ADVERTISEMENT

കടുത്ത ഇന്ത്യാവിരോധിയും ചൈനീസ് പക്ഷക്കാരനുമായി അറിയപ്പെട്ടിരുന്ന വ്യക്തിയാണ് 2013 മുതൽ 2018 വരെ മാലദ്വീപ് പ്രസിഡന്റായിരുന്ന അബ്ദുല്ല യമീൻ. ഇന്ത്യാവിരുദ്ധ പ്രചാരണത്തിലൂടെ അന്ന് അധികാരത്തിലെത്തിയ അദ്ദേഹം, ഇന്ത്യൻ കമ്പനികൾക്കു നൽകിയിരുന്ന കരാറുകൾ റദ്ദാക്കി. മാലെ വിമാനത്താവളത്തിന്റെ നിർമാണക്കരാർ ഇന്ത്യൻ കമ്പനിയിൽനിന്നു തിരിച്ചെടുത്ത് ചൈനീസ് കമ്പനിക്കു നൽകി. ഷി ചിൻപിങ്ങിനെ മാലദ്വീപിലേക്കു ക്ഷണിച്ചതോടെ ഒരു ചൈനീസ് പ്രസിഡന്റ് മാലദ്വീപിൽ ആദ്യമായി കാലുകുത്തുകയും ചെയ്തു. 

പക്ഷേ, ഇന്ത്യയെ മുഷിപ്പിക്കാതെയാണ് യമീൻ ഭരണം ആരംഭിച്ചത്. അധികാരമേറ്റശേഷം അദ്ദേഹം ആദ്യം സന്ദർശിച്ച രാജ്യം ഇന്ത്യയായിരുന്നു. മാലദ്വീപ് പ്രസിഡന്റുമാർ പാലിച്ചുപോന്ന കീഴ്‌വഴക്കമാണത്. എന്നാൽ, കഴിഞ്ഞ നവംബർ 17നു സത്യപ്രതിജ്ഞചെയ്ത് അധികാരമേറ്റ മുഹമ്മദ് മുയിസു ആ കീഴ്‌വഴക്കം തെറ്റിച്ചു. രണ്ടാഴ്ചയ്ക്കുള്ളിൽ രണ്ടു വിദേശയാത്ര അദ്ദേഹം നടത്തി. ആദ്യം തുർക്കിയിലേക്ക്; പിന്നീട് കാലാവസ്ഥാ ഉച്ചകോടിയിൽ സംബന്ധിക്കാൻ യുഎഇയിലേക്ക്. അടുത്തത് ഇന്ത്യയായിരിക്കുമെന്നു കരുതിയെങ്കിൽ തെറ്റി. ഇപ്പോഴദ്ദേഹം ചൈനയിലേക്കു പോകാൻ തയാറെടുക്കുന്നു. ഇന്ത്യയിലേക്ക് എന്ന്? ഇനിയും വ്യക്തമല്ല.

മയപ്പെട്ടില്ല; മുയിസു നിലപാട് കടുപ്പിച്ചു

യമീനിനെക്കാൾ കടുത്ത ഇന്ത്യാവിരോധവുമായാണ് മുയിസു രംഗത്തെത്തിയത്. തന്റെ തൊട്ടുമുൻഗാമിയായ ഇബ്രാഹിം മുഹമ്മദ് സോലിഹിന്റെ കാലത്ത് മാലദ്വീപിലെത്തിയ ഇന്ത്യൻ സൈനികരെ തിരികെവിളിക്കണം എന്ന ആവശ്യമാണ് തിരഞ്ഞെടുപ്പു പ്രചാരണത്തിൽ അദ്ദേഹം പ്രധാനമായും ഉന്നയിച്ചിരുന്നത്. ആയിരത്തോളം ഇന്ത്യൻ സൈനികരെ മാലദ്വീപിൽ തങ്ങാൻ അനുവദിച്ച് സോലിഹ് രാജ്യത്തിന്റെ പരമാധികാരം ഇന്ത്യയ്ക്ക് അടിയറവച്ചെന്നും മറ്റുമായിരുന്നു മുയിസുവിന്റെ ആരോപണം. ഇതെല്ലാം ആഭ്യന്തരരാഷ്ട്രീയത്തിലെ സമ്മർദം മൂലം ഉന്നയിക്കുന്നതാണെന്നും അധികാരത്തിലെത്തിയാൽ വസ്തുതകൾ ബോധ്യപ്പെട്ട് മയപ്പെടുമെന്നുമാണ് കരുതിയിരുന്നത്. അതിനു കാരണങ്ങളുമുണ്ട്.


മുഹമ്മദ് മുയിസു,  അബ്ദുൽ ഗയൂം
മുഹമ്മദ് മുയിസു, അബ്ദുൽ ഗയൂം

നൂറുകണക്കിനു കൊച്ചുദ്വീപുകളുടെ സമൂഹമായ മാലദ്വീപിനു സുരക്ഷ വലിയ തലവേദനയാണ്. ജനവാസമില്ലാത്തവയാണ് മിക്ക ദ്വീപുകളും. നാലോ അഞ്ചോ ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള തുരുത്തുകൾ മുതൽ പൂർണമായും നഗരമായി മാറിയ മാലെ പോലുള്ള ദ്വീപുകൾ വരെയുണ്ട്. കടൽക്കൊള്ളക്കാർക്കും കള്ളക്കടത്തുകാർക്കും ഭീകരസംഘടനകൾക്കും രഹസ്യമായി താവളമടിച്ച്, ഇന്ത്യൻ മഹാസമുദ്രത്തിലൂടെ പോകുന്ന വാണിജ്യക്കപ്പലുകൾക്കു ഭീഷണി ഉയർത്താൻ പറ്റിയ പ്രദേശം. ഒപ്പം, വിദേശശക്തികൾക്കു കൈവശപ്പെടുത്തി നാവികത്താവളങ്ങൾ ഒരുക്കാൻ കഴിയുന്ന മേഖലയും. 

ഇബ്രാഹിം മുഹമ്മദ് സോലിഹ്, അബ്ദുല്ല യമീൻ
ഇബ്രാഹിം മുഹമ്മദ് സോലിഹ്, അബ്ദുല്ല യമീൻ

ശ്രീലങ്കൻ തമിഴ് വിപ്ലവകാരികളോട് ആശയപരമായ അടുപ്പമുണ്ടായിരുന്ന ഒരു സംഘം കൂലിപ്പട്ടാളക്കാർ 1988ൽ കൊട്ടാരവിപ്ലവം നടത്തി അധികാരം പിടിച്ചെടുത്തതാണ്. രായ്ക്കുരാമാനം ഇന്ത്യൻ നാവികസേനയും വ്യോമസേനയും രംഗത്തെത്തി വിപ്ലവകാരികളെ പിടികൂടുകയും തടവിലായിരുന്ന പ്രസിഡന്റ് അബ്ദുൽ ഗയൂമിനെ മോചിപ്പിച്ച് അധികാരത്തിൽ തിരിച്ചെത്തിക്കുകയും ചെയ്തു. ഇതുകൂടാതെ, അടിസ്ഥാനസൗകര്യങ്ങളില്ലാത്ത ദ്വീപുകളിൽ അടിയന്തര വൈദ്യസഹായം ആവശ്യമുള്ളപ്പോഴും പ്രകൃതിദുരന്തങ്ങൾ ഉണ്ടാകുമ്പോഴും ഇന്ത്യ രംഗത്തെത്താറുണ്ട്. 2004ൽ സൂനാമി വന്നപ്പോഴും 2014ൽ മാലെ നഗരത്തിലെ ശുദ്ധജല വിതരണം തകരാറിലായപ്പോഴും ഇന്ത്യൻ സൈനികവിഭാഗങ്ങൾ ദ്രുതഗതിയിൽ സഹായക്കപ്പലുകളും ഹെലികോപ്റ്ററുകളുമായി രംഗത്തെത്തിയിരുന്നു. ഓരോ വർഷവും നൂറ്റൻപതു തവണയെങ്കിലും ഇന്ത്യൻ സൈനിക വിഭാഗങ്ങളോ സന്നദ്ധസംഘടനകളോ മാലദ്വീപിൽ സഹായഹസ്തവുമായി എത്താറുണ്ടെന്നാണ് കണക്ക്.

ഇതൊക്കെയാണെങ്കിലും, ഇന്ത്യാവിരുദ്ധ രാഷ്ട്രീയവിഭാഗങ്ങളും മാലദ്വീപിൽ സജീവം. ചൈനയും പാക്കിസ്ഥാനും ഈ വിഭാഗങ്ങൾക്കു പ്രോത്സാഹനം നൽകുന്നുണ്ടെന്നു റിപ്പോർട്ടുകളുണ്ടെങ്കിലും സ്ഥിരീകരണമില്ല. രണ്ടു പതിറ്റാണ്ടുമുൻപ് മാലദ്വീപിന്റെ ഒരു കൊച്ചുദ്വീപ് ചൈനീസ് കമ്പനിക്കു പാട്ടത്തിനു നൽകാൻ നീക്കം നടന്നെന്നും ഇന്ത്യയുടെ ശക്തമായ താക്കീതിനെത്തുടർന്ന് അതു വേണ്ടെന്നുവച്ചെന്നും പറയപ്പെടുന്നു. ഏതായാലും, മുപ്പതുകൊല്ലത്തോളം ഏകാധിപതിയായി മാലദ്വീപ് അടക്കിവാണ ഗയൂമിന്റെ കാലത്ത് ഇന്ത്യൻ താൽപര്യങ്ങൾക്കു വിരുദ്ധമായ നീക്കങ്ങളൊന്നും നടന്നില്ല. നടന്നെങ്കിൽതന്നെ അവയെ പരാജയപ്പെടുത്താൻ മാലദ്വീപിലെ ഇന്ത്യാ അനുകൂല ലോബിക്കു സാധിച്ചു. 

2008ൽ ജനാധിപത്യ മാർഗത്തിലായതോടെ ഇന്ത്യാവിരുദ്ധ വിഭാഗങ്ങൾ മാലദ്വീപിൽ ശക്തിപ്രാപിച്ചുതുടങ്ങി. മാലദ്വീപിലെ രാഷ്ട്രീയനേതാക്കളിൽ പലരും ഇവരുടെ സ്വാധീനത്തിലായതാണ് ഇപ്പോൾ തലവേദനയായത്.

എണ്ണം വ്യക്തമാക്കാതെ, ആവശ്യം ആവർത്തിച്ച്

തിരഞ്ഞെടുപ്പു ജയിച്ച് രണ്ടാഴ്ചമുൻപ് അധികാരമേറ്റെടുത്തതിനു തൊട്ടുപിന്നാലെ മുയിസു തന്റെ ആവശ്യം ആവർത്തിച്ചു;   മാലദ്വീപിലെ ഇന്ത്യൻ സൈനികരെ മടക്കിവിളിക്കണം. ദുബായിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയപ്പോഴും അദ്ദേഹം അതാവർത്തിച്ചു. എന്നാൽ, എത്ര സൈനികരുണ്ടെന്ന് അദ്ദേഹമോ അദ്ദേഹത്തിന്റെ ഉപദേശകരോ വ്യക്തമാക്കുന്നില്ല. 

കഷ്ടിച്ച് എൺപതിൽതാഴെ സൈനികരുണ്ടെന്ന് ഇന്ത്യ സമ്മതിക്കുന്നു. ഇവരാരും പോരാട്ട സൈനികരല്ലെന്നതാണ് വസ്തുത. ഇന്ത്യൻ സൈനികർ നേരിട്ടു മാലദ്വീപിന്റെ തീരക്കടലിൽ സായുധ ഓപ്പറേഷൻ നടത്തുന്നില്ല. ദ്വീപസമൂഹങ്ങൾക്കുചുറ്റും ശക്തമായ റ‍ഡാർ ശൃംഖല നിർമിച്ചു സമുദ്രോപരിതലം നിരീക്ഷിക്കുക, ആകാശത്തുനിന്നുള്ള നിരീക്ഷണങ്ങൾക്കു വിദഗ്ധോപദേശം നൽകുക, ഇതിനെല്ലാം മാലദ്വീപ് സൈനികർക്ക് ആവശ്യമായ പരിശീലനം നൽകുക ഇതൊക്കെയാണ് ഇന്ത്യൻ സൈന്യം ചെയ്യുന്നത്. ഇതിനായി ഒരു ഡോണിയർ വിമാനവും രണ്ടു ധ്രുവ് ഹെലികോപ്റ്ററുകളും സൗജന്യമായി നൽകുകയും ചെയ്തു. അവയുടെ അറ്റകുറ്റപ്പണികൾക്കായി ഏതാനും സൈനിക എൻജിനീയർമാരും ടെക്നീഷ്യൻമാരും. ഇവരൊക്കെയാണ് ഇന്ത്യൻ സൈനികസംഘത്തിലുള്ളത്. 

maldive-island

ഇന്ത്യയ്ക്കെതിരായ താവളമാകുമോ മാലദ്വീപ്?

മുയിസു അധികാരത്തിലെത്തിയാൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ പ്രശ്നങ്ങളുണ്ടാകാമെന്ന് നേരത്തേതന്നെ ഇന്ത്യയ്ക്ക് ആശങ്കയുണ്ടായിരുന്നതാണ്. എന്നാൽ, ഇന്ത്യയുടെ കണക്കുകൂട്ടലുകൾക്കും അപ്പുറമാണ് മുയിസുവിന്റെ നടപടികൾ. രണ്ടാഴ്ച മുൻപു മൊറിഷ്യസിന്റെ അധ്യക്ഷതയിൽ നടന്ന സമുദ്രസുരക്ഷാ സമ്മേളനത്തിൽനിന്നു മാലദ്വീപ് വിട്ടുനിന്നു. ഇന്ത്യ, ശ്രീലങ്ക, മൊറീഷ്യസ്, മാലദ്വീപ് എന്നിവരാണ് സമ്മേളനത്തിലെ സ്ഥിരാംഗങ്ങൾ. ബംഗ്ലദേശും സീഷെൽസും നിരീക്ഷകരും. ഇന്ത്യൻ സമുദ്രപ്രദേശത്തു സുരക്ഷാതലത്തിൽ സഹകരിക്കാനുള്ള മാർഗങ്ങൾ ആലോചിക്കുകയാണ് ഈ സമ്മേളനത്തിന്റെ അജൻഡ. ഈ സമ്മേളനം ബഹിഷ്കരിച്ച മാലദ്വീപ്, സമാന്തരമായി കുൻമിങ്ങിൽ ചൈന സംഘടിപ്പിച്ച ചൈന– ഇന്ത്യൻ സമുദ്രപ്രദേശ ഫോറം സമ്മേളനത്തിൽ പങ്കെടുക്കുകയും ചെയ്തു.

ഇന്ത്യയുമായുള്ള സമുദ്രപര്യവേക്ഷണകരാർ അവസാനിപ്പിക്കാനാണ് അടുത്തനീക്കം. അഞ്ചുകൊല്ലം മുൻപു മോദിയുടെ സന്ദർശനസമയത്ത് ഒപ്പിട്ട കരാറിന്റെ അടിസ്ഥാനത്തിൽ ഇന്ത്യൻ കോസ്റ്റ്ഗാർഡും നാവികസേനയും ഇന്ത്യയുടെ സമുദ്രശാസ്ത്ര സാങ്കേതികസ്ഥാപനങ്ങളും മാലദ്വീപ് തീരക്കടലിൽ പര്യവേക്ഷണം നടത്തുന്നുണ്ട്. മാലദ്വീപ് തീരക്കടലിന്റെ ഘടനയും ധാതുനിക്ഷേപങ്ങളും ആഴവും താപനിലയും ഒഴുക്കും മറ്റും പഠിക്കുകയാണ് ലക്ഷ്യം. ഇതു തങ്ങളുടെ ദേശീയതാൽപര്യത്തിന് എതിരാണെന്നാണ് പുതിയ ഭരണകൂടത്തിന്റെ നിലപാട്. സമുദ്രപര്യവേക്ഷണം സംബന്ധിച്ച കരാർ ജൂണിൽ സമാപിക്കും. കരാറിന്റെ കാലാവധി നീട്ടാൻ ഇന്ത്യയ്ക്കു താൽപര്യമുണ്ട്. എന്നാൽ, തങ്ങൾക്കു താൽപര്യമില്ലെന്നു രണ്ടാഴ്ച മുൻപു മാലദ്വീപ് വ്യക്തമാക്കി. 

അതേസമയം, ഇന്ത്യയുമായുള്ള സൈനികബന്ധങ്ങൾ പൂർണമായി അവസാനിപ്പിക്കാൻ താൽപര്യമില്ലെന്നതിന്റെ സൂചനകളുമുണ്ട്. ഇന്ത്യൻ അംബാസഡർ മുനു മഹാവറും മാലദ്വീപ് സൈനികമേധാവി ലഫ്. ജനറൽ അബ്ദുൽ റഹീം അബ്ദുൽ ലത്തീഫും കഴിഞ്ഞദിവസം നടത്തിയ കൂടിക്കാഴ്ചയിൽ നിലവിലുള്ള യോജിച്ച പ്രവർത്തനങ്ങൾ വിലയിരുത്തിയെന്നും സൈന്യങ്ങൾ തമ്മിലുള്ള ബന്ധം എങ്ങനെ മുന്നോട്ടുകൊണ്ടുപോകാമെന്നു ചർച്ച ചെയ്തെന്നും മാലദ്വീപ് സൈനികവ‍ൃത്തങ്ങൾ വ്യക്തമാക്കി.

എന്താണു മുയിസു ഉദ്ദേശിക്കുന്നത്? ചൈനാപക്ഷം ചേർന്ന് മാലദ്വീപിനെ ഇന്ത്യയ്ക്കെതിരായ താവളമാക്കുകയോ? അതോ, ചൈനാകാർഡ് കളിച്ച് ഇന്ത്യയിൽനിന്നും ഇന്ത്യാകാർഡ് കളിച്ച് ചൈനയിൽനിന്നും വേണ്ടതെല്ലാം നേടിയെടുക്കുകയോ? ഏതെങ്കിലും  ഘട്ടത്തിൽ കളിപാളുമോ? ഇതെല്ലാമാണ് ഇന്ത്യയുടെ ആശങ്ക.

English Summary:

Maldives; Away from India, with China

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com