ADVERTISEMENT

ഭരണഘടന സ്വയം പ്രവർത്തിക്കില്ല, അതിനെ പ്രവർത്തിപ്പിക്കണം’. ഫാലി എസ്.നരിമാൻ അങ്ങനെ പറഞ്ഞു, ഭരണഘടനയെ പ്രവർത്തിപ്പിക്കാൻ‍ നിരന്തരം പ്രയത്നിച്ചു. അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമല്ല, പറഞ്ഞുകഴിഞ്ഞു സ്വാതന്ത്ര്യമുണ്ടോയെന്നതാണ് പ്രധാനമെന്നും നരിമാൻ പറഞ്ഞു; ആ സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടവർക്കായി സദാ ശബ്ദിച്ചു. 

ഇന്ത്യൻ ഭരണഘടനയ്ക്കും നരിമാന്റെ അഭിഭാഷക ജീവിതത്തിനും ഒരേ പ്രായം. രണ്ടും തുടങ്ങിയത് 1950ൽ ആണ്. അപ്പോൾ, ഭരണഘടനയുടെ മനഃസാക്ഷി സൂക്ഷിക്കാനുള്ള ഉത്തരവാദിത്തം തന്റേതെന്നപോലെ നരിമാൻ പെരുമാറുക സ്വാഭാവികം. ഏഴു പതിറ്റാണ്ടിലേറെ നിലനിന്നതും നൂറിലേറെ ഭേദഗതികളുണ്ടായതും പ്രവർത്തിക്കുന്ന ഭരണഘടനയുടെ ആരോഗ്യലക്ഷണങ്ങളായി നരിമാൻ സൂചിപ്പിച്ചു.

fali-s-nariman-main

 രാജ്യത്തിന്റെ ഏതു തെറ്റിനും ഭരണഘടനയെ കുറ്റം പറയരുതെന്നും ജനതയെ ഒരുമിപ്പിച്ചു നിർത്താൻ അതിനു സാധിച്ചെന്നതാണ് പ്രധാനമെന്നും അദ്ദേഹം ഓർമിപ്പിച്ചു. അപ്പോൾ, മതനിരപേക്ഷതയുടെ കാര്യം എടുത്തുപറഞ്ഞു. ‘ഞാൻ ജനിച്ചതും തഴച്ചുവളർന്നതും മതനിരപേക്ഷ ഇന്ത്യയിലാണ്. ദൈവഹിതമുണ്ടെങ്കിൽ, കാലം തികയുമ്പോൾ മതനിരപേക്ഷ ഇന്ത്യയിൽ മരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു’ – നരിമാന്റെ ആത്മകഥ ഇങ്ങനെയാണ് അവസാനിക്കുന്നത്. 

സർക്കാരുകളിൽനിന്നു സ്ഥാനമാനങ്ങൾ സ്വീകരിച്ചതിനു നരിമാൻ വിമർശിക്കപ്പെട്ടിട്ടില്ല. കാരണം, അവയുടെ പേരിൽ സംശുദ്ധി കൈവിടുന്നയാളല്ലായിരുന്നു അദ്ദേഹം. അടിയന്തരാവസ്ഥയോടു പൊരുത്തപ്പെടാതെ അഡിഷനൽ സോളിസിറ്റർ ജനറൽ സ്ഥാനം രാജിവച്ചു. 1996ൽ അറ്റോർണി ജനറലാകാൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവെഗൗഡ ക്ഷണിച്ചപ്പോൾ അതു നിരസിച്ചു.1998ൽ അതേ പദവിക്കായി വാജ്പേയി  ക്ഷണിച്ചു, ബിജെപി സർ‍ക്കാരിന്റെ ഭാഗമായിരിക്കാൻ ആഗ്രഹമില്ലെന്നും ഒരു രാജിക്കുകൂടി താൽപര്യമില്ലെന്നുമായിരുന്നു മറുപടി. 

 ഫാലി എസ്. നരിമാൻ
ഫാലി എസ്. നരിമാൻ

1999ൽ രാജ്യസഭയിലേക്കു നാമനിർദേശം ചെയ്യുന്നതിന് എൽ.കെ.അഡ്വാനിയാണ് അനുവാദം വാങ്ങിയത്. എന്നാൽ, സഭയിൽ അഡ്വാനിയെയുൾപ്പെടെ മുൾമുനയിൽനിർത്തി. ഗുജറാത്ത് കലാപത്തെക്കുറിച്ച് അന്വേഷിക്കാൻ സംസ്ഥാനം കമ്മിഷനെ വച്ചിട്ടുണ്ട്, അതിനാൽ കേന്ദ്രം അതുതന്നെ െചയ്യുക സാധ്യമല്ലെന്ന് അഡ്വാനി വാദിച്ചപ്പോൾ നരിമാൻ പറഞ്ഞു: അതു പരിഹരിക്കാൻ ഭരണഘടനാ വിദഗ്ധരുടെ സഹായം വേണ്ട. ഫോണെടുത്ത് നരേന്ദ്ര മോദിയെ വിളിച്ച് സംസ്ഥാന കമ്മിഷന്റെ വിജ്ഞാപനം പിൻവലിക്കാൻ പറഞ്ഞാൽ മാത്രം മതി. 

ഭോപാൽ വാതക ദുരന്തക്കേസിൽ യൂണിയൻ കാർബൈഡിനായി ഹാജരായത് പ്രായത്തിന്റെ ആവേശത്തിലുണ്ടായ നടപടിയാണെന്നു നരിമാൻ പിന്നീടു തുറന്നുപറഞ്ഞു; അതൊരു കേസല്ല ദുരന്തമായിരുന്നെന്നും. നിയമമെന്നതു ബുദ്ധിയുടെ മാത്രമല്ല, ഹൃദയത്തിന്റേതുമാണ്. അനുകമ്പ വലിയൊരു മൂല്യമാണ് – നരിമാൻ അഭിഭാഷകരോടായി പറഞ്ഞു. നല്ല അഭിഭാഷകരാകാൻ വേണ്ട മുപ്പതോളം ഗുണങ്ങളും ആത്മകഥയിൽ അക്കമിട്ടു പറഞ്ഞു. 

ഇന്ത്യാസ് ലീഗൽ സിസ്റ്റം: കാൻ ഇറ്റ് ബീ സേവ്ഡ്?, ദ് സ്റ്റേറ്റ് ഓഫ് ദ് നേഷൻ, ഗോഡ് സേവ് ദി ഓണറബ്ൾ സുപ്രീം കോർട്ട്, ബിഫോർ മെമ്മറി ഫെയ്ഡ്സ് (ആത്മകഥ) എന്നിവയാണ് പ്രധാന കൃതികൾ. 

എച്ച്.എം.സീർവായ്, നാനി പൽക്കിവാല, സോളി സൊറാബ്ജി, നരിമാൻ തുടങ്ങി രാജ്യത്തെ ഭരണഘടനാ വ്യാഖ്യാന, നീതിന്യായ മേഖലകളിൽ വലിയ സംഭാവനകൾ നൽകിയ പാഴ്സി സമുദായക്കാരുടേതു ശ്രദ്ധേയമായ പട്ടികയാണ്. തുടക്കംമുതലേ പരിപാലകരെന്നപോലെ ഭരണഘടനയ്ക്കൊപ്പം നടന്ന നിയമജ്ഞരുടെ തലമുറ ഏതാണ്ട് അവസാനിക്കുകയാണ്. 

English Summary:

Fali Sam Nariman memoir

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com