ADVERTISEMENT

കൃത്യം ഒരാഴ്ച മുൻപ്, കഴിഞ്ഞ വ്യാഴാഴ്ച രാവിലെ, തിരഞ്ഞെടുപ്പു കടപ്പത്ര കേസിൽ സുപ്രീം കോടതിയുടെ വിധിയുണ്ടായ ഉടൻ അതെക്കുറിച്ചു പിറ്റേദിവസത്തെ പത്രത്തിൽ വിദഗ്ധ കമന്ററി വേണമെന്നു തീരുമാനിച്ചപ്പോൾ ഞാൻ പറഞ്ഞു: ഫാലി തന്നെ മതി.

95 കഴിഞ്ഞ ഫാലി എസ്.നരിമാനെ ബുദ്ധിമുട്ടിക്കണോ എന്നായി ചില സഹപ്രവർത്തകർ. അതിനും ഒരാഴ്ച മുൻപ് എന്റെ മകൻ റിയാദ് മാത്യു പ്രസിഡന്റായുള്ള ഇന്റർനാഷനൽ പ്രസ് ഇൻസ്റ്റിറ്റ്യൂട്ട്– ഇന്ത്യാ ചാപ്റ്ററിന്റെ മാധ്യമപ്രവർത്തക അവാർഡ് സമർപ്പണ ചടങ്ങിൽ മുഖ്യാതിഥിയായി അദ്ദേഹം നടത്തിയ പ്രഭാഷണം കേട്ടവർ പറഞ്ഞു: അദ്ദേഹത്തിനു ബുദ്ധിമുട്ടുണ്ടാവില്ല.

ഫാലി എസ്.നരിമാൻ മാതാപിതാക്കൾക്കൊപ്പം. 1932ലെ ചിത്രം ( ബിഫോർ മെമ്മറി ഫെയ്ഡ്സ് എന്ന ആത്മകഥയിൽ പ്രസിദ്ധീകരിച്ചത്)
ഫാലി എസ്.നരിമാൻ മാതാപിതാക്കൾക്കൊപ്പം. 1932ലെ ചിത്രം ( ബിഫോർ മെമ്മറി ഫെയ്ഡ്സ് എന്ന ആത്മകഥയിൽ പ്രസിദ്ധീകരിച്ചത്)

ആധുനികകാലത്തു മാധ്യമസ്വാതന്ത്ര്യത്തിനുമേൽ വിലക്കുകൾ വർധിച്ചുവരുന്നതിനെക്കുറിച്ചു മുന്നറിയിപ്പു നൽകുന്നതായിരുന്നു ആ പ്രഭാഷണം. എഴുതിക്കൊണ്ടുവന്ന കുറിപ്പ് ഇടയ്ക്കിടെ മാറ്റിവച്ച് ചടങ്ങിലെ മറ്റു പ്രസംഗകർ ഉയർത്തിയ കാര്യങ്ങളെക്കുറിച്ചു വിശദീകരിച്ചുകൊണ്ടായിരുന്നു 20 മിനിറ്റോളം നിന്നുകൊണ്ട് അദ്ദേഹം നടത്തിയ പ്രഭാഷണം. 

ഏതായാലും ഞാൻ വിളിച്ചയുടൻ ഫാലി പറഞ്ഞു: ‘‘ മലയാള മനോരമ ആവശ്യപ്പെട്ടാൽ എനിക്കു നിരസിക്കാനാവുമോ? മനോരമയോടും മാത്യു കുടുംബത്തോടും എനിക്കുള്ള അടുപ്പം അത്രയ്ക്കാണ്.’’ ഞാൻ പെട്ടെന്നോർത്തു; 2015ൽ എന്റെ പിതാവ് കെ.എം.മാത്യുവിന്റെ ഓർമക്കുറിപ്പുകളുടെ ഇംഗ്ലിഷ് പരിഭാഷയുടെ ആദ്യപ്രതി രാഷ്ട്രപതി പ്രണബ് മുഖർജിക്കു നൽകുന്ന ചടങ്ങിലേക്കു ക്ഷണിച്ചപ്പോഴും ഇതുതന്നെയാണ് അദ്ദേഹം പറഞ്ഞത്.  

എന്റെ പിതാവ് കെ.എം.മാത്യുവുമായും സഹോദരന്മാരുമായും മറ്റു കുടുംബാംഗങ്ങളുമായുമുള്ള കൂടിക്കാഴ്ചകളെക്കുറിച്ചും എന്റെ അമ്മയുടെ പാചകത്തെക്കുറിച്ചുമായി ആ ഫോൺ സംസാരം നീണ്ടു. ഒരിക്കൽ കോട്ടയത്തു വന്നപ്പോൾ അമ്മ തയാറാക്കി നൽകിയ കോക്കനട്ട് പുഡ്ഡിങ്ങിന്റെ രുചി ഇപ്പോഴും നാക്കിലുണ്ടെന്നായി അദ്ദേഹം. ഒടുവിൽ ഫോൺ വയ്ക്കാറായപ്പോൾ അദ്ദേഹം പറഞ്ഞു: ‘‘എല്ലാവരെയും എന്റെ അന്വേഷണം അറിയിക്കണം.’’ ഞാനും വിട്ടില്ല: ‘‘അവരെല്ലാം മുകളിലേക്കു പോയില്ലേ? ഇനി ഞാൻ മുകളിൽ പോകുമ്പോൾ അറിയിക്കാം.’’ അതുകേട്ട് അദ്ദേഹത്തിന്റെ ഉറക്കെയുള്ള ചിരി എന്റെ കാതിൽ ഇപ്പോഴും മുഴങ്ങുന്നു. 

ഫെബ്രുവരി 9ന് ഡൽഹിയിലെ കോൺസ്റ്റിറ്റ്യൂഷൻ ക്ലബ്ബിൽ നടത്തിയ ഐപിഐ– ഇന്ത്യാ ചാപ്റ്ററിന്റെ അവാർഡ് സമർപ്പണമാണ് ഫാലിയുടെ അവസാന പൊതുചടങ്ങെന്നാണ് അറിയുന്നത്. അതിൽ മുഖ്യാതിഥിയായി വരാനാവുമോ എന്നു കഴിഞ്ഞ ഡിസംബറിൽ റിയാദ് ചോദിച്ചപ്പോൾ അദ്ദേഹത്തിന്റെ മറുപടി: ‘‘ഇപ്പോഴെനിക്ക് 94 വയസ്സായി. അടുത്ത മാസം 10ന്  95 ആകും. അതുകഴിഞ്ഞ് ഒരു മാസം കൂടി കഴിഞ്ഞാണ് നിങ്ങളുടെ ചടങ്ങ്. ഇത്രയും അറിഞ്ഞുകൊണ്ട് എന്നെ ക്ഷണിക്കാനുള്ള റിസ്ക് എടുക്കാമെന്നുണ്ടെങ്കിൽ ഞാൻ തയാർ.’’

വളരെ സൗമ്യമായ പെരുമാറ്റമാണെങ്കിലും പെട്ടെന്നു ദേഷ്യം വരുന്ന പ്രകൃതക്കാരനുമായിരുന്നു ഫാലി. വാദത്തിനിടെ ഏതോ ജഡ്ജിയുടെ പെരുമാറ്റം ഇഷ്ടപ്പെടാതെ വന്നപ്പോൾ ഫയലെടുത്തു മേശപ്പുറത്തടിച്ചു കോടതിയിൽ നിന്നിറങ്ങിപ്പോവുകവരെ ചെയ്തതായി കേട്ടിട്ടുണ്ട്. 

തിരഞ്ഞെടുപ്പു കടപ്പത്ര വിധി സംബന്ധിച്ച തന്റെ ലേഖനം ഒരു റിപ്പോർട്ടറെ അയച്ച് കേട്ടെഴുതിയെടുക്കാനായിരുന്നു അദ്ദേഹം ആവശ്യപ്പെട്ടത്. അതിനായി അദ്ദേഹത്തിന്റെ വസതിയിലെത്തിയ ദ് വീക്കിന്റെ വനിതാ റിപ്പോർട്ടറോടും എന്തോ ചെറിയ കാര്യത്തിന് അദ്ദേഹം ക്ഷോഭിച്ചു. എന്നാൽ, കേട്ടെഴുത്തെല്ലാം കഴിഞ്ഞപ്പോൾ രണ്ടു ബാർ ചോക്കലേറ്റ് സമ്മാനിച്ച്, ക്ഷമചോദിച്ചാണ് അദ്ദേഹം അവരെ യാത്രയാക്കിയത്.

ഫാലി എസ്.നരിമാൻ (ഫയൽ ചിത്രം)
ഫാലി എസ്.നരിമാൻ (ഫയൽ ചിത്രം)

പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ (പിടിഐ) ബോർഡിൽ അംഗങ്ങളായിരുന്ന കാലത്ത് ഇടയ്ക്കിടെ നരിമാനുമായി നടത്തിയിരുന്ന കൂടിക്കാഴ്ചകൾ എനിക്കു വിലപ്പെട്ട അനുഭവമായിരുന്നു. ബോർഡ് മീറ്റിങ്ങുകളിൽ അദ്ദേഹം ഒരു അഭിപ്രായം പറഞ്ഞുകഴിഞ്ഞാൽ പിന്നെ അതിനപ്പുറം ആർക്കും ഒന്നും പറയാനുണ്ടാവില്ല. അത്രമാത്രം നീതിയുക്തമായിരിക്കും അത്. ‘‘ഇന്ത്യയ്ക്കു ലഭിക്കാതെ പോയ ഏറ്റവും നല്ല ചീഫ് ജസ്റ്റിസ്’’ എന്നാണ് പലരും അദ്ദേഹത്തെക്കുറിച്ചു പറഞ്ഞിരുന്നത്.

എങ്കിലും ഫാലിക്ക് ഒരു തെറ്റുപറ്റിയെന്നു ഞാൻ പറയും; തന്റെ ആത്മകഥയ്ക്കു നൽകിയ പേരിന്റെ കാര്യത്തിൽ. 2010ൽ പ്രസിദ്ധീകരിച്ച ആ പുസ്തകത്തിന് അദ്ദേഹം നൽകിയ പേര് ഇതാണ്: ബിഫോർ മെമ്മറി ഫെയ്ഡ്സ് (ഓർമകൾ മായും മുൻപ്). 

രണ്ടാഴ്ച മുൻപ് ഐപിഐ അവാർഡ് ചടങ്ങിൽ അദ്ദേഹം നടത്തിയ പ്രഭാഷണം കേട്ടവർക്കോ, ഒരാഴ്ച മുൻപ് അദ്ദേഹം ‘മനോരമ’യ്ക്കു നൽകിയ ലേഖനം വായിച്ചവർക്കോ ഒരു സംശയവുമില്ല; 95–ാം വയസ്സിൽ ഓർമകളെല്ലാം മായാതെ സൂക്ഷിച്ചുകൊണ്ടാണ് ഫാലി യാത്രയായത്.

English Summary:

Fali Sam Nariman memoir

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com