വീണ്ടും നാണംകെട്ട് ജനാധിപത്യം
Mail This Article
ബിഹാറിൽ ജെഡിയു– ആർജെഡി– കോൺഗ്രസ് മഹാസഖ്യത്തിന്റെ മുഖ്യമന്ത്രിയായിരുന്ന നിതീഷ് കുമാർ ആ മുന്നണി വിട്ട് ബിജെപിയുടെ പിന്തുണയോടെ വീണ്ടും മുഖ്യമന്ത്രിയാകുമ്പോൾ ഒരിക്കൽക്കൂടി തോൽക്കുന്നതു ജനാധിപത്യമാണ്; വോട്ടർമാരും.
അധികാരത്തിനു വേണ്ടിയുള്ള ഇടപാടുകൾ ധാർമികതയുടെ അതിർവരമ്പുകൾ ലംഘിക്കുന്നതിനു പലവട്ടം സാക്ഷിയായ ബിഹാർ ഇതോടെ അപഹാസ്യമായ രാഷ്ട്രീയനാടകത്തിന്റെ അടുത്തരംഗത്തിലേക്കു പ്രവേശിച്ചിരിക്കുന്നു. നിതീഷ് കുമാറിന്റെ നിലപാടുകളാണു കുറെ വർഷങ്ങളായി ബിഹാർ രാഷ്ട്രീയത്തിന്റെ ഗതി നിർണയിക്കുന്നത്. അങ്ങോട്ടുമിങ്ങോട്ടും മുന്നണി മാറുന്നുണ്ടെങ്കിലും മുഖ്യമന്ത്രിസ്ഥാനം നിലനിർത്തിപ്പോരുന്ന ‘നിതീഷ് ശൈലി’യുടെ രാഷ്ട്രീയ അധാർമികത നമ്മുടെ ജനാധിപത്യത്തിനുമുന്നിലുള്ള ചോദ്യചിഹ്നമായി തുടരുകയും ചെയ്യുന്നു. രാഷ്ട്രീയത്തിൽ പ്രതീക്ഷയോടെ പ്രവേശിക്കുന്ന പുതുതലമുറക്കാരിൽ ചിലരെയെങ്കിലും വഴിതെറ്റിക്കാൻ നിതീഷിന്റെ അധികാരക്കസേരകളിയുടെ ചരിത്രം മാത്രം മതിയാകും.
രാഷ്‌ട്രീയം ഏതറ്റംവരെ താഴാം എന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണകാലത്തിലൂടെ കടന്നുപോവുകയാണു ബിഹാർ അടക്കമുള്ള നമ്മുടെ പല സംസ്ഥാനങ്ങളും. രാഷ്ട്രീയ കുതിരക്കച്ചവടങ്ങളടക്കമുള്ള സമീപകാല സംഭവങ്ങൾ രാജ്യത്തിന്റെ ജനാധിപത്യ സംവിധാനത്തെ നോക്കുകുത്തിയാക്കുന്നു; രാഷ്ട്രീയത്തിന് ഉണ്ടാവണമെന്നു നാം സങ്കൽപിച്ചുപോരുന്ന മൂല്യബോധത്തെത്തന്നെ ചോദ്യം ചെയ്യുന്നു. രാഷ്ട്രീയ സദാചാരം ശീലിക്കാൻ നമ്മുടെ പല പാർട്ടികൾ ഏറെ മുന്നോട്ടുപോകേണ്ടതുണ്ടെന്നുകൂടി വ്യക്തമാക്കുകയാണു ബിഹാറിലെ സംഭവവികാസങ്ങൾ. മഹാസഖ്യം വിട്ട്, ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ സഖ്യവുമായുള്ള നിതീഷിന്റെ കൈകോർക്കൽ ‘ഇന്ത്യ’ പ്രതിപക്ഷ സഖ്യത്തിനു കനത്ത ആഘാതമാവും. പ്രതിപക്ഷ സഖ്യം രൂപീകരിക്കാൻ മുന്നിലുണ്ടായ പ്രധാനികളിലൊരാളായിരുന്നു നിതീഷ്.
വിദ്യാഭ്യാസവും ആരോഗ്യവും പോലുള്ള മേഖലകളിലെ മോശം പ്രകടനംമൂലം രാജ്യത്ത് ഏറ്റവും പിന്നാക്കാവസ്ഥയിലുള്ള സംസ്ഥാനങ്ങളിലൊന്നാണു ബിഹാർ. ജനങ്ങളിൽ 51% പേരെങ്കിലും ദരിദ്രരെന്നാണു കണക്ക്. അടിസ്ഥാനസൗകര്യത്തിന്റെ കാര്യത്തിലുൾപ്പെടെ ബിഹാർ മുഖ്യധാരയിൽനിന്ന് ഏറെ അകലെയാണ്. നേതാക്കളുടെ നിലപാടുമാറ്റങ്ങൾമൂലം സൃഷ്ടിക്കപ്പെടുന്ന ഭരണപരമായ അസ്ഥിരതയും വികസനസൂചികകളുടെ മോശം അവസ്ഥയും ചേർത്തുവായിക്കേണ്ടതുണ്ട്. ഭരണ സമവാക്യങ്ങളിലുണ്ടാകുന്ന മാറ്റങ്ങളിലൂടെ അധികാരത്തിൽ തുടരുന്നവരുടെ മുൻഗണനാപട്ടികയിൽ എത്രാമത്തെ സ്ഥാനത്താണു ജനക്ഷേമം എന്നതാണ് അടിസ്ഥാനചോദ്യം.
അധാർമികതയിൽ അടിസ്‌ഥാനപ്പെടുത്തിയുള്ള രാഷ്ട്രീയത്തിന്റെ വേരോട്ടം തീർച്ചയായും ചോദ്യം ചെയ്യപ്പെടേണ്ടതുതന്നെയാണ്. പാർട്ടികളുടെ ആദർശവും ആശയവുമെല്ലാം അധികാര ആർത്തിക്ക് അടിയറവയ്‌ക്കുന്നതോടെ ഭരണവും ജനാധിപത്യവും ദുർബലമാകുമെന്നതിൽ സംശയമില്ല. ഒരു രാഷ്ട്രീയ കക്ഷിയുടെ പേരിൽ വോട്ടുനേടി നിയമസഭയിലെത്തിയവർക്ക് മറ്റു കക്ഷികളുടെ പ്രലോഭനങ്ങൾക്കു വഴങ്ങി സ്ഥാനം രാജിവയ്ക്കാൻ ഒരു മടിയുമില്ലാത്തതോർത്തും ലജ്ജിക്കേണ്ടതുണ്ട്. അധികാരമുള്ള പാർട്ടിക്കൊപ്പം ചേർന്നാലേ തങ്ങളുടെ ഭാവി സുരക്ഷിതമാകൂ എന്നും കേസുകളിൽനിന്നും തടവറയിൽനിന്നും രക്ഷപ്പെടൂ എന്നും പല സംസ്ഥാനങ്ങളിലെയും രാഷ്ട്രീയനേതാക്കളും നിയമസഭാ സാമാജികരും ധരിക്കുന്നത് ജനാധിപത്യത്തിന്റെ അന്തഃസത്തയെത്തന്നെ അപകടത്തിലാക്കുന്നു.
ജനപ്രതിനിധികളുടെ മറുകണ്ടംചാടലിലും രാഷ്ട്രീയ ചാണക്യന്മാരുടെ കുതന്ത്രങ്ങളിലും ഓരോ തവണയും തോൽക്കുന്നത്, അവർക്കു വോട്ടു ചെയ്യുകയും സ്വന്തം നികുതിപ്പണം തിരഞ്ഞെടുപ്പു ചെലവിനായി നൽകുകയും ചെയ്യുന്ന പാവം പൊതുജനം തന്നെയാണെന്ന യാഥാർഥ്യം ബാക്കിയാവുകയും ചെയ്യുന്നു. ഇന്നത്തെ പ്രലോഭനത്തിൽ വീഴുന്ന ജനപ്രതിനിധികൾ നാളെ അതിലും വലിയ പ്രലോഭനം നീട്ടിയാൽ അതിനും തലകുനിക്കുകയില്ലെന്ന് ആർക്കറിയാം?
മറ്റൊരു പൊതുതിരഞ്ഞെടുപ്പിനുമുന്നിൽ നിൽക്കുന്ന രാജ്യത്തിനു ബിഹാർ നൽകുന്ന സന്ദേശം നിരാശാഭരിതമാണെന്നു മാത്രമല്ല, ആപൽക്കരംകൂടിയാണ്.