ADVERTISEMENT

നിഘണ്ടുവിൽ നനവ്, അലിവ്, മാർദവം, ദയ, മൃദുലഭാവം എന്നൊക്കെ അർഥമുള്ള ഒരു വാക്കുണ്ട്: ആർദ്രത. ആ വാക്കിന്റെ സ്നേഹോത്സവമാണ് ഇപ്പോൾ കേരളം കാണുന്നത്. കുടുംബം പോറ്റാൻ മാത്യു ബെന്നി എന്ന കുട്ടിക്കർഷകൻ അരുമയായി വളർത്തിയ കന്നുകാലികൾ ഭക്ഷ്യവിഷബാധയേറ്റു ചത്തത് ‘മലയാള മനോരമ’യിലൂടെ വായിച്ചറിഞ്ഞവർ ആ പത്താം ക്ലാസുകാരന്റെ നഷ്ടസങ്കടം തങ്ങളുടേതാക്കി മാറ്റുന്നു. അവരിൽ ചിലർ മാത്യുവിന്റെയും കുടുംബത്തിന്റെയും നഷ്ടം നികത്താൻ മുന്നോട്ടുവന്ന സുവാർത്തയാണ് ഇന്നലെ രാവിലെ മുതൽ കേരളം കേൾക്കുന്നത്. ഇവരെ‍ാക്കെയും ചേർന്നു നമ്മുടെ നാടിന് പുതുവർഷാരംഭത്തിലെ ആദ്യപാഠം പറഞ്ഞുകൊടുക്കുന്നു: സ്നേഹം.

കഴിഞ്ഞ രണ്ടു പ്രളയകാലത്തും ഭീഷണമായ കോവിഡ്കാലത്തും കണ്ടതുപോലെ, നമുക്കെ‍ാപ്പമുള്ള സുമനസ്സുകൾ സ്നേഹത്തിന്റെയും കരുതലിന്റെയും സന്ദേശവാഹകരായിത്തീരുന്നതാണു കേരളത്തിന്റെ സൗഭാഗ്യം. ഇടുക്കി ജില്ലയിലെ തെ‍ാടുപുഴയ്ക്കടുത്തുള്ള വെള്ളിയാമറ്റത്തുനിന്ന് ഇപ്പോൾ പരക്കുന്നത് മാനുഷികതയുടെ മഹാശോഭ തന്നെ. 

അമ്മ ഷൈനിയും ചേട്ടൻ ജോർജും അനുജത്തി റോസ്മേരിയും ഉൾപ്പെട്ട ആ കുടുംബത്തിന്റെ ഏക ഉപജീവനമാർഗമായിരുന്നു കന്നുകാലികൾ. മൂന്നു വർഷം മുൻപു പിതാവിന്റെ മരണശേഷമാണ് മാത്യു കന്നുകാലികളുടെ പരിപാലനം ഏറ്റെടുത്തത്. തീറ്റയായി നൽകിയ കപ്പത്തൊണ്ടിലെ വിഷമാണു കന്നുകാലികളുടെ മരണകാരണമെന്നു കരുതുന്നു. അത്യാഹിതം കണ്ടു തളർന്നുവീണ മാത്യുവിനെയും അമ്മയെയും അനുജത്തിയെയും ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടിവന്നു. അവരുടെ സ്വപ്നമാണ് തകർന്നുപോയത്; ജീവിതത്തിലേക്കും പ്രതീക്ഷയിലേക്കും വഴികാട്ടിയ ഏക സ്വപ്നം. ആ പാവം കുടുംബം തളരാതിരിക്കുന്നതെങ്ങനെ?

പക്ഷേ, അങ്ങനെ തളരാൻ സ്നേഹകേരളം അവരെ അനുവദിക്കുന്നില്ല. ഈ സങ്കടവാർത്ത അറിഞ്ഞതുമുതൽ വെള്ളിയാമറ്റത്തേക്കു കരുണയുടെ ഒരു ചെറുപുഴയെ‍ാഴുകാൻ തുടങ്ങി. ‘ഞങ്ങളുണ്ട് കൂടെ’ എന്ന് ആ പ്രവാഹം മാത്യുവിനോടും കുടുംബത്തോടും പറഞ്ഞു... 

ഇന്നലെ ആദ്യത്തെ സ്നേഹപ്രഖ്യാപനമുണ്ടായതു നടൻ ജയറാമിൽനിന്നാണ്. തന്റെ പുതിയ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറക്കാൻ മാറ്റിവച്ച തുകയാണ് സിനിമയുടെ അണിയറ പ്രവർത്തകർക്കെ‍‍ാപ്പം മാത്യുവിന്റെ വീട്ടിലെത്തി അദ്ദേഹം നൽകിയത്. തെ‍ാട്ടുപിന്നാലെ ഈ കാരുണ്യദൗത്യത്തിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി, നടന്മാരായ മമ്മൂട്ടി, പൃഥ്വിരാജ് തുടങ്ങിയവരും സർക്കാർസംവിധാനങ്ങളുമെല്ലാം പങ്കുചേർന്നു. 

നന്മയും മനുഷ്യത്വവും മറന്നുപോകുന്ന കാലമാണിതെന്നു പറയുമ്പോഴും നമുക്കൊപ്പമുള്ള ചിലർ കരുണയുടെയും സ്നേഹത്തിന്റെയും വിളംബരമായിത്തീരുന്നതു കേരളം കാണുകയാണ്. തിന്മയും സ്നേഹരാഹിത്യവും ശത്രുതയുമെ‍ാക്കെ പരക്കുന്ന കാലത്തും പ്രത്യാശയും ആത്മവിശ്വാസവും നൽകുന്ന സുവാർത്തകൾക്കു മൂല്യമേറെയാണെന്നു നാം തിരിച്ചറിയുന്നു.

പുറംലോകമറിഞ്ഞും അറിയാതെയും എത്രയോപേർ ചുറ്റുമുള്ളവരുടെ ജീവിതത്തിൽ നന്മയുടെ കയ്യെ‍ാപ്പിട്ടുപോരുന്നു. കഷ്ടപ്പാടിന്റെ ഇരുൾക്കയത്തിൽപ്പെട്ടവർക്കു വിളക്കായി മാറുന്നവർ പലരുണ്ട്. ചർച്ചകളിലും വാഴ്ത്തലുകളിലും കഥാപാത്രങ്ങളാകാത്തവർ; വേദനിക്കുന്നവർക്കു മരുന്നും വിശക്കുന്നവർക്കു ഭക്ഷണവും എത്തിക്കുന്നവർ; നാടറിയാതെതന്നെ നാടിനെ ഊട്ടുന്നവർ... ആശ്വാസത്തിന്റെയും കരുതലിന്റെയും പങ്കിടലിന്റെയും സന്ദേശവുമായി ജീവിക്കുന്ന ഇവരെയെ‍ാക്കെയും അഭിവാദ്യം ചെയ്യാം. ഇവർ ഒപ്പമുള്ളതുകൊണ്ടു കൂടിയാണല്ലോ ഏതു ദുരിതത്തെയും ചെറുത്തുതോൽപിക്കാനുള്ള ആത്മവിശ്വാസം നമുക്കു കൈവരുന്നത്.

മാത്യു ബെന്നിയുടെയും കുടുംബത്തിന്റെയും കണ്ണീർ തുടയ്ക്കുന്നതുപോലുള്ള നല്ല വാർത്തകൾ കേരളത്തിന്റെ കാതോരത്ത് ഇനിയും പരക്കട്ടെ. കരുണയുടെയും മാനുഷികതയുടെയും വഴിയിലൂടെ, സ്നേഹത്തിന്റെ പാഠങ്ങൾ ഏറ്റുവാങ്ങി നമ്മുടെ നാട് പുതിയ വർഷത്തെ ധന്യമാക്കട്ടെ.

English Summary:

Editorial about Child farmer Mathew Benny

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com