ADVERTISEMENT

ഇസ്‌ലാം മതവിശ്വാസത്തിന്റെ അടിസ്ഥാനശിലകളിലൊന്നാണു ഹജ് തീർഥാടനം. ആയുസ്സിന്റെ പുണ്യമായി കാണുന്ന ഈ യാത്ര ജീവിതത്തിൽ ഒരിക്കലെങ്കിലും സാധിക്കേണമേ എന്ന പ്രാർഥനയുമായി കഴിയുന്നവരാണു വിശ്വാസികൾ. ഏറ്റവും ഭക്ത്യാദരപൂർവം കാണുന്ന ഈ തീർഥാടനം സുഗമവും കൂടുതൽ പേർക്കു പ്രാപ്യവുമാകാനുള്ള വഴികളൊരുക്കുകയാണു ഭരണകൂടത്തിന്റെ കടമ. എന്നാൽ, കോഴിക്കോട് വിമാനത്താവളത്തിൽനിന്നുള്ള ഹജ് തീർഥാടകർക്ക് ഇത്തവണ വലിയ ആശങ്കയാണുള്ളത്. സംസ്ഥാനത്തെ മറ്റ് ഹജ് എംബാർക്കേഷൻ പോയിന്റുകളായ കെ‍ാച്ചി, കണ്ണൂർ വിമാനത്താവളങ്ങളെ അപേക്ഷിച്ച് ഇരട്ടിത്തുക യാത്രാനിരക്കായി നൽകേണ്ടിവന്നേക്കാമെന്ന വിവരമാണ് ആശങ്കയ്ക്കു കാരണം.

കേരളത്തിൽനിന്ന് ഏറ്റവും കൂടുതൽ ഹജ് തീർഥാടകർ യാത്ര ചെയ്യുന്ന വിമാനത്താവളമെന്ന പരിഗണന കോഴിക്കോടിനു പലപ്പോഴും ലഭിക്കാറില്ല. ഈ വർഷം കേരളത്തിൽനിന്ന് ഹജിന് ആകെ അപേക്ഷിച്ചിരിക്കുന്നത് 24,784 പേരാണ്. അതിൽ 14,464 പേർ യാത്രയ്ക്കുള്ള ആദ്യ ഓപ്ഷനായി നൽകിയിരിക്കുന്നതാകട്ടെ കോഴിക്കോട് വിമാനത്താവളവും. ഹജ് വിമാന സർവീസിനുള്ള ടെൻഡറിൽ കൊച്ചിയിൽനിന്നും കണ്ണൂരിൽനിന്നും ക്വോട്ട് ചെയ്തിരിക്കുന്ന ഏറ്റവും കുറഞ്ഞ തുക ഏകദേശം 80,000 രൂപയാണ്. കോഴിക്കോട്ടുനിന്ന് ഇത് ഏകദേശം 1,65,000 രൂപയാണെന്നാണു സൂചന. കഴിഞ്ഞ വർഷം സംസ്ഥാനത്ത് ഏറ്റവും കുറഞ്ഞ നിരക്ക് കോഴിക്കോട്ടു നിന്നായിരുന്നുവെന്നുകൂടി ഓർക്കുമ്പോഴാണ് ഈ അനീതിയുടെ ആഴം വ്യക്തമാകുക.

നിരക്കുവർധനയ്ക്കെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. നിരക്കു കുറയ്ക്കാൻ ഇടപെടണമെന്ന് സംസ്ഥാന സർക്കാരും ജനപ്രതിനിധികളും രാഷ്ട്രീയപാർട്ടികളും സംഘടനകളും എയർ ഇന്ത്യയോടും കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തോടും കേന്ദ്ര ഹജ് കമ്മിറ്റിയോടും ആവശ്യപ്പെട്ടിട്ടുണ്ട്. 2020ലെ അപകടത്തിനുശേഷം കോഴിക്കോട്ടുനിന്നു വലിയ വിമാനങ്ങളുടെ സർവീസ് അനുവദിക്കാത്തതാണു പ്രശ്നത്തിന്റെ അടിസ്ഥാന കാരണം. വലിയ വിമാനങ്ങൾക്കു സർവീസിന് അനുമതിയില്ലാത്തതിനാൽ എയർ ഇന്ത്യ എക്സ്പ്രസ് മാത്രമാണ് കോഴിക്കോട്ടുനിന്നു ടെൻഡറിൽ പങ്കെടുക്കുന്നത്. മത്സരാധിഷ്ഠിത ടെൻഡറില്ലാത്തത് ഉയർന്ന നിരക്കിനു കാരണമാകുന്നു.

ഹജ് സർവീസിനു വലിയ വിമാനങ്ങൾക്ക് അനുമതി നൽകി, റീടെൻഡർ വിളിക്കുകയാണ് പ്രശ്നത്തിനുള്ള ഒരു പരിഹാരം. 2018ൽ പൂർത്തിയായ റൺവേ റീകാർപ്പറ്റിങ് ജോലിക്കുശേഷം കോഴിക്കോട്ടു വലിയ വിമാനങ്ങൾക്ക് അനുമതി നൽകിയിരുന്നു. സൗദി എയർലൈൻസും എയർ ഇന്ത്യയും സർവീസ് ആരംഭിക്കുകയും മറ്റു വിമാനക്കമ്പനികൾ ഒരുക്കം നടത്തുകയും ചെയ്യുന്നതിനിടെയാണ് 2020ൽ വിമാന അപകടമുണ്ടാകുന്നത്. ചെറിയ വിമാനമാണ് അപകടത്തിൽപെട്ടത്. വിമാനത്താവളത്തിലെ സാഹചര്യങ്ങൾ അപകടത്തിനു കാരണമായിട്ടില്ലെന്ന് അന്വേഷണസമിതി റിപ്പോർട്ട് വ്യക്തമാക്കുകയും ചെയ്തു. എന്നാൽ, അപകടത്തെത്തുടർന്ന് വലിയ വിമാന സർവീസിന് ഏർപ്പെടുത്തിയ വിലക്ക് ഇനിയും പിൻവലിച്ചിട്ടില്ല.

ഹജ് വിമാന സർവീസിന് ആഗോള ടെൻഡർ വിളിക്കണമെന്ന ആവശ്യത്തിനും പഴക്കമേറെയുണ്ട്. നിലവിൽ ഇന്ത്യയിലെയും സൗദിയിലെയും വിമാനക്കമ്പനികൾക്കു മാത്രമാണ് ടെൻഡറിൽ പങ്കെടുക്കാൻ അവകാശം. ആഗോള ടെൻഡർ വിളിക്കുന്നതോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നു വിമാനക്കമ്പനികൾ പങ്കെടുക്കുകയും സ്വാഭാവികമായി നിരക്കു കുറയുകയും ചെയ്യും.

ഹജ് അപേക്ഷകരിൽ ഏറെപ്പേരും കുടുംബത്തോടൊപ്പമാണ് വിശുദ്ധ കർമത്തിനു പുറപ്പെടുക. കുടുംബത്തിലെ 5 അംഗങ്ങൾക്കുവരെ ഒരുമിച്ച് അപേക്ഷ നൽകാം. ഇതു കണക്കാക്കിയാൽ, ഒരു കുടുംബത്തിനു ഭീമമായ തുകയാണ് കോഴിക്കോട്ടുനിന്നുള്ള യാത്രയ്ക്ക് അധികമായി നൽകേണ്ടിവരിക. കോഴിക്കോട്ടുനിന്ന് ഒരാൾക്കുള്ള നിരക്കിൽ മറ്റിടങ്ങളിൽനിന്നു 2 പേർക്കു പോകാമെന്ന സ്ഥിതിയുണ്ടായാൽ കോഴിക്കോട്ടുനിന്ന് യാത്രയ്ക്ക് ഓപ്ഷൻ നൽകിയ ഒട്ടേറെ തീർഥാടകർ കണ്ണൂരിലേക്കോ കൊച്ചിയിലേക്കോ മാറാൻ നിർബന്ധിതരാകും. ഹജ് എംബാർക്കേഷൻ പോയിന്റ് എന്ന കോഴിക്കോടിന്റെ പദവി നഷ്ടപ്പെടുകയായിരിക്കും അതിന്റെ ആത്യന്തിക ഫലമെന്ന ആശങ്കയുമുണ്ട്. അത്തരമൊരു സാഹചര്യം ഒഴിവാക്കാൻ എയർ ഇന്ത്യ എക്സ്പ്രസിനും കേന്ദ്ര സർക്കാരിനും തീർച്ചയായും ബാധ്യതയുണ്ട്.

English Summary:

Editorial about Hajj ticket rate

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com