ADVERTISEMENT

പാക്കിസ്ഥാനിൽ എപ്പോഴും ചരിത്രം ആവർത്തിക്കുകയാണു പതിവ്. അവിടെ അഞ്ചുവർഷ കാലാവധി ഒരു ജനകീയ സർക്കാരും പൂർത്തിയാക്കിയിട്ടില്ല. ഒരു സർക്കാരും പട്ടാളത്തിന്റെ പിന്തുണയില്ലാതെ അധികാരത്തിലും എത്തിയിട്ടില്ല. ഇന്നു പാക്കിസ്ഥാൻ വോട്ടെടുപ്പിലേക്കു പോകുമ്പോൾ ഫലം പ്രവചനീയമാണ്. പ്രവാസത്തിൽനിന്നു മടങ്ങിയെത്തിയ ‘പഞ്ചാബിന്റെ സിംഹം’ നവാസ് ഷെരീഫ് അഴിമതിക്കേസുകളിൽനിന്നെല്ലാം തടിയൂരി നാലാംവട്ടം അധികാരത്തിലേറാൻ പോകുന്നു.

ജനക്കൂട്ടത്തെ വിരൽത്തുമ്പിൽ നിർത്തുന്ന ഏറ്റവും ജനപ്രീതിയുള്ള നേതാവ് ഇമ്രാൻ ഖാൻ ഈ തിരഞ്ഞെടുപ്പിൽ അരങ്ങിലില്ല. 2018ലെ തിരഞ്ഞെടുപ്പിൽനിന്ന് ഈ തിരഞ്ഞെടുപ്പിനുള്ള വ്യത്യാസം വേഷങ്ങൾ മാറിയെന്നതാണ്. 2018ൽ ദുരവസ്ഥ നവാസ് ഷെരീഫിനായിരുന്നു. അഴിമതിക്കാരനെന്നു പ്രഖ്യാപിക്കപ്പെട്ട അദ്ദേഹം വെറുക്കപ്പെട്ടവനായി. ഇമ്രാൻ ഖാൻ പട്ടാളത്തിന്റെ മാനസപുത്രനും. പാക്ക് രാഷ്ട്രീയത്തിൽ പതിവായ പ്രവാസം കഴിഞ്ഞ് ഇപ്പോൾ നവാസ് തിരിച്ചെത്തിയിരിക്കുന്നു. ഔദ്യോഗികപദവിയിൽനിന്നുള്ള ആജീവനാന്ത വിലക്കു നീക്കി പട്ടാളം അദ്ദേഹത്തെ പിന്തുണയ്ക്കുന്നു. 2018ൽ പട്ടാളത്തിനു പൊന്നോമനയായിരുന്ന ഇമ്രാൻ ഖാനാകട്ടെ 34 വർഷം തടവുശിക്ഷ നേരിടുന്നു. മതപരമല്ലാത്ത വിവാഹത്തിന്റെ പേരിലും അദ്ദേഹത്തിനു ശിക്ഷ ലഭിച്ചിരിക്കുന്നു. അപ്പോഴും, യുഎസ് ആസ്ഥാനമായ ഗാലപ് പോളിങ് കമ്പനി കഴിഞ്ഞ ഡിസംബറിൽ നടത്തിയ അഭിപ്രായസർവേയിൽ ജനങ്ങൾക്കിടയിൽ ഇമ്രാന്റെ പിന്തുണ 57 % ആണ്; നവാസിന് 52%.

ഇമ്രാൻ ഖാൻ. Photo: Farooq NAEEM / AFP
ഇമ്രാൻ ഖാൻ. Photo: Farooq NAEEM / AFP

തിരഞ്ഞെടുപ്പു ചിഹ്നമായ ക്രിക്കറ്റ് ബാറ്റ് നിഷേധിക്കപ്പെട്ട് തന്റെ പാർട്ടിയായ പാക്കിസ്ഥാൻ തെഹ്‌രികെ ഇൻസാഫ് (പിടിഐ) തിരഞ്ഞെടുപ്പുവിലക്കു നേരിടുന്ന സാഹചര്യത്തിലും സമൂഹമാധ്യമത്തിലൂടെ ഇമ്രാൻ ഖാനു ജനങ്ങൾക്കിടയിൽ തന്റെ സാന്നിധ്യമറിയിക്കാൻ സാധിച്ചിട്ടുണ്ട്. 2018ൽ നവാസ് ഷെരീഫിനു മത്സരവിലക്കുണ്ടായിരുന്നെങ്കിലും അദ്ദേഹത്തിന്റെ പാർട്ടിയായ പാക്കിസ്ഥാൻ മുസ്‌ലിം ലീഗ്– നവാസിന് (പിഎംഎൽഎൻ) തിരഞ്ഞെടുപ്പു ചിഹ്നം നിലനിർത്താനായിരുന്നു. പ്രവാസത്തിനു പകരം ജയിലിൽ കിടക്കാൻ തീരുമാനിച്ച ഇമ്രാൻ ഖാൻ തന്റെ അനുയായികളോടു വോട്ടു രേഖപ്പെടുത്താനാണ് ആഹ്വാനം ചെയ്തത്. ചിഹ്നം നഷ്ടമായെങ്കിലും യുവാക്കൾക്കിടയിൽ തനിക്കുള്ള സ്വാധീനം പാർട്ടിയുടെ സ്ഥാനാർഥികൾക്കു ഗുണം ചെയ്യുമെന്ന ഖാന്റെ പ്രതീക്ഷ, എതിരാളികളുടെ കണക്കുകൾ തെറ്റിക്കുമോയെന്ന ചോദ്യം ഉയരുന്നു. പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടിയെ (പിപിപി) നയിക്കുന്ന ബിലാവൽ ഭൂട്ടോയ്ക്കു നവാസ് ഷെരീഫിന്റെ നാലാം വരവിൽ ഒട്ടും സന്തോഷമില്ലെങ്കിലും, സാഹചര്യം ഒത്തുവന്നാൽ പിഎംഎൽഎൻ– പിപിപി സഖ്യം തിരഞ്ഞെടുപ്പിനുശേഷം രൂപപ്പെട്ടേക്കാം.

കടക്കെണിയിൽ മുങ്ങിയ പാക്കിസ്ഥാനിൽ സാമ്പത്തികപ്രതിസന്ധി പരിഹരിക്കപ്പെടാതെ നീളുന്നു. പാക്കിസ്ഥാൻ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് പ്രകാരം നാണ്യപ്പെരുപ്പം 28 ശതമാനത്തിലെത്തിയിരിക്കുന്നു. പുതിയ സർക്കാർ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയും ഇതാണ്. അടുത്ത മൂന്നു വർഷത്തിനുള്ളിൽ പാക്കിസ്ഥാൻ 7750 കോടി ഡോളർ വിദേശകടം തിരിച്ചടയ്ക്കണം. പാവപ്പെട്ട കുടുംബങ്ങൾക്ക് 300 കിലോവാട്ട് വരെ സൗജന്യ വൈദ്യുതിയാണു പിപിപിയുടെ മുഖ്യവാഗ്ദാനം. പിഎംഎൽഎൻ വാഗ്ദാനം സാമ്പത്തികരംഗം ശക്തിപ്പെടുത്താൻ കയറ്റുമതി 6000 കോടി ഡോളറാക്കി ഉയർത്തുമെന്നാണ്. ഗാലപ് കമ്പനി സമീപകാലത്തു നടത്തിയ സർവേ പ്രകാരം 70% പാക്കിസ്ഥാൻകാരും അനുദിനം മോശമാകുന്ന സാമ്പത്തികാവസ്ഥയിലാണു ജീവിതം തള്ളിനീക്കുന്നത്. 88% പേരും സർക്കാരിലെ അഴിമതി വ്യാപകമെന്നു കരുതുന്നു. പാക്കിസ്ഥാനിലെ വോട്ടർമാർ 24.1 കോടിയാണ്. ഇതിൽ മൂന്നിൽരണ്ടും മുപ്പതിൽ താഴെ പ്രായമുള്ളവർ. യുവാക്കൾക്കിടയിലെ അതൃപ്തി ശക്തവും. 

അസിം മുനീർ
അസിം മുനീർ

ഒരിക്കൽ പട്ടാളം ഇമ്രാന്റെ തോളിൽ കൈവച്ചുനടന്നു. ഉടക്കിയതോടെ അദ്ദേഹത്തെ ഞെരിച്ചുടയ്ക്കാൻ പട്ടാളം ദൃഢനിശ്ചയം ചെയ്തു. ഈ പോരിന്റെ പ്രത്യാഘാതമാകട്ടെ രാജ്യത്തു പട്ടാളത്തിന്റെ അധികാരം കൂടുതൽ വിപുലമായി എന്നതും. ഇമ്രാൻ അറസ്റ്റിലായപ്പോൾ അക്രമാസക്തരായ അനുയായികൾ റാവൽപിണ്ടിയിലെ ആർമി ആസ്ഥാനവും ഫൈസലാബാദിലെ ഐഎസ്ഐ ആസ്ഥാനവും ആക്രമിച്ചു തീയിട്ടതു വലിയ സംഭവമായിരുന്നു. ഇതിനുശേഷമാണു പട്ടാളത്തെ വിമർശിക്കുന്നതു ക്രിമിനൽക്കുറ്റമാക്കിയത്. അക്രമസംഭവത്തിൽ അറസ്റ്റിലായവരെ പട്ടാളക്കോടതിയാണു വിചാരണചെയ്തു ശിക്ഷിച്ചത്. 

ഇനി വരുന്ന പ്രധാനമന്ത്രി തന്നിഷ്ടം കാട്ടില്ലെന്നും പട്ടാള മേധാവിത്വം അംഗീകരിക്കുമെന്നും ഉറപ്പുവരുത്താനാവും ആർമി ജനറൽ അസിം മുനീർ താൽപര്യപ്പെടുക. മുൻപു പട്ടാളം വരച്ച വര ലംഘിച്ചു കാൽപൊള്ളിയ നവാസ് നാലാമത് അധികാരമേറാൻ ഒരുങ്ങുമ്പോൾ, ഉയരുന്ന ചോദ്യമിതാണ്: അനുഭവങ്ങളിൽനിന്ന് അദ്ദേഹം പാഠം പഠിച്ചിട്ടുണ്ടാകുമോ?

നവാസ് അറിയപ്പെടുന്നത് ഇന്ത്യയുമായി സമാധാനം ആഗ്രഹിക്കുന്ന നേതാവായാണ്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം അദ്ദേഹം അധികാരത്തിലേറുന്നത് ഉഭയകക്ഷി ബന്ധത്തിലെ പിരിമുറുക്കത്തിന് അയവുണ്ടാക്കുമെന്ന പ്രതീക്ഷ നൽകുന്നു.

English Summary:

Writeup about Pakistan general election 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com