ADVERTISEMENT

പുതുപ്രതീക്ഷകളുമായി നവവർഷം പിറക്കുകയും സ്വാതന്ത്ര്യത്തിന്റെ നൂറാം വാർഷികത്തിലേക്കു ജനാധിപത്യശോഭയോടെ രാജ്യം ഒരു ചുവടുകൂടി അടുക്കുകയും ചെയ്തിരിക്കുന്നു. രാഷ്ട്രീയ നേതൃത്വത്തിൽ നവചൈതന്യം നിറയണമെന്ന ചിന്ത ഈ വേളയിൽ മുന്നോട്ടുവച്ച്, മലയാള മനോരമ ഇക്കഴിഞ്ഞ ദിവസങ്ങളിൽ പ്രസിദ്ധീകരിച്ച ചർച്ചയിൽ സാർഥകമായ ചിന്തകളാണ് ഉയർന്നുവന്നത്. 

അധികാരത്തിലെത്താൻ തങ്ങൾക്കു ന്യായമായ കാരണങ്ങളുണ്ടെന്നു രാഷ്ട്രീയ പാർട്ടികൾ ഉറപ്പുവരുത്തേണ്ടതുണ്ടെന്നു ചൂണ്ടിക്കാട്ടി, നാളത്തെ രാഷ്ട്രീയക്കാർക്ക് ഉണ്ടായിരിക്കേണ്ട നേതൃഗുണങ്ങൾ പരിശോധിച്ച് ഐബിഎസ് ഗ്രൂപ്പ് എക്സിക്യൂട്ടീവ് ചെയർമാൻ വി.കെ. മാത്യൂസ് എഴുതിയ ലേഖനമാണ് ഈ ചർച്ചയ്ക്കു തുടക്കമിട്ടത്. സത്യസന്ധതയും വിശ്വാസ്യതയുമാണ് നയതന്ത്രജ്ഞരായ നേതാക്കളുടെ അടിസ്ഥാനഗുണങ്ങളെങ്കിലും ഇന്നു പൊതുജനത്തിന് എല്ലാ രാഷ്ട്രീയ പാർ‌ട്ടികളുടെയും നേതൃത്വങ്ങളിൽ വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നുവെന്നു ചൂണ്ടിക്കാട്ടുന്ന അദ്ദേഹത്തിന്റെ ആമുഖക്കുറിപ്പിനു രാഷ്ട്രീയ– സാമൂഹിക മേഖലയിൽനിന്നു കതിർക്കനമുള്ള പ്രതികരണങ്ങളാണു ലഭിച്ചത്.  

നമ്മുടെ രാഷ്ട്രീയം നേരിടുന്ന അപചയത്തിന്റെ അടിസ്ഥാനകാരണങ്ങൾ എന്തൊക്കെയാണ്? രാഷ്ട്രീയത്തെ ധനാഗമ മാർഗമായി കണക്കാക്കുന്നവരാണ് ഈ മേഖലയെ കളങ്കപ്പെടുത്തുന്നവരിൽ ഏറെയും. രാഷ്ട്രീയ സ്വാധീനമുപയോഗിച്ചും സർക്കാർ ഉദ്യോഗസ്ഥരെ കൂട്ടുപിടിച്ചും കൈക്കൂലി വാങ്ങി അവർ പിൻവാതിലിലൂടെ ആവശ്യങ്ങൾ നിറവേറ്റിക്കെ‍ാടുക്കുന്നു. ഏറ്റവും താഴെത്തട്ടു മുതൽ തുടങ്ങുന്നുണ്ട്, ഇവരുടെ ദൂഷിതസ്വാധീനം. അർഹതയില്ലാത്തവർ ഇതുമൂലം പ്രധാന തസ്തികകളിൽപോലും എത്തിപ്പെടുന്നു. 

രാഷ്ട്രീയം വരുമാന മാർഗമാക്കരുതെന്നു പറയുമ്പോൾതന്നെ, ആ ജീവിതവഴി സ്വീകരിക്കുന്നവരുടെ സാമ്പത്തികാവശ്യങ്ങൾ എങ്ങനെയാവണം നിറവേറ്റേണ്ടതെന്ന നിർണായക ചോദ്യം ഉയരുന്നുമുണ്ട്. അവർക്ക് അർഹമായ സാമ്പത്തിക പിന്തുണ നേർവഴിക്കു നൽകാൻ അതതു പാർട്ടികൾ തയാറാകുമോ? അതോ, മതിയായ വരുമാനമുള്ള മറ്റു ജോലികൾ ചെയ്യുന്നവരാണോ ഈ മേഖല കൂടി സ്വീകരിക്കേണ്ടത്? രാഷ്ട്രീയത്തെ കരിയറായി തിരഞ്ഞെടുക്കരുതെന്നും അതെ‍ാരു വലിയ ഉത്തരവാദിത്തമാണെന്നും ഈ ചർച്ചയിൽ ഓർമപ്പെടുത്തലുണ്ടായി.

രാഷ്ട്രീയത്തിലെ നിലവാരത്തകർച്ച വല്ലാതെ ഭയപ്പെടുത്തുന്നതാണ്. രാഷ്ട്രീയനേതാക്കൾ അവരുടെ വ്യക്തിജീവിതത്തിലും പൊതുജീവിതത്തിലും സുതാര്യതയും സത്യസന്ധതയും ഉത്തരവാദിത്തബോധവും പുലർത്തിയേതീരൂ. തങ്ങളുടെ നിക്ഷേപം സൽപേരാണെന്നു രാഷ്ട്രീയക്കാർ ഏതു സാഹചര്യത്തിലും മറന്നുകൂടാ. പൊതുരംഗത്തു പ്രവർത്തിക്കുന്നവരിൽനിന്നു സമൂഹം പ്രതീക്ഷിക്കുന്നത് അന്തസ്സുറ്റ വാക്കും നോക്കും പ്രവൃത്തിയുമാണ്. നാവിന്റെ വിലയും നിലയും തിരിച്ചറിയാതെയുള്ള വാക്കുകൾ സ്വന്തം മൂല്യം കുറയ്‌ക്കുന്നതിനു മാത്രമേ പ്രയോജനപ്പെടൂ.

ചെറുപ്പക്കാർക്കു പൊതുകാര്യങ്ങളിൽ താൽപര്യമില്ലെന്നും അവർ നിസ്സാരകാര്യങ്ങളിൽ അഭിരമിച്ചു കഴിയുകയാണെന്നുമുള്ള മുൻവിധി തിരുത്തി, കൃത്യമായ ധാരണകളോടെ രാഷ്ട്രീയത്തെ കാണുകയും നാടിന്റെ സമഗ്രവികസനത്തിൽ സൂക്ഷ്മശ്രദ്ധ നൽകുകയും ചെയ്യുന്ന യുവതയാണ് ഇന്നു കേരളത്തിലുള്ളത്. എന്നിട്ടും രാഷ്ട്രീയത്തിൽ പ്രവേശിക്കാൻ അവർ മടിക്കുന്നത് എന്തുകെ‍ാണ്ടാണ്? രാഷ്ട്രീയത്തിന്റെ ഇപ്പോഴത്തെ ദുരവസ്ഥയും കൺമുന്നിലുള്ള പല നേതാക്കളുടെയും യഥാർഥ മുഖവും തിരിച്ചറിഞ്ഞാണ് കഴിവുള്ള പല ചെറുപ്പക്കാരും മാറിനിൽക്കുന്നത്. 

ഭരണഘടനയുടെ മേന്മയും നന്മയും പേറുന്ന, സാമൂഹിക പ്രതിബദ്ധതയുള്ള ഒരു ക്രിയാത്മക തലമുറ നേതൃസ്ഥാനത്തേക്കു വരാൻ അനുകൂല കാലാവസ്ഥ ഉണ്ടായേതീരൂ. രാഷ്ട്രീയം സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും ലോകത്തിന്റെതന്നെയും ഗതി നിർണയിക്കുന്ന പ്രക്രിയയാണെന്ന് പുതിയ തലമുറയെ ബോധ്യപ്പെടുത്താനാകണമെന്നും അതിനു രാഷ്ട്രീയനേതാക്കളും പാർട്ടികളും സജ്ജമാകണമെന്നുമുള്ള അഭിപ്രായം ഉയരുകയുണ്ടായി. നമ്മുടെ യുവതയുടെ സാധ്യതകൾ നാടിനുവേണ്ടി ഏറ്റവും മികവുറ്റ രീതിയിൽ, ഏറ്റവും പ്രയോജനപരമായി ഉപയോഗപ്പെടുത്തുകയും വേണം.  

പുതിയകാലത്തിന് അനുയോജ്യമായ രാഷ്ട്രീയനേതൃത്വം ഇല്ലെന്നുള്ള വി.കെ.മാത്യൂസിന്റെ അഭിപ്രായം വസ്തുതാപരമല്ലെന്നു പറഞ്ഞവരുമുണ്ട്. ഈ വിയോജിപ്പിന് എത്രത്തോളം ബലമുണ്ട് ? നിയമസഭയിലുള്ളതു നമ്മുടെ രാഷ്ട്രീയ നേതൃത്വത്തിന്റെ പരിച്ഛേദമായായതുകെ‍ാണ്ട് സഭയിൽനിന്നുതന്നെ ഇതിന്റെ ഉത്തരം കണ്ടെത്താം. ജനപ്രതിനിധികൾ അന്തസ്സോടെ സഭയിൽ പെരുമാറുകയും ഗൗരവത്തോടെ ചർച്ചകളിൽ പങ്കെടുക്കുകയും ചെയ്ത കാലഘട്ടം നമുക്കുണ്ടായിരുന്നു. അന്ന് ആശയങ്ങളും ആദർശങ്ങളുമായിരുന്നു ജനപ്രതിനിധികളുടെ കൈമുതൽ. സഭയിൽ കയ്യൂക്കും അധികാരമുഷ്ക്കും കൊണ്ടല്ല, കൃത്യമായ വാദമുഖങ്ങൾകൊണ്ട് ഏറ്റുമുട്ടുന്നതാണ് ജനാധിപത്യമെന്ന് അക്കാലത്തെ അംഗങ്ങൾക്ക് അറിയാമായിരുന്നു; കൈവിട്ടുപോയൊരു മോശം വാക്കിനു ജനത്തോടു മറുപടി പറയേണ്ടിവരുമെന്നും. 

അധികാരത്തെ സ്വാർഥലാഭത്തിനായി ഉപയോഗപ്പെടുത്തുകയും ധൂർത്തും ധാർഷ്ട്യവും കെ‍ാടിയടയാളമാക്കുകയും  ചെയ്യുന്ന നേതാക്കളെയാണോ പുതിയ തലമുറ മാതൃകയാക്കേണ്ടത്? തീർച്ചയായും അല്ല. നമ്മുടെ ജനാധിപത്യത്തെച്ചൊല്ലി അഭിമാനിക്കാൻ വരുംതലമുറകൾക്കും കഴിയട്ടെ. അതുകൊണ്ടുതന്നെ, ജനാധിപത്യത്തിന്റെ അന്തസ്സും മൂല്യവുമെല്ലാം കാത്തുസൂക്ഷിക്കാൻ നമ്മുടെ രാഷ്ട്രീയ പാർട്ടികളും നേതൃനിരയും കൂടുതൽ ഉത്തരവാദിത്തം കാട്ടേണ്ടതുണ്ട്. മികവുറ്റ ആ ഉത്തരവാദിത്തമാവും പുതിയ തലമുറയെ നല്ല രാഷ്ട്രീയത്തിലേക്കു മുഖ്യമായും വഴികാട്ടുകയെന്നതിൽ സംശയമില്ല.

English Summary:

Editorial about good leadership for good politics

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com