ADVERTISEMENT

സ്കൂൾ വിദ്യാഭ്യാസ മേഖലയിൽ ഘടനാപരമായി ഏറ്റവും നിർണായക മാറ്റങ്ങൾക്കു വഴിതുറക്കുന്ന റിപ്പോർട്ടാണ് ഡോ.എം.എ.ഖാദർ കമ്മിറ്റിയുടേത്. അത്തരമൊരു റിപ്പോർട്ട് ഒരു ചർച്ചയും കൂടാതെ തുടർനടപടികളിലേക്കു കെ‍ാണ്ടുപോകുന്നത് പല സംശയങ്ങൾക്കും ഇടയാക്കുന്നു. സുതാര്യതയില്ലാതെയാണ് ഇതു സംബന്ധിച്ച സർക്കാർ നടപടികളെന്ന പരാതി ഗൗരവമുള്ളതാണ്.

വിദ്യാഭ്യാസ അവകാശ നിയമം (2009) നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് പൊതുവിദ്യാഭ്യാസ മേഖലയിൽ വരുത്തേണ്ട പരിഷ്കാരങ്ങളെക്കുറിച്ചു പഠിക്കാൻ എസ്‌സിഇആർടി മുൻ ഡയറക്ടർ   ഡോ.എം.എ.ഖാദർ അധ്യക്ഷനായി മൂന്നംഗ കമ്മിറ്റിയെ സർക്കാർ നിയോഗിച്ചത് 2017 സെപ്റ്റംബറിലാണ്. മൂന്നു മാസമായിരുന്നു ആദ്യം നിശ്ചയിച്ച കാലാവധി. എന്നാൽ കാലാവധി നീട്ടിക്കൊണ്ടേയിരുന്നു. 2019 ജനുവരിയിലാണ് റിപ്പോർട്ടിന്റെ ഒന്നാം ഭാഗം സമർപ്പിച്ചത്. അതിലെ പല നിർദേശങ്ങളോടും കടുത്ത എതിർപ്പുയർന്നിരുന്നു. ഇവയെല്ലാം എങ്ങനെ നടപ്പാക്കുമെന്നതിൽ വ്യക്തത വരുത്തേണ്ടതും അക്കാദമിക കാര്യങ്ങളിലെ നിർദേശങ്ങൾ മുന്നോട്ടുവയ്ക്കേണ്ടതും രണ്ടാം ഭാഗത്തിലാണ്. തൊട്ടാൽ പൊള്ളുന്ന ഈ കാര്യങ്ങളുടെ റിപ്പോർട്ട് അനിശ്ചിതമായി വൈകുകയും ചെയ്തു.

ഖാദർ കമ്മിറ്റി രണ്ടു വർഷം മുൻപ് സമർപ്പിച്ച രണ്ടാം ഭാഗ റിപ്പോർട്ടും അതിലെ ശുപാർശകൾ നടപ്പാക്കുന്നതു സംബന്ധിച്ചു പഠിച്ച കോർ കമ്മിറ്റി റിപ്പോർട്ടും ഇതുവരെ സർക്കാർ പരസ്യപ്പെടുത്തിയിട്ടില്ല. കോർ കമ്മിറ്റി തയാറാക്കിയ ചട്ടങ്ങളുടെ കരടും പരസ്യമാക്കിയില്ല. പ്രാഥമിക റിപ്പോർട്ട് മാത്രമാണ് അഭിപ്രായ രൂപീകരണത്തിനും ചർച്ചകൾക്കുമായി പരസ്യപ്പെടുത്തിയത്. ഖാദർ കമ്മിറ്റി റിപ്പോർട്ടിൽ രഹസ്യമാക്കാൻ ഒന്നുമില്ലെന്നും പരസ്യപ്പെടുത്തുമെന്നും വകുപ്പ് മന്ത്രി വി.ശിവൻകുട്ടി ഒരു വർഷത്തിനിടെ പലതവണ പ്രഖ്യാപിച്ചെങ്കിലും ഫലമുണ്ടായില്ല. ഇപ്പോഴും രഹസ്യമായി സൂക്ഷിക്കുന്ന റിപ്പോർട്ടുകളും അതിന്റെ അടിസ്ഥാനത്തിലുള്ള കരടു ചട്ടങ്ങളും എങ്ങനെ നടപ്പാക്കുമെന്ന ചോദ്യമാണുയരുന്നത്. അതിനിടെ, ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേരള വിദ്യാഭ്യാസ നിയമവും ചട്ടങ്ങളും ഭേദഗതി ചെയ്യാനായി ഡ്രാഫ്റ്റിങ് കമ്മിറ്റിയെ നിയോഗിച്ചു കഴിഞ്ഞദിവസം ഉത്തരവിറങ്ങി. ഉള്ളടക്കം രഹസ്യമാക്കി വച്ച് ഏകപക്ഷീയമായി ശുപാർശകൾ നടപ്പാക്കാനാണു സർക്കാർ ശ്രമിക്കുന്നതെന്നാണ് ആരോപണം.

വിദ്യാർഥികളുടെയും പെ‍ാതുസമൂഹത്തിന്റെയും നിർദേശങ്ങൾ സ്വീകരിച്ച് ജനാധിപത്യപരമായി പാഠ്യപദ്ധതി പരിഷ്കരിക്കുന്നുവെന്നു തുടക്കത്തിൽ അവകാശപ്പെട്ട സർക്കാർ, പുതിയതായി തയാറാക്കിയ പാഠപുസ്തകങ്ങളുടെ അന്തിമരൂപം പോലും നൽകാതെയാണു കരിക്കുലം സ്റ്റിയറിങ് കമ്മിറ്റിയിൽ അതിന് അംഗീകാരം നൽകിയതെന്നും പരാതിയുണ്ട്. ഖാദർ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് ജനാധിപത്യ സ്വഭാവമോ സുതാര്യതയോ ഒരു ഘട്ടത്തിലും സ്വീകരിച്ചിട്ടില്ല. രഹസ്യാത്മകത നിലനിർത്താൻ ശ്രമിക്കുന്നത് ഘടനാപരമായ മാറ്റങ്ങളോട് എതിർപ്പുയരുമെന്ന സംശയം കൊണ്ടാണെന്ന വാദമുണ്ട്. അതെന്തായാലും, റിപ്പോർട്ട് പൊതുചർച്ചയ്ക്കു വച്ച്, എതിർവാദങ്ങൾ ഉണ്ടെങ്കിൽ അവ കണക്കിലെടുക്കുകയും മറുപടി പറയുകയും ചെയ്ത്, സുതാര്യമായും കഴിയുന്നത്ര അഭിപ്രായസമന്വയത്തോടെയും നടപ്പാക്കേണ്ട റിപ്പോർട്ടാണ് ഖാദർ കമ്മിറ്റിയുടേത്.

നമ്മുടെ സ്കൂൾ വിദ്യാഭ്യാസ മേഖലയിൽ ഏറ്റവും നിർണായക മാറ്റങ്ങളാണ് ഇവിടെ ഉണ്ടാകുന്നത്. മുൻപ് ഈ മേഖലയിലുണ്ടായ ഏറ്റവും വലിയ മാറ്റം കോളജുകളിൽനിന്നു പ്രീഡിഗ്രി വേർപെടുത്തി, സ്കൂളുകളിൽ ഹയർസെക്കൻഡറി വിഭാഗം ആരംഭിച്ചതാണ്. അന്നു പക്ഷേ, പ്രൈമറി തലത്തിലോ സെക്കൻഡറി തലത്തിലോ ഒരു മാറ്റവും ഉണ്ടായില്ല. എന്നാൽ, ഇപ്പോഴിതാ ഹൈസ്കൂളും ഹയർസെക്കൻഡറിയും ചേർന്നു പുതിയ വിഭാഗം വരുന്നു, അധ്യാപക യോഗ്യതകളിൽ ഏറെ മാറ്റങ്ങളുണ്ടാകുന്നു, അധ്യാപകരുടെ പുനർവിന്യാസം വേണ്ടിവരുന്നു..

പ്രീപ്രൈമറി മുതൽ ഹയർസെക്കൻഡറി വരെയുള്ള നാലു തലങ്ങളിലുള്ള എല്ലാ അധ്യാപകരെയും വിദ്യാർഥികളെയും രക്ഷിതാക്കളെയും ബാധിക്കുന്ന മാറ്റം ഇങ്ങനെ രഹസ്യാത്മകമായും ചർച്ചകളില്ലാതെ ഏകാധിപത്യരീതിയിലുമല്ല നടപ്പാക്കേണ്ടത്. ഇക്കാര്യത്തിൽ അധ്യാപകരെയും പെ‍ാതുസമൂഹത്തെയും വിശ്വാസത്തിലെടുത്തുള്ള നടപടികളാണു സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകേണ്ടത്.

English Summary:

Editorial about Dr. MA Khader Committee report

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com