ADVERTISEMENT

∙ ലിജോ ജോസ് പെല്ലിശ്ശേരി: സോഷ്യൽ മീഡിയ യുദ്ധഗ്രൗണ്ടായി മാറുന്നു, വലിയ വിദ്വേഷം പരത്തുന്നു. ചുറ്റികവച്ച് തലയടിച്ചു തകർക്കുന്ന ഹീറോയെയല്ല നമുക്കു വേണ്ടത്. ഹേറ്റ് ക്യാംപെയ്ൻ സിനിമയെ മാത്രമല്ല; മനുഷ്യരെത്തന്നെ ബാധിക്കുകയാണ്.

∙ എം.മുകുന്ദൻ:  എഴുത്തുകാർക്കും ഒരു നിറം വേണ്ടേ? ചുവപ്പ് കമ്യൂണിസ്റ്റുകാർ കൊണ്ടുപോയി. പച്ച മുസ്‌ലിംകൾ കൊണ്ടുപോയി. മഞ്ഞ ശ്രീനാരായണീയർ കൊണ്ടുപോയി. കാവി സംഘപരിവാർ കൊണ്ടുപോയി. കറുപ്പ് ശബരിമല തീർഥാടകർ കൊണ്ടുപോയി. ചിലർ പറയുന്നത് നിറമില്ലാത്തവരായിരിക്കണം എഴുത്തുകാർ എന്നാണ്. ആനന്ദിന്റെ നോവലുകളുടെ ഭാഷയിൽ നിറങ്ങൾ ഇല്ല.

∙ കൽപറ്റ നാരായണൻ: കൊലയാളിക്കുപോലും വന്ദിച്ചശേഷം മാത്രം തോക്കെടുക്കാൻ തോന്നിച്ച മറ്റൊരു രക്തസാക്ഷിയും ഉണ്ടാവില്ല ഭൂമിയിൽ. തോക്കെടുത്ത ഭഗത് സിങ്ങിന്റെയോ സുഭാഷ് ചന്ദ്രബോസിന്റെയോ രക്തസാക്ഷിത്വത്തിന് നിരായുധനായ, അഹിംസാവാദിയായ ഗാന്ധിയുടെ രക്തസാക്ഷിത്വത്തിന്റെ തിളക്കമില്ല. 

∙ മോഹൻലാൽ: മലയാള സിനിമയ്ക്കായി ഒരു മ്യൂസിയം നിർമിക്കണമെന്ന് ആഗ്രഹമുണ്ട്. അതിനൊരു സ്ഥലം കണ്ടെത്തണം. ഇപ്പോൾ നമുക്ക് അത്തരം ഒരെണ്ണം ഇല്ല. മലയാള സിനിമയുടെ സമഗ്രമായ ഒരു ശേഖരം അവിടെയുണ്ടാകും. പലതും ചിതറിക്കിടക്കുകയാണ്. മൺമറഞ്ഞ പ്രതിഭകൾക്കുള്ള ആദരം കൂടിയാകും അത്.

∙ സിദ്ദിഖ്: സിനിമ റിവ്യൂ ചെയ്യാനുള്ള അവകാശം എല്ലാവർക്കുമുണ്ട്. പക്ഷേ, ഉപയോഗിക്കേണ്ട ഭാഷ എങ്ങനെയാകണമെന്ന് അവർ തീരുമാനിക്കണം. ഒരാളെ നമ്മൾ വിലയിരുത്തുന്നത് ഉപയോഗിക്കുന്ന ഭാഷ മുൻനിർത്തിയാണല്ലോ. മോശം സിനിമകളെ നല്ല ഭാഷയിൽ വിമർശിക്കുന്ന റിവ്യൂ അംഗീകരിക്കണം. ആ വിമർശനങ്ങളെ ഭയക്കുമ്പോഴാണു നല്ല സിനിമകളുണ്ടാകുന്നത്.

∙ ജയറാം: മലയാളത്തിൽനിന്നു കുറച്ചുകാലം മാറിനിൽക്കാമെന്ന തീരുമാനം സ്വയമെടുത്തതായിരുന്നു. സമീപകാലത്ത് എന്റെ പല സിനിമകളും പ്രതീക്ഷിച്ച വിജയം നേടാതെപോയി. സിനിമയും അതുകാണുന്ന പ്രേക്ഷകരുമെല്ലാം ഏറെ മാറിപ്പോയെന്ന് അപ്പോൾ ഞാൻ തിരിച്ചറിഞ്ഞു.

∙ ഈയ്യങ്കോട് ശ്രീധരൻ: ‘പണ്ടു കഥകളിക്കാർക്കു കഞ്ഞിയായിരുന്നു പ്രതിഫലം; ഇപ്പോൾ കഞ്ഞിയില്ലാതെയും കളിയായി’ എന്നു വികെഎൻ പറഞ്ഞതുപോലെ കലാമണ്ഡലം ആശാന്മാർക്കു ശമ്പളം കിട്ടാതായിട്ടു മാസങ്ങളായി. മറ്റനേകം വകുപ്പുകളിൽ നടക്കുന്ന ധൂർത്ത് കണ്ടില്ലെന്നു നടിക്കുന്ന ഉദ്യോഗസ്ഥവൃന്ദം സാംസ്കാരികരംഗത്തിനു തിരശീല ഇടുകയാണ്.

∙ രഞ്ജന കൃഷ്ണകുമാർ: അച്ഛന്റെ (വികെഎൻ) ഭക്ഷണപ്രിയം പ്രസിദ്ധമാണ്. അജം കുക്കുടം എന്നൊക്കെയാണു പറയുക. ‘നല്ലപോലെ ഭക്ഷിച്ചിട്ട് എല്ലുകൾ അടുക്കിവച്ചു’ എന്നൊക്കെ തമാശ പറയും. ‘നിലനിൽപിയം’ കഥയിലെ പയ്യൻ ശവമഞ്ചവാഹകരോട് ‘രാവിലെ അവിടെയും ഇഡ്ഡലി തന്നെയല്ലേ’ എന്നു ചോദിക്കുന്നുണ്ടല്ലോ.

∙ എം.കെ.നാരായണൻ: വലിയ ഭീകരാക്രമണങ്ങളെ പ്രതിരോധിക്കാൻ നാം സജ്ജരാണ്. ഭീകരപ്രവർത്തനങ്ങളുടെ അഭാവമല്ല; പ്രതിരോധിക്കാൻ നമുക്കു മുകളിൽ ഒരു പ്രത്യേക വ്യക്തിയോ ഒരു കൂട്ടം ആളുകളോ ഉണ്ടെന്നുള്ളതുകൊണ്ടാണ് അവ നടക്കാതെ പോകുന്നത്.

∙ അൻവർ അലി: തമിഴിലൊക്കെ പാട്ടിൽ നമ്മളെക്കാൾ ‘മസിലുപിടിത്തം’ കുറവാണ്. ‘ഡാഡി മമ്മി വീട്ടിൽ ഇല്ല’ എന്ന ഗാനത്തിന്റെ കുസൃതി മലയാളത്തിലെ പ്രേമഗാനങ്ങളിൽ ഇല്ല. ചെറുപ്പക്കാർക്കിടയിലെ ഡേറ്റിങ്ങൊക്കെ ഇന്നു സാധാരണ കാര്യമാണ്. അത്തരം കാര്യങ്ങളെക്കുറിച്ചുള്ള പാട്ടുകൾ മലയാളത്തിൽ ഇല്ല. മലയാളം ആന്തരികമായ ഒരു യാഥാസ്ഥിതികത്വം വച്ചുപുലർത്തുന്നുണ്ട്.

English Summary:

Vachaka mela

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com