ADVERTISEMENT

കാലമേറെ മാറിയെങ്കിലും, സ്ത്രീ–പുരുഷ തുല്യത പല മേഖലകളിലും വന്നെങ്കിലും രാഷ്ട്രീയത്തിൽ വനിതകൾ ഇപ്പോഴും വിവേചനത്തിന്റെ ഇരകളെന്ന് പുതുതലമുറയിലെ വനിതാ നേതാക്കൾ. സമൂഹത്തിന്റെ കാഴ്ചപ്പാടുകളിൽ പതിയെപ്പതിയെ മാറ്റമുണ്ടാകുന്നതിലുള്ള സന്തോഷവും അവർ പങ്കുവയ്ക്കുന്നു. ലോക വനിതാ ദിനത്തോടനുബന്ധിച്ച് ‘മലയാള മനോരമ’യുടെ ആശയ സംവാദ വേദിയിലാണ് കേരളത്തിലെ വിവിധ കോളജുകളിലെ വനിതാ ചെയർപഴ്സന്മാർ തങ്ങൾ നേരിട്ട, നേരിട്ടുകൊണ്ടിരിക്കുന്ന വെല്ലുവിളികൾ വിവരിച്ചത്. ക്യാംപസ് രാഷ്ട്രീയത്തെക്കുറിച്ചും സ്ത്രീപക്ഷ നിലപാടുകളെക്കുറിച്ചുമെല്ലാം അവർ മനസ്സു തുറന്നു. വിവിധ വിദ്യാർഥി സംഘടനകളെ പ്രതിനിധീകരിക്കുന്നവരും രാഷ്ട്രീയ ലേബൽ ഇല്ലാത്തവരും  മലയാള മനോരമ ആലപ്പുഴ കോഓർഡിനേറ്റിങ് എഡിറ്റർ വിനീത ഗോപി നയിച്ച ആശയസംവാദത്തിൽ പങ്കെടുത്തു. 

സ്ത്രീകൾക്കു തുല്യതയുണ്ടെന്നു പറഞ്ഞാലും ഒരു പദവിയിലെത്തുമ്പോൾ വലിയ വെല്ലുവിളികൾ നേരിടേണ്ടിവരുന്നുണ്ട്. 

സംഘടനാ രാഷ്ട്രീയത്തിലെ അഭിപ്രായ വ്യത്യാസങ്ങൾക്കിടയിലും സ്ത്രീപക്ഷ നിലപാടുകളിൽ അവർക്കു യോജിക്കുന്നു: ‘സംസ്ഥാനത്തെ രാഷ്ട്രീയരംഗത്ത് ഇനിയുമേറെ വനിതകളുണ്ടാകണം. വനിതകളോടുള്ള സമൂഹത്തിന്റെ മനോഭാവം മാറണം. അതിനു മുന്നിൽനിന്നു നയിക്കാൻ ഞങ്ങൾക്കു കഴിയും’.

രാഷ്ട്രീയരംഗത്തേക്കു കൂടുതൽ സ്ത്രീകൾ വരേണ്ടതുണ്ട്. സംവരണംകൊണ്ടു മാത്രമേ അതിനു കഴിയൂ എന്നതു ലജ്ജാകരമാണ്.

നിങ്ങളെക്കൊണ്ടൊക്കെ എന്തു നടക്കാനാ...

കോളജ് ചെയർപഴ്സൻ പദവിയിലേക്കുള്ള യാത്രയിൽ പലർക്കും വെല്ലുവിളികൾ ഏറെയായിരുന്നു. അതിൽ പലതും ഇപ്പോഴും ഒഴിവായിട്ടുമില്ല. പെൺകുട്ടിക്കു ചെയർപഴ്സന്റെ ചുമതലകൾ നിർവഹിക്കാൻ കഴിയുമോയെന്ന ചോദ്യമാണ് കോളജ് യൂണിയന്റെ തിരഞ്ഞെടുപ്പിന്റെ തുടക്കത്തിൽ പലരും നേരിട്ടത്. വിദ്യാർഥികളിൽ ഭൂരിഭാഗവും പെൺകുട്ടികളായ കോളജിൽ അവരുടെ പ്രശ്നങ്ങൾ മനസ്സിലാക്കാനും ഇടപെടാനും കഴിയുന്നുണ്ടെന്ന്     ആത്മവിശ്വാസത്തോടെ കെ.എസ്.ആതിര പറയുന്നു.

കേരളത്തിൽ ഇതുവരെ വനിതാ മുഖ്യമന്ത്രി ഉണ്ടായിട്ടില്ല. അയൽ സംസ്ഥാനത്തുണ്ടായിട്ടുണ്ട്. പാർട്ടികൾ ഇതെക്കുറിച്ചു ചിന്തിക്കണം. 

വനിതാ ചെയർപഴ്സനായതുകൊണ്ട് പ്രത്യേക പരിഗണനയൊന്നും വേണ്ടെന്ന പക്ഷക്കാരിയാണ് നേഹ വൽസരാജ്. സ്ത്രീയായതുകൊണ്ടു വാക്കുകൾക്കു വില കിട്ടാത്ത അവസ്ഥയുണ്ടായിട്ടുണ്ട്. അധികാരികളുടെ മനോഭാവവും പലപ്പോഴും വിഷമിപ്പിച്ചിട്ടുണ്ടെന്ന് നേഹ പറഞ്ഞതു മറ്റു പലരും ശരിവച്ചു.

സ്ത്രീ സംവരണം ആവശ്യമാണ്. പക്ഷേ, മത്സരിച്ചവർ തന്നെ വീണ്ടും മത്സരിക്കുന്നതിനു പകരം  പുതിയ ആളുകൾക്കും അവസരം ലഭിക്കണം. 

ആൺകുട്ടികളെ സ്ഥാനാർഥിയാക്കുന്നതുപോലെയല്ല, പലവട്ടം ചിന്തിച്ചാണു വനിതകളെ സംഘടനകൾ ചെയർപഴ്സൻ  സ്ഥാനാർഥിയാക്കുന്നതെന്ന കാര്യത്തിലും അവർ യോജിച്ചു. മിക്സഡ് കോളജുകളിൽ വിവേചനമുണ്ടെന്നു പലരുടെയും വാക്കുകളിൽനിന്നു വ്യക്തമാണെന്നു വനിതാ കോളജായ എറണാകുളം സെന്റ് തെരേസാസിലെ നികിത നയ്യാർ. സ്ത്രീകൾക്ക് ‘അതിനു കഴിയില്ല’ എന്ന മനോഭാവമാണു പ്രശ്നമെന്നും നികിത പറയുന്നു.

പഴയപോലെ ആൺ– പെൺ വ്യത്യാസം ഇപ്പോഴില്ല. രാഷ്ട്രീയത്തിലേക്കു വരുമ്പോൾ വനിതകൾക്കു വലിയ സമ്മർദം വീടുകളിൽനിന്നു തന്നെയാണ്.

ക്യാംപസിനു വേണ്ടത് ‘എന്റർടെയ്ൻമെന്റ്’!

ചൂടുപിടിച്ച ‘ക്യാംപസ് രാഷ്ട്രീയ’ത്തിനിടയിലും പൊതുരാഷ്ട്രീയം ചർച്ചചെയ്യാൻ ക്യാംപസ് മടിക്കുന്നുണ്ടെന്നും വിദ്യാർഥികൾക്കു താൽപര്യം വിനോദ പരിപാടികളോടാണെന്നും വനിതാ നേതാക്കൾ സമ്മതിക്കുന്നു.

സമൂഹത്തിന്റെ കാഴ്ചപ്പാട് സ്ത്രീകളെ പൊതുവേ പിന്നാക്കം നിർത്തുന്നതാണ്. അ തു മാറിവരുന്നുണ്ടെന്നതിൽ സന്തോഷമുണ്ട്. 

പൊതുവായ ഒരു പ്രശ്നം എങ്ങനെ നേരിടണമെന്നതിൽ വിദ്യാർഥികൾക്കു പലർക്കും ധാരണയില്ലെന്ന് അൻസില അലി പറഞ്ഞു. ഇതിനോടു വിയോജിച്ചവരും ക്യാംപസിനു പുറത്തെ രാഷ്ട്രീയം ചർച്ച ചെയ്യാൻ കോളജുകൾക്കുള്ളിൽ പരിമിതികളുണ്ടെന്ന് അംഗീകരിക്കുന്നു. സമൂഹമാധ്യമങ്ങൾ സജീവമായ ഇക്കാലത്ത് ഒരാളിലും രാഷ്ട്രീയ നിലപാട് അടിച്ചേൽപിക്കാൻ കഴിയില്ലെന്ന അഭിപ്രായമാണ് മീന പി.നായർക്കുള്ളത്. കലാ, വിനോദ പരിപാടികളോടാണ് ക്യാംപസിനു താൽപര്യം. കോളജ് യൂണിയൻ തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്യാത്ത വിദ്യാർഥികൾ ഏറെയുണ്ടെന്നും വനിതാ നേതാക്കൾ പറയുന്നു.

പെൺകുട്ടികൾ ഒരിടത്തും ഒരുകാര്യത്തിലും പിന്നിലല്ല, മുന്നിൽ തന്നെയാണ്. ഞങ്ങൾ കരുത്തരാണ്. 

വനിതകളുടെ രാഷ്ട്രീയ ഭാവി

രാഷ്ട്രീയത്തിലേക്കു വരുന്ന വനിതകൾ വലിയ സമ്മർദം നേരിടുന്നതു കുടുംബങ്ങളിൽ നിന്നാണെന്ന പി.എസ്.അക്ഷയയുടെ വാദം മറ്റുള്ളവരും ശരിവയ്ക്കുന്നു. കോളജ് രാഷ്ട്രീയത്തിൽ തിളങ്ങിയവരിൽ പലരും പിന്നീട് അപ്രത്യക്ഷരാകുന്നതിന്റെ ഉത്തരവാദിത്തം രാഷ്ട്രീയ പാർട്ടികൾക്കുമുണ്ടെന്ന് അപർണ പ്രസന്നൻ. വനിതാ സംവരണ ബിൽ വന്നാൽ നിങ്ങൾക്കു സാധ്യതയുണ്ടെന്നാണ് പാർട്ടികൾ പറയുന്നത്. ബിൽ വന്നില്ലെങ്കിൽ സാധ്യതയില്ലെന്നർഥം. 

സംഘടനാ പ്രവർത്തനം എന്റെ ചിന്താഗതികളെ മാറ്റി. പ്ലസ് ടു വരെ എനിക്കു വേദികളിൽ സംസാരിക്കാൻപോലും പേടിയായിരുന്നു. 

സമൂഹത്തിന്റെ മനോഭാവത്തിൽ മാറ്റം പ്രകടമാണെന്ന പ്രതീക്ഷയാണ് എൻ.അനുഷയ്ക്കുള്ളത്. രാഷ്ട്രീയത്തിൽ തുടരുമോയെന്ന കാര്യത്തിൽ പലരും സംശയം പ്രകടിപ്പിച്ചപ്പോൾ നേഹ നിലപാടു വ്യക്തമാക്കി: ഇപ്പോഴത്തെ സാഹചര്യത്തിൽ വനിതാ നേതാക്കൾ ആവശ്യമാണ്. താൻ രാഷ്ട്രീയത്തിൽ തുടരും.

സമൂഹത്തിലെ വെല്ലുവിളികളോടു പോരാടേണ്ടതെങ്ങനെയെന്ന് ഉറച്ച ബോധ്യമുള്ളവരാണ് പുതുതലമുറയിലെ വനിതാ നേതാക്കളെന്നു വ്യക്തമാക്കുന്നതായി ആശയസംവാദം. 

പ്രതികരിക്കാൻ മറന്നോ നമ്മുടെ ക്യാംപസ് ?

പൂക്കോട് വെറ്ററിനറി സർവകലാശാലാ ക്യാംപസിലെ സിദ്ധാർഥന്റെ മരണം പോലെയുള്ള വിഷയങ്ങളിൽ കോളജ് വിദ്യാർഥികൾ മൗനം പാലിക്കുന്നതു ദുഃഖകരമാണെന്ന് കെ.എസ്.ആതിര. ചെറിയ കാര്യങ്ങളിൽ തുടങ്ങുന്ന സംഘർഷമാണു കൊലപാതകത്തിൽ കലാശിക്കുന്നത്. പെൺകുട്ടികൾ ഇതിൽ ഉൾപ്പെടുന്നില്ലെന്നതിൽ അഭിമാനമുണ്ട്. സിദ്ധാർഥ് വിഷയത്തിൽ നിർണായക വെളിപ്പെടുത്തൽ നടത്തിയ പെൺകുട്ടിയോടു ബഹുമാനമുണ്ടെന്നും ആതിര പറഞ്ഞു.

ക്യാംപസിന്റെ രാഷ്ട്രീയ പ്രതികരണങ്ങൾ സമൂഹമാധ്യമങ്ങളിലെ റീൽസുകളിൽ ഒതുങ്ങുകയാണ്. 2–3 മിനിറ്റിനപ്പുറത്തേക്ക് ഒന്നിലും ശ്രദ്ധ നിൽക്കുന്നില്ല. മഹാരാജാസ് കോളജ് വിദ്യാർഥി അഭിമന്യു കൊല്ലപ്പെട്ടപ്പോൾ എല്ലാ ക്യാംപസുകളും ഒരുമിച്ചു നിന്നു. എന്നാൽ, സിദ്ധാർഥന്റെ മരണത്തിൽ അതുണ്ടാകാതിരുന്നത് എന്തുകൊണ്ടാണെന്ന് അപർണ സങ്കടത്തോടെ ചോദിക്കുന്നു. അക്രമങ്ങൾ വിദ്യാർഥികളെ രാഷ്ട്രീയത്തിൽനിന്ന് അകറ്റുന്നുണ്ടെന്ന അഭിപ്രായമാണ് നേഹ വൽസരാജിനുള്ളത്. അത് ഒരു പരിധിവരെ ശരിയാണെന്ന് മറ്റുള്ളവരും അംഗീകരിച്ചു.

English Summary:

Discussion conducted by Malayala Manorama held on the occasion of Women's Day

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com