ADVERTISEMENT

‘കുടുംബം പോറ്റാൻ പോയതാ, കിടപ്പിലായി’

എനിക്ക് 78 വയസ്സായി. റബർ ടാപ്പിങ് നടത്തിയാൽ കിട്ടുന്ന ചെറിയ വരുമാനം കുടുംബത്തിന് ആശ്വാസമാകുമല്ലോ എന്നു കരുതിയാണ് ഈ പ്രായത്തിലും പണിക്കു പോയത്. നെഞ്ചിന്റെ നേരെ വീശിയടിച്ച തുമ്പിക്കൈയുടെ കാഴ്ച ഇപ്പോഴും എന്റെ കണ്ണിൽ നിന്നു മാഞ്ഞിട്ടില്ല..’ കട്ടിലിൽ ചാരിയിരിക്കാൻ ബദ്ധപ്പെട്ട് തൃശൂർ ചിമ്മിനി എച്ചിപ്പാറ പാലശേരി അലവി പറയുന്നു. കഴിഞ്ഞ 29നു രാവിലെ ഏഴിനു വീട്ടിൽ നിന്ന് ഒന്നരക്കിലോമീറ്ററകലെ റബർ തോട്ടത്തിൽ ടാപ്പിങ്ങിനു പോയപ്പോഴാണ് അലവിയെ കാട്ടാന ആക്രമിച്ചത്. തുമ്പ‍ിക്കൈ കൊണ്ടുള്ള അടിയേറ്റു താഴെവീണു.  ചവിട്ടാൻ ആന ആയുന്നതു കണ്ടയുടൻ അലവി നിരങ്ങിമാറി സമീപത്തെ പുഴയിലേക്കു ചാടി. മരത്തിന്റെ വേരുകളുടെ ഉള്ളിൽ കയറിപ്പറ്റി. ആന പിന്നാലെ ചാടി മസ്തകംകൊണ്ട് ഇടിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. 

കാട്ടാനയുടെ ആക്രമണത്തിൽ നട്ടെല്ലിനു ക്ഷതമേറ്റ അലവി.  ചിത്രം: വിഷ്ണു വി.നായർ ∙ മനോരമ
കാട്ടാനയുടെ ആക്രമണത്തിൽ നട്ടെല്ലിനു ക്ഷതമേറ്റ അലവി. ചിത്രം: വിഷ്ണു വി.നായർ ∙ മനോരമ

നട്ടെല്ലിനേറ്റ ക്ഷതത്തിനുപുറമേ തോളിലും കയ്യിലും പരുക്കുണ്ട്. കാലിന്റെ അസ്ഥിക്കും പൊട്ടലേറ്റു. മെഡിക്കൽ കോളജ് ആശുപത്രിയിലായിരുന്നു ചികിത്സ. അന്നുമുതൽ കിടപ്പ്. 4 മാസം കൂടി വിശ്രമിച്ചാലേ പഴയതുപോലെ നടക്കാനാകൂ. യാത്രകൾക്കും മരുന്നിനുമായി 10,000 രൂപ കണ്ടെത്താൻ പാടുപെട്ടു.

ഭാര്യയും മകനും മരുമകളും കുട്ടികളുമടക്കം 6 പേരടങ്ങുന്ന കുടുംബമാണ് അലവിയുടേത്. ദിവസക്കൂലിക്കു വണ്ടിയോടിക്കുകയാണു മകൻ.

ആന എറിഞ്ഞത് ‘കിടക്കയിലേക്ക് ’

കാട്ടാന എടുത്തെറിഞ്ഞ് 6 വാരിയെല്ലുകൾ പൊട്ടിയ നിലമ്പൂരിനടുത്ത് ചാലിയാർ കോണമുണ്ട നറുക്കിൽ ദേവൻ (49) ഒരാഴ്ചയായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഭേദമാകണമെങ്കിൽ ഇനിയും 3 മാസമെടുക്കും. കിടക്കയിൽത്തന്നെയാണു ദേവൻ. എഴുന്നേറ്റു നടക്കാറായില്ല. ആശുപത്രിയിൽ നിത്യച്ചെലവിനു പോലും ബുദ്ധിമുട്ടുന്ന ദേവന് നഷ്ടപരിഹാരം നൽകാൻ വകുപ്പില്ലെന്നാണ് വനം വകുപ്പിന്റെ നിലപാട്.

കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ദേവൻ
കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ദേവൻ

കാടിനാൽ ചുറ്റപ്പെട്ട കൃഷിയിടത്തിൽ 13നു പണിക്കു ചെന്നതായിരുന്നു ദേവൻ. വൈകിട്ട് 4നു പണികഴിഞ്ഞ് കുളിക്കാനും മീൻപിടിക്കാനുമായി പുഴയിലേക്കു പോയപ്പോഴാണ് ആന ആക്രമിച്ചത്. തുമ്പിക്കൈകൊണ്ട് എടുത്തെറിഞ്ഞതിനെത്തുടർന്നു ദൂരേക്കു തെറിച്ചുപോയി.  വിവരമറിഞ്ഞ് അകമ്പാടം വനം സ്റ്റേഷനിൽനിന്ന് അധികൃതരെത്തിയാണ് നിലമ്പൂർ ജില്ലാ ആശുപത്രിയിലെത്തിച്ചത്. അവിടെനിന്നു കോഴിക്കോട്ടേക്ക് അയച്ചു. 

വനത്തിനകത്തുവച്ച് ആക്രമണം നടന്നതുകൊണ്ടാണ് നഷ്ടപരിഹാരത്തിനു വകുപ്പില്ലാത്തതെന്നാണ് അധികൃതർ പറയുന്നത്. ജനവാസ കേന്ദ്രത്തിൽനിന്ന് ഒരു കിലോമീറ്റ‍റോളം അകലെയാണ് കൃഷിയിടം. എന്നാൽ, വനത്തിലൂടെ മാത്രമേ അങ്ങോട്ടു പോകാനാകൂ. 5 വർഷം മുൻപു വരെ ആനയൊന്നും ഇവിടെയുണ്ടായിരുന്നില്ലെന്നു പ്രദേശവാസികൾ പറയുന്നു. വനത്തിലൂടെ പോകേണ്ടിവരുന്ന പണിക്കാർക്കും അവിടെ താമസിക്കേണ്ടി വരുന്ന കർഷകർക്കും സംരക്ഷണം നൽകണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. മാനുഷിക പരിഗണനയെങ്കിലും നൽകി ദേവനു നഷ്ടപരിഹാരം അനുവദിക്കണമെന്നും അവർ പറയുന്നു.

അടിയിൽ പതറി വീണു, ബേബിയും കുടുംബവും

വർഷം 3 കഴിഞ്ഞു; കാട്ടാനയുടെ തുമ്പിക്കൈ കൊണ്ടുള്ള അടിയേറ്റ് നട്ടെല്ലും വാരിയെല്ലും തകർന്ന ബേബി ഇപ്പോഴും കിടന്ന കിടപ്പിൽതന്നെയാണ്. അന്നു കാട്ടാന കൊല്ലേണ്ടതായിരുന്നു. പക്ഷേ, അടിയേറ്റു കുഴിയിലേക്കു വീണതിനാൽ കഷ്ടിച്ചു ജീവൻ തിരിച്ചുകിട്ടി.  

കാട്ടാനയുടെ ആക്രമണത്തിൽ പരുക്കേറ്റു കിടപ്പിലായ ബേബിയെ ഭാര്യ ജാൻസി താങ്ങി ഇരുത്തുന്നു. ചിത്രം: വിബി ജോബ് ∙ മനോരമ
കാട്ടാനയുടെ ആക്രമണത്തിൽ പരുക്കേറ്റു കിടപ്പിലായ ബേബിയെ ഭാര്യ ജാൻസി താങ്ങി ഇരുത്തുന്നു. ചിത്രം: വിബി ജോബ് ∙ മനോരമ

ആളെ കിട്ടാത്ത കലിയിൽ തോട്ടമാകെ തകർത്താണ് അന്ന് ആന മടങ്ങിയത്.  ആറു ലക്ഷത്തോളം ചെലവാക്കിയെങ്കിലും തകർന്ന വാരിയെല്ലും തോളെല്ലും ശരിയായിട്ടില്ല. കൈ പൊക്കാൻപോലും കഴിയില്ല. 

2021 ഡിസംബർ 16 നു രാവിലെ സ്വന്തം വീട്ടുമുറ്റത്തെ തോട്ടത്തിൽ ടാപ്പിങ് നടത്തുന്നതിനിടെയാണു പാലക്കാട് പുതുപ്പരിയാരം ഞാറക്കോട് പെരുകിൽ ആന്റണി മാത്യുവിനു (ബേബി)നേരെ കാട്ടാന പാഞ്ഞടുത്തത്. 25 ദിവസം തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ കിടന്നു. അതിൽ പതിനഞ്ചു ദിവസത്തോളം ഐസിയുവിലും. 

വനംവകുപ്പ് രണ്ടു ഘട്ടമായി 1.30 ലക്ഷം രൂപ നൽകി. ഇപ്പോഴും ചികിത്സയ്ക്കു വലിയ തുക വേണം. 

ബേബി കിടപ്പിലായതോടെ രണ്ടു പെൺമക്കളടങ്ങുന്ന കുടുംബത്തിന്റെ ഭാരം ഭാര്യ ജാൻസിയുടെ തലയിലായി. റബർ ഉണ്ടെങ്കിലും വെട്ടുന്നില്ല. രാവിലെ റബർ വെട്ടാൻ വരാൻ ആർക്കും ധൈര്യമില്ലെന്നതാണു കാരണം. ചികിത്സാ ധനസഹായവും വീട്ടിലേക്കു വരാൻ നല്ലൊരു വഴിയും ആവശ്യപ്പെട്ടു മുഖ്യമന്ത്രിയുടെ നവകേരള സദസ്സിൽ പരാതി നൽകിയെങ്കിലും നടപടി ഉണ്ടായിട്ടില്ല. 

എട്ടു വർഷം, എത്ര നഷ്ടം

2016- 2023 കാലയളവിൽ കേരളത്തിലുണ്ടായ വന്യജീവി ആക്രമണങ്ങൾ

∙ വന്യജീവി ആക്രമണം: 55,839

∙ ജീവഹാനി സംഭവിച്ചവർ: 909

∙ പരുക്കേറ്റവർ: 712

∙ കൃഷിനാശത്തിലുണ്ടായ  നഷ്ടം: 68,43,98,000 രൂപ

∙ ജീവഹാനി സംഭവിച്ചവരുടെ കുടുംബങ്ങൾക്ക് അനുവദിച്ച നഷ്ടപരിഹാരത്തിന്റെ എണ്ണം: 706

∙ പരുക്കേറ്റവർക്കു ചികിത്സാ സഹായം അനുവദിച്ചതിന്റെ എണ്ണം: 6059

∙ കൃഷിനാശം സംഭവിച്ചവർക്ക് അനുവദിച്ച നഷ്ടപരിഹാരത്തിന്റെ എണ്ണം: 39,551

കാട്ടാനകൾ എന്തുകൊണ്ട് നാട്ടിലേക്ക് ?

കാട്ടാനകൾ കാടിറങ്ങാനുള്ള കാരണങ്ങളെക്കുറിച്ചു ഡബ്ല്യുഡബ്ല്യുഎഫ് (വേൾഡ്‌വൈഡ് ഫണ്ട് ഫോർ നേച്ചർ– ഇന്ത്യ) നടത്തിയ പഠനത്തിലെ കണ്ടെത്തലുകൾ ഏറെ പ്രധാനമാണ് 

∙ കാട് ചുരുങ്ങിവരുന്നതുമൂലം ആവാസമേഖലയിലുണ്ടായ ശിഥിലീകരണം

∙ അധിനിവേശ സസ്യങ്ങളും ഏകവിളത്തോട്ടങ്ങളുമുണ്ടാക്കിയ ഭക്ഷണലഭ്യതക്കുറവ്

∙ വനത്തോടു ചേർന്നുള്ള കൃഷിവിളകൾ മാറിയത് 

∙ കടുത്ത ചൂടും കാലാവസ്ഥാവ്യതിയാനവും മൂലം മഴയളവിലും മഴപ്പെയ്ത്തിലുമുണ്ടായ മാറ്റം

‌∙ വനത്തോടു ചേർന്നുള്ള ഭൂവിനിയോഗത്തിലെ മാറ്റം 

വയനാട്ടിൽ 75.85% കൃഷിനാശമുണ്ടാക്കുന്നതും കാട്ടാനകളാണെന്നാണ് കേരള ഫോറസ്റ്റ് റിസർച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ പഠനത്തി‍ൽ കണ്ടെത്തിയത്. കാട്ടുപന്നി 10.4 ശതമാനവും കാട്ടുപോത്ത് 9.7 ശതമാനവും കൃഷി നശിപ്പിക്കുന്നു. കാട്ടാനകൾ നശിപ്പിച്ചിരുന്നതിലേറെയും (70%) നെൽക്കൃഷിയാണ്. എന്നാ‍ൽ, വയനാട്ടിലെ നെൽപ്പാടങ്ങൾ പതിയെ വാഴക്കൃഷിക്കു വഴിമാറി. കൊയ്ത്ത് തുടങ്ങുന്ന ഓഗസ്റ്റ്– നവംബർ മാസങ്ങളിൽ കൂടുതലായുണ്ടായിരുന്ന വന്യജീവി ശല്യം വാഴ പോലുള്ള വിളകൾ വ്യാപകമായതോടെ വർഷത്തിൽ എല്ലാ സീസണിലുമുണ്ടായി. കൃഷിരീതികളിലുണ്ടായ മാറ്റവും ആനത്താരകളിലെ കയ്യേറ്റങ്ങളും കാട്ടാനകളുടെ കാടിറക്കത്തിനു കാരണമായതായി പഠനങ്ങളുണ്ട്. 

നാളെ:  ആനമാത്രമല്ല,  കടുവമുതൽ പാമ്പ് വരെ

English Summary:

Series about wild elephant attack

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com