ADVERTISEMENT

പ്രതിപക്ഷ നേതൃനിരയിലുള്ളവർക്കുനേരെ കെ‍ാടുംഭീകരവാദികളോടെന്നവിധം പെ‍ാലീസിന്റെ നടപടിയുണ്ടാകുന്നത് ഏകാധിപത്യ രാജ്യങ്ങളിൽമാത്രമാണെന്നായിരുന്നു നമ്മുടെ ധാരണ. എന്നാൽ, ജനാധിപത്യത്തിനുവേണ്ടി നിലകെ‍ാള്ളുന്നുവെന്ന് ആണയിട്ടുപോരുന്ന സിപിഎം തങ്ങളുടെ ചെ‍ാൽപടിയിലുള്ള പെ‍ാലീസ് സേനയെ രാഷ്ട്രീയ പ്രതികാരമടക്കമുള്ള നിക്ഷിപ്ത താൽപര്യങ്ങൾക്കുവേണ്ടി ഉപയോഗിക്കുന്നതാണ് കേരളം ഇപ്പോൾ കണ്ടുപോരുന്നത്. അധികാരത്തിന്റെ ദുരുപയോഗം സകല സീമകളും ലംഘിക്കുമ്പോൾ ജനാധിപത്യത്തിൽ വിശ്വസിക്കുന്ന ജനത്തിനു സഹികെടുന്നതു സ്വാഭാവികം. ‘അധികാരമെന്നാൽ ജനസേവനത്തിനു കിട്ടുന്ന ഒരവസരമെന്ന സിദ്ധാന്തത്തെ പണ്ടെന്നോ നമ്മൾ കുഴിവെട്ടി മൂടി’ എന്ന് എം.ടി.വാസുദേവൻ നായർക്ക് ഇന്നലെ പറയേണ്ടിവന്നത് ഇതിനോടു ചേർത്തു വായിക്കണം.  

പക തീർക്കാൻ മനുഷ്യാവകാശ ധ്വംസനങ്ങളുടെ പുതുവഴികൾ തേടുകയാണു സിപിഎമ്മും സംസ്ഥാന സർക്കാരും. കഴിഞ്ഞമാസത്തെ സെക്രട്ടേറിയറ്റ് മാർച്ചുമായി ബന്ധപ്പെട്ട കേസിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിനെ പൊലീസ് അറസ്റ്റ് ചെയ്തതിലെ വഴിവിട്ട രീതിയും അനാവശ്യ നാടകീയതയും തുടർനടപടികളും ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്. തിരുവനന്തപുരത്തുനിന്നു പത്തനംതിട്ട ജില്ലയിലെ അടൂരിലെത്തിയ പൊലീസ് പുലരുംമുൻപു വീടുവളഞ്ഞ്, ഭീതിജനകമായ അന്തരീക്ഷം സ‍ൃഷ്ടിച്ച്, അമ്മയുടെയും സഹോദരിയുടെയും മുന്നിൽവച്ച് രാഹുലിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഒട്ടുംതന്നെ ഔചിത്യത്തിനു നിരക്കാത്ത പൊലീസ് നടപടി രാഷ്ട്രീയനേതൃത്വത്തിന്റെ നിർദേശപ്രകാരമാണെന്നു വ്യക്തം. രാഹുലിനു ജാമ്യം നിഷേധിക്കാൻ സർക്കാർ എടുത്ത കടുത്ത വകുപ്പുകളും വാദങ്ങളും ഉള്ളിലിരുപ്പ് തുറന്നുകാട്ടുന്നു.

അധികാരരാഷ്ട്രീയത്തോടു പെ‍ാലീസ് പുലർത്തുന്ന വിധേയത്വശൈലിയുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഈ അറസ്റ്റ്. ഭരണകൂടഭീകരതയുടെ കരാളമുഖമാണ് ഇതിലൂടെ വ്യക്തമാകുന്നതെന്ന ആരോപണം ഗൗരവമുള്ളതാണ്. ക്രമസമാധാനപാലനം നിർവഹിക്കേണ്ട പെ‍ാലീസിന്റെ മന്ത്രികൂടിയായ മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശത്തോടെയാണ് ഈ അന്യായ നടപടി നടന്നതെന്നാണു വിമർശനം. പ്രതിഷേധിക്കാനും സമരം ചെയ്യാനും കരിങ്കൊടി ഉയർത്തിക്കാട്ടാനുമെ‍‌ാക്കെ ജനാധിപത്യപരമായി അവകാശമുള്ള നാടാണിത്. എന്നാൽ, ആ പ്രതിഷേധങ്ങളെ ഏകാധിപത്യത്തിന്റെയും കയ്യൂക്കിന്റെയും ശൈലിയിൽ അടിച്ചമർത്തുകയും അതിന്റെ നേതൃനിരയിലുള്ളവർക്കുനേരെ ഭീകരമായെ‍‍ാരു കുറ്റകൃത്യം ചെയ്തിട്ടെന്നമട്ടിൽ പെ‍ാലീസ് നടപടിയുണ്ടാവുകയും ചെയ്യുമ്പോൾ കേരളം അതീവ ഭീഷണമായ സാഹചര്യത്തിലേക്കു പതിക്കുകയാണെന്ന് ആശങ്കപ്പെടാതെ വയ്യ.

സിപിഎമ്മിൽനിന്നു ശമ്പളം പറ്റുകയാണെന്നു തോന്നിപ്പിക്കുന്നതാണ് ചില പെ‍ാലീസ് ഉദ്യോഗസ്ഥരുടെയെങ്കിലും വിധേയത്വം. നവകേരള യാത്രയ്ക്കിടെയുണ്ടായ പെ‍ാലീസ് നടപടികൾ ഇതിന്റെ സമീപകാല ഉദാഹരണങ്ങളാണ്. മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച യുഡിഎഫ് പ്രവർത്തകർക്കെതിരെ പൊലീസ് ഒട്ടേറെ കേസുകളെടുത്തപ്പോൾ, സമാന്തര പൊലീസ് ചമഞ്ഞ് പ്രതിഷേധക്കാരെ മർദിച്ച സിപിഎം പ്രവർത്തകർക്കെതിരെയുള്ളത് തീരെക്കുറവു കേസുകൾ മാത്രം. മന്ത്രിമാരും എംഎൽഎമാരും ഉൾപ്പെട്ട 128 കേസുകൾ 5 വർഷത്തിനിടെ പിൻവലിച്ച സർക്കാർ, ജനകീയസമരങ്ങളുടെ പേരിലെടുത്ത കേസുകൾ തുടരുന്നതിലും ഈ ഇരട്ടത്താപ്പു പ്രകടമാണ്. 

സർക്കാരിന്റെയും മുഖ്യഭരണകക്ഷിയായ സിപിഎമ്മിന്റെയും ജനകീയ മുഖംമൂടിക്കു പിന്നിലെ യാഥാർഥ്യം ജനങ്ങൾ തിരിച്ചറിയാൻ തുടങ്ങിയിട്ടു വർഷങ്ങളേറെയായി. വിമർശനങ്ങളോടു സർക്കാരിനുള്ള കടുത്ത അസഹിഷ്ണുതയും ജനാധിപത്യവിരുദ്ധ നിലപാടും പെ‍ാലീസ്‌രാജും കേരളത്തെയാകെ അരക്ഷിതാവസ്ഥയിലേക്കു തള്ളിയിടുന്നു. സർവാധിപത്യവും അധികാരമുഷ്ക്കും ധാർഷ്ട്യവും ജനങ്ങളാൽ ചോദ്യം ചെയ്യപ്പെടുമെന്നു സിപിഎം ഇപ്പോഴും മനസ്സിലാക്കാത്തത് എന്തുകെ‍ാണ്ടാണ്? അധികാര വികേന്ദ്രീകരണത്തിനുവേണ്ടി മുൻകാലത്തു ശക്തമായ നിലപാടെടുത്ത പാർട്ടിയാണ് സിപിഎം. എന്നാൽ, അമിതാധികാരം കേന്ദ്രീകരിച്ച്, ‘തോന്നിയപടി ഞങ്ങൾ ഭരിക്കും’ എന്ന ഭീഷണവിളംബരമല്ലേ ഇപ്പോൾ ഇവിടെ മുഴങ്ങിക്കെ‍ാണ്ടിരിക്കുന്നത്? മുൻ‌പെടുത്ത നിലപാടുകൾ ഇത്തരം അവസരങ്ങളിൽ സൗകര്യപൂർവം മറക്കുകയാണ് ആ പാർട്ടി. 

ഇന്നലെ കോഴിക്കോട്ടു നടന്ന പരിപാടിയിൽ‌ മുഖ്യമന്ത്രി വേദിയിൽ ഇരിക്കെയായിരുന്നു രാഷ്ട്രീയത്തിലെ മൂല്യച്യുതിയെക്കുറിച്ചും അധികാരത്തിന്റെ ആത്യന്തികലക്ഷ്യം മറക്കുന്നവരെക്കുറിച്ചുമുള്ള എംടിയുടെ രൂക്ഷവിമർശനം. തീർച്ചയും മൂർച്ചയുമുള്ള ആ പ്രസംഗം ജനാധിപത്യം മറക്കുന്ന അധികാരികളുടെ കാതിൽ എന്നും മാറ്റെ‍ാലി കെ‍ാള്ളുകതന്നെ വേണം.

English Summary:

Editorial about donot misuse the government system to vent grudge

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com