർഷം ജോറാകും, ഇല്ലെങ്കിൽ ബോറാകും.

∙ വി.കലാധരൻ: സമകാലിക മോഹിനിയാട്ട നർത്തകികൾക്കു സ്വാതിയുടെ പദവർണങ്ങളോ ഉത്സവപ്രബന്ധമോ അതല്ലെങ്കിൽ ഇരയിമ്മൻ തമ്പിയുടെ പദങ്ങളോ അവതരിപ്പിക്കുന്നതിൽ താൽപര്യമില്ല. പകരം ശങ്കരാചാര്യരുടെ കൃതികളും ഹരികേശനെല്ലൂർ മുത്തയ്യാഭാഗവതരുടെ കീർത്തനങ്ങളുമായാൽ തങ്ങളുടെ കനവും മൂല്യവും കൂടുമെന്ന മിഥ്യാബോധമാണ് അവരിൽ പലരെയും നയിക്കുന്നത്.  

English Summary:

Vachaka Mela

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com