ADVERTISEMENT

കേന്ദ്രം പുതിയ തീരനിയന്ത്രണമേഖലാ (സിആർസെഡ്) വിജ്ഞാപനമിറക്കിയിട്ട് ഈ മാസം അഞ്ചുവർഷം പൂർത്തിയാകുമ്പോഴും കേരളത്തിന്റെ തീരപരിപാലന പ്ലാൻ തയാറാവാത്തതിനെ നിരുത്തരവാദിത്തം എന്ന വിശേഷണത്തിൽ മാത്രമെ‍ാതുക്കുന്നതു ശരിയല്ല. ഇങ്ങനെയെ‍ാരു ജനകീയവിഷയത്തിൽ ഇത്രയും കാലമായി അന്തിമതീരുമാനം കാത്തിരിക്കുന്ന സാധാരണക്കാരെ മറന്ന്, സർക്കാർസംവിധാനങ്ങൾ മെല്ലെപ്പോക്കു തുടരുന്നത് കടുത്ത ജനദ്രോഹം തന്നെയാണ്; തീരജനതയെ സംബന്ധിച്ചിടത്തോളം ജീവിതത്തിനും ഉപജീവനത്തിനും നിർമാണത്തിനുമെല്ലാമുള്ള നിർണായക രേഖയാണ് തീരപരിപാലന പ്ലാൻ എന്നതിനാൽ വിശേഷിച്ചും. സംസ്ഥാനത്തെ 10 തീരദേശ ജില്ലകളിലെ വീടുകളുടെയും മറ്റു കെട്ടിടങ്ങളുടെയും നിർമാണം, ടൂറിസം പ്രവർത്തനം തുടങ്ങിയവയെല്ലാം ഈ പ്ലാനിനെ ആശ്രയിച്ചിരിക്കുന്നു.

പുതിയ സിആർസെഡ് വിജ്ഞാപനം കേന്ദ്രം പുറപ്പെടുവിച്ചത് 2019 ജനുവരിയിലാണ്. ആറുമാസത്തിനകം ഇതിന് അനുയോജ്യമായ തീരപരിപാലന പ്ലാൻ സംസ്ഥാനങ്ങൾ തയാറാക്കി വിജ്ഞാപനം നടപ്പാക്കണമെന്നായിരുന്നു നിർദേശം. കോവിഡിന്റെ പേരിൽ ആദ്യഘട്ടത്തിൽ വൈകിയെങ്കിലും 2021 ഒക്ടോബറിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ നൽകിയ ഉറപ്പ് ആറുമാസത്തിനകം പ്ലാൻ തയാറാക്കുമെന്നായിരുന്നു. എന്നാൽ, ജില്ലകളിൽനിന്നു ലഭിച്ച നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ സിആർസെഡ് മാപ്പിൽ ഭേദഗതി വരുത്തുന്നതിനു ദേശീയ ഭൗമശാസ്ത്ര പഠനകേന്ദ്രത്തിനു വിവരങ്ങൾ കൈമാറിയിട്ടേയുള്ളൂ. ജനങ്ങളുടെ അഭിപ്രായവും പരാതിയും കേൾക്കാനുള്ള പബ്ലിക് ഹിയറിങ് വഴിയാണു നിർദേശങ്ങൾ സമാഹരിച്ചത്.

കേന്ദ്രം 2019 ജനുവരിയിൽ വിജ്ഞാപനമിറക്കിയെങ്കിലും മാർഗരേഖ സംസ്ഥാനത്തിനു ലഭിച്ചത് ആ വർഷം ജൂണിലാണെന്നു പറഞ്ഞാണ് ഇതുസംബന്ധിച്ച വൈകലിനെ ആദ്യഘട്ടത്തിൽ സംസ്ഥാന സർക്കാർ ന്യായീകരിച്ചത്. 2011 ജനുവരിയിലെ വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിൽ അന്നത്തെ യുഡിഎഫ് സർക്കാർ പ്ലാൻ തയാറാക്കിയത് അഞ്ചുവർഷം സമയമെടുത്താണെന്ന കുറ്റപ്പെടുത്തലും സർക്കാർ നടത്തിയിരുന്നു. എന്നാൽ, പുതിയ വിജ്ഞാപനം വന്നിട്ട് ഇപ്പോൾതന്നെ അഞ്ചു വർഷമായി!  

പുതിയ വിജ്ഞാപനത്തിൽ കൂടുതൽ ഇളവുകൾ നിർദേശിക്കുന്നുണ്ടെന്നതിനാൽ തീരദേശവാസികൾ വലിയ പ്രതീക്ഷയോടെയാണു കാത്തിരിക്കുന്നത്. അന്തിമാനുമതി വൈകുന്തോറും, നിയമപരമായി നടപ്പാക്കാനാകുന്ന നിർമാണപ്രവർത്തനങ്ങളും മറ്റും അനിശ്ചിതത്വത്തിൽത്തന്നെ തുടരുമെന്നതാണു യാഥാർഥ്യം. 2011ലെ വിജ്ഞാപന പ്രകാരമുള്ള പ്ലാനാണു സംസ്ഥാനത്തു നിലവിലുള്ളത്. പാവപ്പെട്ട കുടുംബങ്ങളുടെ വീടുനിർമാണത്തിനുള്ള പരിശ്രമങ്ങൾപോലും ഇങ്ങനെ കുരുങ്ങിക്കിടക്കുകയാണ്.

പുതിയ കേന്ദ്ര വിജ്ഞാപനമനുസരിച്ചു കേരളം തയാറാക്കുന്ന പ്ലാൻ തീരം തെ‍ാ‍ടാൻ ഇനിയും വൈകുമെന്നു വ്യക്തമായിക്കഴിഞ്ഞു. പുതിയ പ്ലാനിനുള്ള മാപ്പ് പ്രസിദ്ധീകരിച്ചശേഷം നടത്തിയ ഹിയറിങ്ങിൽ 33,000 നിർദേശങ്ങളാണു കേരള കോസ്റ്റൽ സോൺ മാനേജ്മെന്റ് അതോറിറ്റിക്കു ലഭിച്ചത്. മാപ്പിൽ മാറ്റം വരുത്തേണ്ട അയ്യായിരത്തോളം നിർദേശങ്ങളുണ്ടായിരുന്നു. ഭൗമശാസ്ത്ര പഠനകേന്ദ്രം വരുത്തുന്ന മാറ്റം അതോറിറ്റി അംഗീകരിച്ചശേഷം നാഷനൽ സെന്റർ ഫോർ സസ്റ്റെയ്നബിൾ കോസ്റ്റൽ മാനേജ്മെന്റിലേക്ക് അയയ്ക്കണം. പിന്നീടു വിദഗ്ധർ നടത്തുന്ന പരിശോധനയ്ക്കുശേഷം ആവശ്യമെങ്കിൽ ചില മാറ്റങ്ങൾ നിർദേശിച്ചേക്കാം. അനുമതി ലഭിച്ചാൽ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിനു പ്ലാൻ സമർപ്പിച്ച് അംഗീകാരം വാങ്ങണം.

പുതിയ വിജ്ഞാപനത്തിൽ പറയുന്ന കൂടുതൽ ഇളവുകളുടെ പ്രയോജനം നമ്മുടെ തീരദേശ ജനതയ്ക്കു ലഭിക്കുന്നില്ലെന്ന പരാതിയുടെ ഗൗരവം സംസ്ഥാന സർക്കാർ വേണ്ടവിധം തിരിച്ചറിഞ്ഞിരുന്നെങ്കിൽ ഈ മെല്ലെപ്പോക്ക് ഉണ്ടാകില്ലായിരുന്നു. പത്തു ജില്ലകളിലെ 245 പഞ്ചായത്തുകൾ, 36 മുനിസിപ്പാലിറ്റികൾ, 5 കോർപറേഷനുകൾ എന്നിവിടങ്ങളിലെ ജനങ്ങളുടെ ജീവിതവും ഉപജീവനവുമായി ബന്ധപ്പെട്ട വിഷയമായതിനാൽ ആ നിലയ്ക്കുള്ള അടിയന്തര പരിഗണന ഇതിനു നൽകാത്തത് എന്തുകെ‍ാണ്ടാണ്? എന്നാൽ, ഇളവുകൾ ലഭിക്കേണ്ട വിഭാഗത്തിൽ കൂടുതൽ പഞ്ചായത്തുകളെ ചേർക്കാനും പബ്ലിക് ഹിയറിങ്ങിൽ വന്ന പ്രായോഗിക നിർദേശങ്ങൾ പ്ലാനിൽ ഉൾപ്പെടുത്താനുമാണ് സമയമെടുക്കുന്നതെന്നാണ് ഒൗദ്യോഗിക വിശദീകരണം. 

തടസ്സങ്ങളെന്തായാലും, തീരദേശജനതയുടെ ജീവിതമാണ് ഈ പ്ലാനിലുള്ളതെന്നു തിരിച്ചറിഞ്ഞ്, അത് എത്രയുംവേഗം പൂർത്തീകരിക്കാൻ സർക്കാർ മനസ്സുവച്ചേതീരൂ.

English Summary:

Editorial about Coastal Regulation Zones

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com