ADVERTISEMENT

ഇന്ന് ഇന്ത്യയുടെ റിപ്പബ്ലിക് ദിനാഘോഷത്തിൽ മുഖ്യാതിഥിയായി എത്തുന്നത് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോ ആണ്. സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നതാണല്ലോ എക്കാലത്തും ഫ്രഞ്ച് സമൂഹത്തിന്റെ രാഷ്ട്രീയ മുദ്രാവാക്യം. അതുപോലെ കരുത്തുള്ളൊരു ആപ്തവാക്യം ഇന്ത്യയ്ക്കില്ലെങ്കിലും ഫ്രഞ്ച് മുദ്രാവാക്യത്തിലെ ആ പദങ്ങളുടെ അന്തഃസത്ത ഇന്ത്യൻ ഭരണഘടനയിൽ കാണാം. എന്നാൽ, കുറച്ചുകാലമായി അതിന്റെ അഭാവം ഇവിടെ ശരിക്കും അനുഭവപ്പെടുന്നുണ്ടെന്നു മറുവാദമുണ്ട്.

അസമത്വം ഉയർത്തുന്ന ആശങ്കകൾ

നാലു തരം വാദങ്ങളെക്കുറിച്ച്– ജാതിവാദം, വർഗീയവാദം, ഭാഷാവാദം, പ്രാദേശികവാദം– നമ്മുടെ ദേശീയ നേതാക്കൾക്കു തുടക്കംതൊട്ടേ ആശങ്കയുണ്ടായിരുന്നതായി ഭരണഘടനാ വിദഗ്ധൻ ഗ്രാൻവിൽ ഓസ്റ്റിൻ എഴുതിയിട്ടുണ്ട്. വിവിധ കാലത്ത് ഇന്ത്യ ഈ പ്രശ്നങ്ങളെ വിജയകരമായി കൈകാര്യം ചെയ്തിരുന്നു.

 പക്ഷേ, വിഘടന പ്രവണതയുള്ള ഛിദ്രശക്തികൾ രാജ്യത്തുണ്ടെന്നും ഏതുനിമിഷവും പൊട്ടിത്തെറിക്കു സാധ്യതയുണ്ടെന്നും വിദഗ്ധർ തിരിച്ചറിഞ്ഞു. ഇത്തരം പ്രവണതകളെ എങ്ങനെ നേരിടണം എന്നതിനെക്കുറിച്ചു കൊളോണിയൽവിരുദ്ധ സമരകാലത്തും പിന്നീടു ഭരണഘടനാ അസംബ്ലിയിലും ചൂടേറിയ ചർച്ചകൾ നടന്നിരുന്നു. ശക്തമായൊരു ഫെഡറൽ ഭരണകൂടം എന്ന ആശയം അംഗീകരിക്കപ്പെട്ടത് അങ്ങനെയാണ്. ഒരുകാലത്തു തൊട്ടുകൂടാത്തവരായി ജീവിച്ചിരുന്ന ആളുകൾ അനുഭവിച്ച ചരിത്രപരമായ അനീതികൾക്കെതിരെ ശക്തമായ കർമപദ്ധതി ‍ഡോ. അംബേദ്കറുടെ മേൽനോട്ടത്തിൽ‌ രൂപപ്പെടുത്തുകയും ചെയ്തു. രാജ്യത്തെ എല്ലവരുടെയും അടിസ്ഥാനപരവും നിയമപരവുമായ അവകാശങ്ങൾ സംരക്ഷിക്കാനുതകുന്ന സുപ്രധാന വ്യവസ്ഥകൾ ആവിഷ്കരിക്കാനും സാധിച്ചു.

ഭരണകൂടത്തിനും ജനങ്ങൾക്കുമിടയിൽ സംഘർഷം ഉടലെടുത്ത സന്ദർഭങ്ങൾ ഉണ്ടായിട്ടില്ലെന്നല്ല. എങ്കിലും രാജ്യം പുരോഗമിക്കുന്നുണ്ടായിരുന്നു. ആഗോള സമൂഹത്തിനു മുൻപിൽ ഇന്ന് ഇന്ത്യയ്ക്കു ലഭിക്കുന്ന ആദരം അതിനു മികച്ച തെളിവാണ്. പക്ഷേ, സാമൂഹിക അസമത്വവും രാഷ്ട്രീയ അസമത്വവും തമ്മിലുള്ള ഏറ്റുമുട്ടൽ നമ്മുടെ ജനാധിപത്യ വ്യവസ്ഥയിൽ ഉണ്ടാക്കാവുന്ന ആഘാതങ്ങളെക്കുറിച്ച് അംബേദ്കർ ഉന്നയിച്ച ആശങ്കകൾ കൂടുതൽ സത്യമായി മാറുകയാണ്.

മതധ്രുവീകരണമെന്ന അപായഭീഷണി

അനിയന്ത്രിതവും സ്വേച്ഛാധിപത്യപരവുമായ അധികാരത്തിലല്ല, അവകാശസംരക്ഷണത്തിലും അവസരതുല്യതയിലുമായിരിക്കണം നമ്മുടെ രാഷ്ട്രീയവ്യവസ്ഥ കെട്ടിപ്പടുക്കേണ്ടതെന്നു രാജ്യസ്ഥാപകർ ആഗ്രഹിച്ചു. രാജ്യത്തിന്റെ ഐക്യം സംരക്ഷിക്കപ്പെടണമെങ്കിൽ ഭൂരിപക്ഷ-ന്യൂനപക്ഷ സമുദായങ്ങൾ തുല്യതയോടെ സഹവർ‌ത്തിക്കണമെന്നും നേതാക്കൾ എക്കാലത്തും വിശ്വസിച്ചു. ഭൂരിപക്ഷവാദത്തിന്റെ വളർച്ച കാര്യമായ സംഘർഷങ്ങൾക്ക് ഇടയാക്കി എന്നതിനു തെളിവുകളുണ്ട്. രാജ്യം കൈവരിച്ച നേട്ടങ്ങളെ തകർക്കാൻ അതിനുള്ള ശേഷിയെക്കുറിച്ചും ആഴത്തിലുള്ള ആശങ്കകളുണ്ട്. 

ഡോ. ഷെയ്ഖ് മുജീബുറഹ്മാൻ
ഡോ. ഷെയ്ഖ് മുജീബുറഹ്മാൻ

വർധിച്ചുവരുന്ന മതധ്രുവീകരണം ഇന്ത്യയിലെ രാഷ്ട്രീയ വ്യവസ്ഥയിൽ ഗുരുതരമായ ആശങ്കയുണ്ടാക്കുന്ന കാര്യമാണ്. കഴിഞ്ഞവർഷം മണിപ്പുരിലും ഹരിയാനയിലെ നൂഹിലുമുണ്ടായ വലിയ കലാപങ്ങളും മഹാരാഷ്ട്രയിലും മറ്റു ചിലയിടങ്ങളിലുമുണ്ടായ അത്രത്തോളം വലുതല്ലാത്ത അക്രമങ്ങളും അതിലുൾപ്പെടും. ഭരണകൂടങ്ങൾ ഈ ആശങ്കകൾ ഗൗരവമായി എടുത്തിട്ടില്ല. ധ്രുവീകരണത്തിന്റെ രാഷ്ട്രീയമല്ലാതെ മറ്റൊന്നും നമ്മുടെ മുൻപിലില്ലെന്ന സ്ഥിതിയാണ്. ഈ വിഷയങ്ങളെക്കുറിച്ചെല്ലാം ആഴത്തിൽ ചിന്തിക്കാനുള്ള അവസരമാണ് ഇന്നത്തെ റിപ്പബ്ലിക് ദിനാഘോഷം. ഇന്ത്യയിലെ ഏറ്റവും വലിയ മതന്യൂനപക്ഷമായ മുസ്‌ലിംകൾക്കു തങ്ങൾ കൂടുതൽ അന്യവൽക്കരിക്കപ്പെടുന്നതായാണ് അനുഭവം. ആൾക്കൂട്ടക്കൊലയും ബുൾഡോസർ നീതിയും നിരന്തര കലാപങ്ങളും ചേർന്നൊരുക്കുന്നൊരു ത്രികോണത്തിന്റെ നടുവിലാണു തങ്ങളെന്നും അവർ വിശ്വസിക്കുന്നു.

രാഷ്ട്രത്തിന്റെ യഥാർഥ സ്വഭാവത്തെ നിർവചിക്കുന്ന ആഭ്യന്തരഐക്യം തകർന്നാൽ ബാഹ്യശക്തികൾ അതു മുതലെടുക്കുമെന്ന ചരിത്രപാഠം മറക്കരുത്. വലിയ സൈനികശക്തിയുണ്ടായിട്ടും സോവിയറ്റ് യൂണിയൻ പോലെയുള്ള വലിയ രാജ്യങ്ങൾ തകർന്നുവീണതും നമ്മൾ കണ്ടിട്ടുണ്ട്. സൈനികശക്തിയല്ല, സാമൂഹിക ഐക്യമാണു രാഷ്ട്രത്തിന്റെ ഭാവി നിശ്ചയിക്കുക. അതിനാൽ മതധ്രുവീകരണത്തെ എത്രയുംവേഗം ഇല്ലാതാക്കുന്നുവോ,  അത്രയും നല്ലത്

(ന്യൂഡൽഹി ജാമിയ മിലിയ അധ്യാപകനാണ് ലേഖകൻ)

English Summary:

Writeup about Social unity is strength

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com