ADVERTISEMENT

അപകടങ്ങളോടൊത്തുള്ള നിരന്തര സഹയാത്ര ഏതു സമൂഹത്തെയും അരക്ഷിതവും ആകുലവുമാക്കുന്നു. ഓരോ അപകടത്തിലും മുന്നറിയിപ്പുണ്ടെങ്കിലും അതു നാം ഗൗരവത്തോടെ കാണുന്നില്ലെന്നതാണു യാഥാർഥ്യം. കേരളത്തിൽ പതിവായി അപകടം നടക്കുന്നത് 323 റോഡുകളിലെ 2200 കിലോമീറ്റർ ഭാഗത്താണെന്ന നാഷനൽ ട്രാൻസ്പോർട്ടേഷൻ പ്ലാനിങ് ആൻഡ് റിസർച് സെന്ററിന്റെ (നാറ്റ്പാക്) റിപ്പോർട്ട് അടിയന്തര ശ്രദ്ധ ആവശ്യപ്പെടുന്നു. ഓരോ 100 അപകടങ്ങളിലും 11 പേർ വീതം മരിക്കുകയും 112 പേർക്കു വീതം പരുക്കേൽക്കുകയും ചെയ്യുന്ന ഒരു സംസ്ഥാനം റോഡ് അപകടങ്ങളെ കാണേണ്ടതു നിരുത്തരവാദിത്തത്തോടെയാവരുത്. 

ദേശീയപാതയിൽ 1089 കിലോമീറ്ററും സംസ്ഥാന പാതയിൽ 1144 കിലോമീറ്ററും അപകടമേഖലകളാണ്; ദേശീയ–സംസ്ഥാന പാതകളുടെ 33%. പത്തു വർഷമായി അപകടങ്ങൾ പതിവായ 4592 ബ്ലാക്ക് സ്പോട്ടുകളുണ്ട് കേരളത്തിൽ എന്നതും കേട്ടു മറക്കേണ്ട കണക്കല്ല. ഇൗ ഇടങ്ങളിൽ സുരക്ഷാ മുന്നറിയിപ്പു ബോർഡുകൾ സ്ഥാപിച്ചതുകൊണ്ടു സുരക്ഷ ഉറപ്പാവില്ലെന്നും പകരം അപകടകരമായ റോഡ് ഭാഗങ്ങൾ പുനർനിർമിക്കുകയോ റോഡ് സുരക്ഷാ മാർഗങ്ങൾ നടപ്പാക്കുകയോ വേണമെന്നുമാണു നിർദേശം. 

റോഡുകളിലെ അപകടഭീഷണി കുറച്ചതുകെ‍ാണ്ടുമാത്രമായില്ല, ഹെൽമറ്റും സീറ്റ് ബെൽറ്റും ഉപയോഗിക്കുന്നതിലും വാഹനവേഗം നിയന്ത്രിക്കുന്നതിലും തുടങ്ങണം നമ്മുടെ ജാഗ്രത. ഹെൽമറ്റ് ധരിക്കാത്തതിനാൽ 2022ൽ രാജ്യത്താകെ മരിച്ചത് 50,029 പേരാണ്. 2021ൽ മരിച്ചതാകട്ടെ 32,877 പേരും. സീറ്റ് ബെൽറ്റ് ധരിക്കാത്തതു മൂലമുള്ള മരണം ഇരട്ടിയായിരിക്കുന്നു. 2021ൽ 8,438 ആയിരുന്നത് 2022ൽ 16,715 ആയി. ഒറ്റ സെക്കൻഡുകൊണ്ട് ധരിക്കാവുന്ന സീറ്റ് ബെൽറ്റ് ചേർത്തുപിടിക്കുന്നതു വിലപ്പെട്ട ജീവനാണെന്നതു മറക്കാതിരിക്കാം. സീറ്റ് ബെൽറ്റ് ധരിച്ചാൽ അപകടങ്ങളിലെ മരണസാധ്യതയും പരുക്കുകളുടെ ആഘാതവും പത്തിലൊന്നായി കുറയുമെന്നു പഠനങ്ങൾ പറയുന്നു.

ഈ കണക്കുകളിൽനിന്ന് എത്രയോ കുടുംബങ്ങളുടെ സങ്കടം ഇരമ്പുന്നതുകൂടി നാം കേട്ടേതീരൂ. പുറപ്പെട്ട വീട്ടിലേക്കും കൈവീശി യാത്രയയച്ച പ്രിയപ്പെട്ടവരിലേക്കും തിരികെയെത്താനുള്ളതാണ് എല്ലാ യാത്രകളും. പക്ഷേ, ഓരോ ദിവസവും നമ്മുടെ നിരത്തുകളിലുണ്ടാവുന്ന അപകടങ്ങളിൽപെട്ട് വീട്ടിൽ തിരികെയെത്താതെ പലരും യാത്രയാവുന്ന ദുർവിധിക്ക് ഇനിയെങ്കിലും അറുതി കുറിക്കണ്ടേ?രാജ്യത്തെ മൊത്തം റോഡ് അപകടങ്ങളുടെ 9.2% കേരളത്തിലാണ്. റോഡപകടങ്ങളിൽ രാജ്യത്തു നാലാം സ്ഥാനത്താണെന്ന വിവരം നമ്മളെ കൂടുതൽ ജാഗരൂകരാക്കേണ്ടതുണ്ട്. 

അതിവേഗവും അശ്രദ്ധയുംകൂടി ചേരുമ്പോൾ ഉണ്ടാവുന്ന അപകടങ്ങളുടെ പെരുപ്പം നമ്മുടെ വലിയ സങ്കടമാണ്. കർശന നിയമങ്ങൾകൊണ്ടു മാത്രമേ അപകടങ്ങൾക്കു തടയിടാനാവൂ എന്നതിൽ തർക്കമില്ല. അപകടങ്ങളുടെ മുഖ്യകാരണങ്ങളിലൊന്നു റോഡിലെ മരണക്കുഴികൾതന്നെ. വാതിലുകൾ തുറന്നിട്ട് അമിതവേഗത്തിൽ ചീറിപ്പായുന്ന ബസുകളിൽനിന്നു യാത്രക്കാർ തെറിച്ചുവീഴുന്ന അപകടങ്ങളാകട്ടെ ഒരു നാടിന്റെ പെ‍ാതുഗതാഗത സുരക്ഷയെത്തന്നെ ചോദ്യം ചെയ്യുന്നു. 

വീട്ടിൽനിന്നു കാൽനടയായി യാത്രതിരിച്ചാലും സുരക്ഷിതമായി മടങ്ങിയെത്തുമെന്ന് ഉറപ്പില്ലാത്ത ഇപ്പോഴത്തെ സാഹചര്യം കൂടുതൽ സങ്കീർണമാക്കുന്നതിൽ അധികൃതരുടെ നിരുത്തരവാദിത്തവും അനാസ്ഥയുംകൂടി വലിയ പങ്കുചേർക്കുന്നുണ്ട്. റോഡപകടങ്ങൾ കുറയ്ക്കുന്നതിനുള്ള നിർദേശങ്ങൾ അടങ്ങിയ അമിക്കസ് ക്യൂറി റിപ്പോർട്ടിൽ ഹൈക്കോടതി അഭിപ്രായം തേടി ഒരു വർഷം കഴിഞ്ഞിട്ടും സംസ്ഥാന സർക്കാർ കാര്യമായി മുന്നോട്ടുപോവാത്തത് ഒരു ഉദാഹരണം മാത്രം. 

കേരളത്തിലെ റോഡുകളും വാഹനങ്ങളും മനുഷ്യജീവനു കൊടുക്കുന്ന വില ചെറുതല്ലെന്ന് ഉറപ്പാക്കേണ്ട ബാധ്യത സർക്കാരിനും സമൂഹത്തിനുമുണ്ട്. ഒറ്റപ്പെട്ട സംഭവങ്ങളായി അപകടങ്ങളെ കാണുന്നതു ശരിയല്ല. നാടിന്റെ ശാപമായ വാഹനാപകടങ്ങൾ കുറയ്ക്കാൻ കർശനവും ഫലപ്രദവുമായ നടപടികൾ അടിയന്തരമായി ഉണ്ടാകണമെന്നാണ് ഓരോ അപകടവും ഓർമിപ്പിക്കുന്നത്. റോഡുകളിലെ സ്ഥിരം ഭീഷണമേഖലകളെ അപകടരഹിതമാക്കുന്നതിലടക്കം റോഡ് സുരക്ഷയ്ക്കു കേരളം മുന്തിയ പ്രാധാന്യം നൽകിയേതീരൂ.

English Summary:

Editorial about road accidents

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com