ADVERTISEMENT

6 എ, കൃഷ്ണമേനോൻ മാർഗ്– മുൻ പ്രധാനമന്ത്രി എ.ബി.വാജ്പേയിയുടെ വസതിയായിരുന്ന ബംഗ്ലാവ്. മുറ്റത്ത് മരങ്ങളുടെ ശിഖരങ്ങൾ കൈകോർത്തു വിരിച്ച തണൽ. അങ്ങിങ്ങ് മയിലുകൾ. ചെറുമരങ്ങളിലെ ഇലകളുടെ മറവിൽനിന്ന് ഓറഞ്ചുകൾ ഇളംകാറ്റിൽ എത്തിനോക്കുന്ന പൂന്തോട്ടം. ആ വസതിയിലെ ഇപ്പോഴത്തെ താമസക്കാരൻ, ആഭ്യന്തരവകുപ്പിന്റെ അമരക്കാരൻ അമിത് ഷാ മരത്തണലിൽ കസേരയിട്ടിരുന്നു. ചോദ്യങ്ങളോടുള്ള പ്രതികരണത്തിൽ പിശുക്കില്ല. വാക്കുകൾക്കാകട്ടെ ആത്മവിശ്വാസത്തിന്റെ മൂർച്ചയും. അദ്ദേഹവുമായുള്ള സംഭാഷണത്തിൽനിന്ന്..

? ഇത്ര ആത്മവിശ്വാസത്തിനു കാരണമെന്ത്. അയോധ്യയിലെ പ്രാണപ്രതിഷ്ഠയാണോ ഗുണം ചെയ്യുക.

പ്രാണപ്രതിഷ്ഠയുടെ ഗുണം ബിജെപിയെക്കാൾ രാജ്യത്തിനു മുഴുവനാണു ലഭിക്കുക. രാജ്യത്ത് അടിസ്ഥാനപരമായുണ്ടായ വളർച്ചയാണ് ഞങ്ങളുടെ ആത്മവിശ്വാസത്തിന്റെ അടിത്തറ. ചന്ദ്രനിലെ വിജയം, പുതിയ പാർലമെന്റ് കെട്ടിടം ഇവയൊക്കെ രാജ്യത്തിന്റെ ആത്മവിശ്വാസമുയർത്തി. മോദിജിയുടെ ഭരണത്തിൽ വിശ്വാസം വർധിച്ചു. ദേശീയസുരക്ഷയിലും ദാരിദ്ര്യനിർമാർജനത്തിലും രാജ്യാന്തര നയതന്ത്രത്തിലുമൊക്കെയുണ്ടായ മാറ്റം സീറ്റായി മാറും.

? രാമക്ഷേത്രം രാജ്യത്തിനു സമർപ്പിച്ചതിലെ സന്ദേശമെന്താണ്.

നൂറ്റാണ്ടുകളായുള്ള സ്വപ്നമായിരുന്നെങ്കിലും വിജയാട്ടഹാസമല്ല, ഭക്തിയുടെ അന്തരീക്ഷമാണ് അതിലൂടെ സൃഷ്ടിക്കപ്പെട്ടത്.

? രാജീവ് ഗാന്ധിയുടെ റെക്കോർഡ് തകർക്കുമെന്നാണോ.

സീറ്റുകളുടെ എണ്ണം പറയാനില്ല. രണ്ടുതവണ ലഭിച്ചതിൽ കൂടുതൽ സീറ്റ് ഉറപ്പ്. 370ൽ ഏറെ സീറ്റുകളോടെ സർക്കാർ രൂപീകരിക്കുമെന്നു മോദിജി പറഞ്ഞല്ലോ. 

അമിത് ഷാ (Photo: PIB)
അമിത് ഷാ (Photo: PIB)

? സമ്പദ്‌വ്യവസ്ഥ വളരുന്നുണ്ടാകാം. പക്ഷേ, തൊഴിലില്ലായ്മ പരിഹരിക്കപ്പെടുന്നില്ലെന്ന പ്രതിപക്ഷ ആക്ഷേപത്തിൽ കഴമ്പില്ലേ.

മോദി സർക്കാർ ധാരാളം തൊഴിലവസരം സൃഷ്ടിക്കുന്നുണ്ട്. നിർഭാഗ്യവശാൽ ഇടതുപക്ഷ സാമ്പത്തികവിദഗ്ധർ ജോലിയെന്നാൽ സർക്കാർ ജോലിയെന്നു മാത്രം ചിന്തിക്കുന്നവരാണ്. 140 കോടി ജനങ്ങളുള്ള രാജ്യത്ത് എല്ലാവർക്കും സർക്കാർ ജോലി കിട്ടുമോ? ധാരാളം സ്റ്റാർട്ടപ്പുകളുണ്ടായി. 10 ലക്ഷം കോടിയുടെ അടിസ്ഥാനസൗകര്യ വികസനം നടന്നു. റോബട്ടുകളല്ലല്ലോ അതിൽ തൊഴിലെടുത്തത്?

? ‘ഇന്ത്യ’ മുന്നണിയെ എങ്ങനെ വിലയിരുത്തുന്നു.

അതൊരു ഗ്രൂപ്പ് ഫോട്ടോ മാത്രമല്ലേ; മുന്നണിയെന്നു വിളിക്കാനാവില്ലല്ലോ. ഏതെങ്കിലും സംസ്ഥാനത്ത് അവർക്കു ഗുണമുണ്ടാക്കാനായോ? ബിഹാറിലും മഹാരാഷ്ട്രയിലും തകർന്നില്ലേ.

ബിഹാർ മുഖ്യമന്ത്രിയായി ഒൻപതാം തവണയും സത്യപ്രതിജ്ഞ ചെയ്യുന്ന നിതീഷ് കുമാർ. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ ∙ മനോരമ
ബിഹാർ മുഖ്യമന്ത്രിയായി ഒൻപതാം തവണയും സത്യപ്രതിജ്ഞ ചെയ്യുന്ന നിതീഷ് കുമാർ. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ ∙ മനോരമ

? ബിഹാറിൽ മുന്നണികളിൽ ചാഞ്ചാടിക്കളിക്കുന്ന നിതീഷിനെ കൂടെക്കൂട്ടാതെ ബിജെപിക്കു മറ്റു മാർഗമില്ലായിരുന്നല്ലോ.

ആ ചോദ്യം ചോദിക്കേണ്ടത് നിതീഷിനോടാണ്. എവിടെയാണു നിൽക്കേണ്ടതെന്നു തീരുമാനിച്ചത് അദ്ദേഹമാണല്ലോ. 

? രാഹുൽ ഗാന്ധിയുടെ രണ്ടാം ജോഡോ യാത്ര ബിജെപിക്കെതിരെയുള്ള ആശയപോരാട്ടം തുടരുമെന്നതിന്റെ സൂചനയാണല്ലോ. ‘വെറുപ്പിന്റെ വിപണിയിൽ സ്നേഹത്തിന്റെ കട’ എന്ന മുദ്രാവാക്യം പ്രസക്തമായി ഉന്നയിക്കുന്നുമുണ്ട്.

രാഹുലിന്റെ യാത്രയ്ക്ക് എന്താണു പ്രസക്തി?. 12 സംസ്ഥാനങ്ങളിൽ ബിജെപി ഭരിക്കുന്നു. 18 ഇടത്ത് എൻഡിഎയും. മൂന്നിടത്തുമാത്രം കോൺഗ്രസ്. സ്നേഹത്തിന്റെ കടയിലെ പൊള്ളത്തരം ജനങ്ങൾക്കു മനസ്സിലായി. 

? ബിജെപി രാജ്യത്തു ഭീമാകാരമായി വളർന്നു. പക്ഷേ, ഇന്ത്യയുടെ ജനാധിപത്യത്തിന്റെ ഭാഗമായ കോൺഗ്രസ്, മറ്റു പാർട്ടികൾ, പ്രാദേശിക പാർട്ടികൾ ഇവയെ എങ്ങനെ കാണുന്നു.

ഒരു പാർട്ടിയുടെ ഭാവി നിശ്ചയിക്കുന്നതു രണ്ടുതരം ആൾക്കാരാണ്. ഒന്ന് അണികൾ; മറ്റൊന്ന് പൊതുജനം. ജനത്തിന്റെ വിശ്വാസം നേടാൻ കഴിഞ്ഞാൽ ഏതു പാർട്ടിക്കും വളരാം.

രാഹുൽ ഗാന്ധി.(ചിത്രം:Facebook/Rahul Gandhi)
രാഹുൽ ഗാന്ധി.(ചിത്രം:Facebook/Rahul Gandhi)

? രാഹുൽ ഗാന്ധിക്ക് എന്തെങ്കിലും ഉപദേശം നൽകാനുണ്ടോ.

അദ്ദേഹം കോൺഗ്രസ് പാർട്ടിയിലല്ലേ. ഞാനെന്തിന് ഉപദേശിക്കണം.?

? പൗരത്വ നിയമം (സിഎഎ) എന്നു നടപ്പാക്കാനാണു ലക്ഷ്യമിടുന്നത്. ഇതു ന്യൂനപക്ഷങ്ങളെ ആശങ്കയിലാക്കുന്നുണ്ട്.

പാർലമെന്റ് പാസാക്കിയ നിയമം എന്തിനു വൈകിപ്പിക്കണം? ന്യൂനപക്ഷത്തിന് ആശങ്കവേണ്ട. ആരെയും വേട്ടയാടാനുള്ളതല്ല. ആരുടെയും പൗരത്വം എടുത്തുമാറ്റാനുള്ളതുമല്ല; പൗരത്വം നൽകാനുള്ള നിയമമാണ്. 

? ഏക വ്യക്തിനിയമം  ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ആദ്യം നടപ്പാക്കാനാണോ തീരുമാനം. 

ഏക വ്യക്തിനിയമം ഭരണഘടനയുടെ ഭാഗമാണ്. ആർട്ടിക്കിൾ 44ൽ ഉണ്ട്. അതേ ഭരണഘടനയിൽ നെഹ്റുവും ആസാദും അംബേദ്കറും രാജേന്ദ്രപ്രസാദും ഒപ്പിട്ടതല്ലേ. സാമുദായികനീക്കമെന്ന് ആരെങ്കിലും ആരോപിച്ചാൽ ‍ഞാനെന്തിനു മറുപടി പറയണം.

അമിത് ഷാ (Photo: PIB)
അമിത് ഷാ (Photo: PIB)

? ലൗ ജിഹാദ് വിഷയത്തെ ബിജെപി കൈകാര്യം ചെയ്യുന്ന രീതിയെക്കുറിച്ച് അഭിപ്രായവ്യത്യാസങ്ങളുണ്ടല്ലോ.

അക്കാര്യത്തിൽ അവരവരുടെ സ്വാതന്ത്ര്യം സംരക്ഷിക്കാൻ കോടതിയെ സമീപിക്കാമല്ലോ. എല്ലാറ്റിനും നിയമമുണ്ടല്ലോ.

? എന്തായാലും ന്യൂനപക്ഷങ്ങൾക്കിടയിൽ അരക്ഷിതാവസ്ഥ തോന്നുന്നുണ്ട്.

അടിസ്ഥാനപരമായി അങ്ങനൊരു സംഭവമുണ്ടായിട്ടുണ്ടോ? എങ്കിൽ ചൂണ്ടിക്കാണിക്കൂ. മറുപടി പറയാം.

? കാശി, മഥുര പള്ളികളുടെമേൽ നിയന്ത്രണം കൊണ്ടുവരാൻ നീക്കമുണ്ടല്ലോ

വർഷങ്ങളായുള്ള അവകാശവാദമാണ്. അതു സർക്കാരിനു മുന്നിലല്ല, കോടതിയിൽ നടക്കുന്ന കാര്യമാണ്. 

അമിത് ഷാ (Photo: PIB)
അമിത് ഷാ (Photo: PIB)

? മണിപ്പുർ സൃഷ്ടിച്ച മുറിവ് ഇപ്പോഴും നീറിപ്പുകയുകയാണല്ലോ. എന്താണ് അവിടെ പാളിയത്.

ഗോത്രവിഭാഗങ്ങൾ തമ്മിലുള്ള സംഘർഷത്തിന്റെ നീണ്ടചരിത്രം മണിപ്പുർ അടക്കമുള്ള വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്കുണ്ട്. അതിന്റെ തുടർച്ചയാണ് ഇപ്പോഴത്തെ പ്രശ്നങ്ങളും. ഒന്നാളിപ്പടർന്നാൽ പിന്നെ കനലണയാൻ കാലമെടുക്കും എന്നതാണ് ഇത്തരം കലാപങ്ങളുടെ പ്രത്യേകത. ഒറ്റപ്പെട്ട പ്രശ്നങ്ങൾ മണിപ്പുരിൽ ഇപ്പോഴുമുണ്ടാകുന്നുണ്ട്. ഫലപ്രദമായ ഇടപെടൽ നടത്താനും താരതമ്യേന വേഗത്തിൽ സ്ഥിതിഗതികൾ നിയന്ത്രിക്കാനും കേന്ദ്രത്തിനു കഴിഞ്ഞു. 

? പക്ഷേ, മണിപ്പുർ കലാപം സാമുദായിക സംഘർഷമല്ലേ. അങ്ങനൊരു വാദമുണ്ടല്ലോ.

രാഷ്ട്രീയ ലാക്കുള്ളവർക്കു വായിൽ തോന്നുന്നതു പറയാം. പക്ഷേ, മണിപ്പുരിന്റെ മണ്ണിലെ യാഥാർഥ്യമാണു ‍ഞാൻ പറഞ്ഞത്. ആഭ്യന്തരമന്ത്രാലയം ഇരുഗോത്രവിഭാഗങ്ങളുമായി ചർച്ചകൾ നടത്തുന്നുണ്ട്. അധികം വൈകാതെ ശാശ്വതപരിഹാരത്തിലെത്തും.

? കേരളത്തിൽ ബിജെപിയെ പിന്നോട്ടടിക്കുന്നതെന്താണ്. ഇതുവരെ ഒരു സീറ്റ് പോലും നേടാനായിട്ടില്ലല്ലോ.

കേരളത്തിൽ ഒരു മുന്നണിയിൽ വിശ്വാസം നഷ്ടപ്പെടുമ്പോൾ ആശ്രയിക്കാൻ മറ്റൊരു മുന്നണിയുണ്ട്. ഞങ്ങൾ മൂന്നാം സ്ഥാനത്താണ്. രണ്ടു മുന്നണിയെയും മടുക്കുമ്പോൾ ഞങ്ങൾ മാത്രമാണ് മുന്നിലുള്ള വഴി. എനിക്കുറപ്പുണ്ട്; ഞങ്ങൾ അക്കൗണ്ട് തുറക്കും. 

? കേരളത്തിൽ ക്രിസ്ത്യൻ നേതൃത്വവുമായി അടുക്കാൻ ബിജെപി ശ്രമിക്കുന്നുണ്ട്. അതിനിടെ മണിപ്പുർ പ്രശ്നം കീറാമുട്ടിയായല്ലോ.

മണിപ്പുർ പ്രശ്നം വർഗീയമല്ല. മണിപ്പുരിലെത്തിയ ക്രിസ്ത്യൻ നേതാക്കളെ ഞാൻ കണ്ടിരുന്നു. ഇതൊരു ഗോത്രപ്രശ്നമാണെന്ന് അവർക്കറിയാം.

അമിത് ഷാ (Photo: PIB)
അമിത് ഷാ (Photo: PIB)

? കേരളത്തിൽ ബിജെപിക്കും സിപിഎമ്മിനുമിടയിൽ ധാരണയുണ്ടെന്ന ആരോപണം ശരിയല്ലേ. മുഖ്യമന്ത്രിക്കെതിരെയുള്ള കേസുകളിൽ നടപടി ഉണ്ടാകുന്നില്ലല്ലോ?

ബിജെപിയെ അറിയാവുന്നവർ ആ ആരോപണം ഉന്നയിക്കില്ല. കമ്യൂണിസ്റ്റുകളുമായി ഒരിടപാടിനുമില്ല. മുഖ്യമന്ത്രിക്കെതിരെയുള്ള കേസ് കോടതിക്കു വിട്ടിരിക്കുകയാണ്. നടപടിയെടുത്താൽ രാഷ്ട്രീയവിരോധം, ഇല്ലെങ്കിൽ ധാരണ; അതെനിക്കു മനസ്സിലാവുന്നില്ല.

അമിത് ഷാ, Photo credit: PTI
അമിത് ഷാ, Photo credit: PTI


? പുതിയ നിയമങ്ങൾക്കെല്ലാം ഹിന്ദിപേരുകൾ നൽകിയതിൽ എതിർപ്പുണ്ടല്ലോ? പ്രത്യേകിച്ചും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ.

രാജ്യത്തിനു മൊത്തം ഗുണം ചെയ്യുന്ന പരിഷ്കാരങ്ങളെ ഭാഷയുടെ ചെറിയ അതിർവരമ്പുകൾ വച്ച് അളക്കരുത്. ഇന്ത്യൻ നിയമങ്ങൾക്ക് ഇന്ത്യൻ ഭാഷ ഉപയോഗിക്കുന്നതിൽ എന്തിനാണ് ആശങ്ക. അധിനിവേശക്കാർ കൊണ്ടുവന്ന ഭാഷയെ ഇരുകയ്യും നീട്ടി സ്വീകരിക്കാം, സ്വന്തം ഭാഷ പാടില്ല എന്ന നിലപാട് ശരിയാണെന്നു കരുതുന്നില്ല.  

? സർക്കാരിനെതിരെ സംസാരിച്ചാൽ ദേശദ്രോഹക്കുറ്റം ചുമത്തുമെന്ന ആശങ്കയുമുണ്ട്. 

മഹാത്മാഗാന്ധി, ബാലഗംഗാധര തിലകൻ, വീരസവർക്കർ ഇവരെയൊക്കെ ബ്രിട്ടിഷുകാർ ദേശദ്രോഹക്കുറ്റം ചുമത്തി ജയിലിലടച്ചിട്ടുണ്ട്. സ്വാതന്ത്ര്യത്തിനുശേഷവും സർക്കാരിനെതിരെ സംസാരിക്കുന്നവർക്കുനേരെ ദേശദ്രോഹക്കുറ്റം ചുമത്തുന്നതു തുടർന്നു. ​ഞങ്ങൾ അതിൽ മാറ്റം വരുത്തുകയാണു ചെയ്തത്. രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും പരമാധികാരത്തിനും സുരക്ഷയ്ക്കും സാമ്പത്തികസുരക്ഷയ്ക്കുമെതിരെയുള്ള പ്രവർത്തനങ്ങൾ മാത്രമാണ് ഇനി ദേശദ്രോഹത്തിന്റെ പരിധിയിൽ വരിക; സർക്കാരിനെതിരെ സംസാരിക്കുന്നതിനെതിരെയല്ല. നിയമം ദുരുപയോഗിക്കപ്പെടുമെന്നാണ് ആശങ്കയെങ്കിൽ ഞാൻ ചോദിക്കട്ടെ: എന്തിനാണ് കോടതികൾ?

? വിദേശപണം സ്വീകരിച്ചു പ്രവർത്തിക്കുന്ന എൻജിഒകളുടെ എഫ്സിആർഎ റജിസ്ട്രേഷൻ റദ്ദാക്കിയ നടപടി ആശങ്കയുളവാക്കിയിട്ടുണ്ട്. 

റജിസ്ട്രേഷൻ റദ്ദാക്കപ്പെട്ട ഏത് എൻജിഒയുടെയും പരാതി കേൾക്കാൻ ഞാൻ തയാറാണ്; എല്ലാ നിയമങ്ങളും പാലിച്ചിട്ടാണ് അവർ പ്രവർത്തിച്ചതെങ്കിൽ മാത്രം. നോട്ടിസ് നൽകി, ഓഡിറ്റ് നടത്തി, വീണ്ടും നോട്ടിസ് നൽകി... എന്നിട്ടും മറുപടിയില്ലാത്ത എൻജിഒകളുടെ റജിസ്ട്രേഷനാണു റദ്ദാക്കിയത്.

അമിത് ഷാ (Photo: PIB)
അമിത് ഷാ (Photo: PIB)

? പോപ്പുലർ ഫ്രണ്ടിന്റെ നിരോധനത്തിനുശേഷം കേരളം പോലുള്ള സംസ്ഥാനങ്ങളിൽ എന്തെങ്കിലും മാറ്റം കാണുന്നുണ്ടോ?

കടുത്ത രാജ്യദ്രോഹ നടപടികളിലേർപ്പെടുന്ന സംഘടനയാണ് പോപ്പുലർ ഫ്രണ്ട്. കുന്നോളമുണ്ട് തെളിവുകൾ. അതിന്റെ അടിസ്ഥാനത്തിലാണ് നിരോധിച്ചത്. അതുകൊണ്ടാണ് കോടതിയും ആ നടപടി ശരിവച്ചത്. 

(അഭിമുഖത്തിന്റെ പൂർണരൂപം ദ് വീക്കിന്റെ പുതിയ ലക്കത്തിൽ)

English Summary:

Face to face Amit Shah

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com