ADVERTISEMENT

മൂന്നോ നാലോ പതിറ്റാണ്ടു മുൻപത്തെ കഥകൾ ചിത്രീകരിക്കാൻ സിനിമാ സംവിധായകർ ഓടിയെത്തുന്ന സ്ഥലങ്ങൾ ആലത്തൂർ ലോക്‌സഭാ മണ്ഡലത്തിൽ ഏറെയുണ്ട്. കൊല്ലങ്കോട് പോലുള്ള സ്ഥലങ്ങളിലേക്കു ‘കേരളം’ കാണാൻ വരുന്ന കേരളീയരുടെ പ്രവാഹവും കുറവല്ല.

വഴിയരികിൽ ‘നാടൻ തട്ടുകട’ എന്ന വലിയ ബോർഡിനു താഴെ ചൈനീസ്, അറേബ്യൻ വിഭവങ്ങളുടെ പേരുകൾ. (തമാശ ചൂണ്ടിക്കാട്ടിയപ്പോൾ ചൈനക്കാരുടെ നാടനും ഗൾഫുകാരുടെ നാടനും ഇവിടെക്കിട്ടും എന്നൊരു വഴിപോക്കൻ. ഒന്നോർത്താൽ എല്ലാം നാടനല്ലേ...). തൊട്ടുപിറകിലുള്ള മുള്ളുവേലികൾ അതിരിടുന്ന പറമ്പിൽ ഓടുമേഞ്ഞതും പൊട്ടിയ ഓടുകൾക്കു മേൽ ഷീറ്റ് വിരിച്ചതുമായ കുഞ്ഞുവീടുകൾ. യന്ത്രക്കൊയ്ത്തു കഴിഞ്ഞ പാടത്ത് പറന്നിറങ്ങുന്ന വെള്ളക്കൊറ്റികൾ. മുറിപ്പാടുമായി കുത്തനെ നിൽക്കുന്ന നെല്ലിൻതണ്ടുകൾക്കുമേൽ ഒരേ വലുപ്പത്തിൽ വീപ്പകൾ മുറിച്ചിട്ടപോലെ വൈക്കോൽ കെട്ട്. മൂക്കുകയറും മുൻകാലുമായി കൂട്ടിക്കെട്ടിയതിനാൽ വേദനയോടെ വേച്ചുവേച്ചു നീങ്ങുന്ന പോത്തുകളുടെ കൂട്ടം. (ഇവയൊന്നും പ്രതിപക്ഷം ഭരണവിരുദ്ധവികാരം സൃഷ്ടിക്കാൻ ഇളക്കിവിടുന്ന കാട്ടുപോത്തുകളല്ല. പാവം നാട്ടുപോത്തുകൾ.)

ഈ പ്രദേശത്തെ സാധാരണ വോട്ടർമാരാണ് ഇത്തിരി അതിരുമാറ്റത്തോടെ മണ്ഡലം ഒറ്റപ്പാലം എന്ന പേരിൽ അറിയപ്പെട്ടിരുന്ന കാലത്ത് കോച്ചേരിൽ രാമൻ നാരായണൻ എന്ന കെ.ആർ.നാരായണനെ എംപിയും കേന്ദ്രമന്ത്രിയുമാക്കി ഉയർത്തിയത്. അദ്ദേഹം പിന്നീട് ഉപരാഷ്ട്രപതിയും രാഷ്ട്രപതിയുമായി. ലണ്ടൻ സ്‌കൂൾ ഓഫ് ഇക്കണോമിക്‌സിൽ നിന്നു പഠിച്ചിറങ്ങിയ, ഹാരൾഡ് ലാസ്‌കിയുടെ ശിഷ്യൻ മത്സരിക്കാനെത്തിയപ്പോൾ വോട്ടർമാർ ആ പ്രതിഭയെ തിരിച്ചറിഞ്ഞു. മൂന്നു തവണ തുടർച്ചയായി ജയിപ്പിച്ചു. അദ്ദേഹം ഉപരാഷ്ട്രപതിയായതിനെത്തുടർന്ന് 1993ൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ സിപിഎമ്മിലെ എസ്.ശിവരാമനെ ലോക്‌സഭയിലേക്കയച്ചതും ഇതേ വോട്ടർമാർ. 2004ലെ തിരഞ്ഞെടുപ്പു വരെ ഇടതുമുന്നണിയിലെ എസ്.അജയകുമാർ വിജയിച്ചു.

ആലത്തൂർ മണ്ഡലമായപ്പോൾ രണ്ടു തവണ ജയിച്ച സിപിഎമ്മിന്റെ യുവനേതാവ് പി.കെ.ബിജുവിന്റെ ഹാട്രിക് മോഹമാണ് കഴിഞ്ഞവട്ടം കോഴിക്കോട്ടു നിന്നെത്തിയ കുമാരി രമ്യയെന്ന ഗായിക തകർത്തത്. ഒന്നര ലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷമെന്നു കേട്ടപ്പോൾ മണ്ഡലത്തിലെ കമ്യൂണിസ്റ്റുകാർവരെ ശരണം വിളിച്ചുപോയി. രമ്യയുടെ ഈ മാജിക്കിനു പിന്നിൽ പല ഘടകങ്ങളുമുണ്ട്. കഴിഞ്ഞ തവണ കേരളത്തിൽനിന്നു ലോക്സഭയിലെത്തിയ ഏക വനിതയെന്ന നിലയിൽ രമ്യ ശ്രദ്ധിക്കപ്പെടുകയും ചെയ്തു.

ഒരറ്റത്തു പാലക്കാട് ജില്ലയിലെ ചിറ്റൂരും മറ്റേയറ്റത്ത് തൃശൂർ ജില്ലയിലെ കുന്നംകുളവുമാണ് ആലത്തൂർ മണ്ഡലത്തിന്റെ അതിരുകൾ. ചിറ്റൂരിൽനിന്നു യാത്ര തുടങ്ങിയാൽ പാതയുടെ ഇരുവശത്തും എൽഡിഎഫ് സ്ഥാനാർഥിയായ മന്ത്രി കെ.രാധാകൃഷ്ണന്റെ പോസ്റ്ററുകളും ചുമരെഴുത്തും കാണാം. ഇടയ്ക്കു രമ്യ ഹരിദാസ് എംപിയുടെ വികസന നേട്ടങ്ങൾ ക്രമത്തിലെഴുതിയ ബോർഡുകൾ. രമ്യയ്ക്കുവേണ്ടി വോട്ടഭ്യർഥിച്ചുള്ള ബോർഡുകളും ഫ്ലെക്‌സുകളുമുണ്ട് വടക്കഞ്ചേരിയിൽനിന്നു തോണിക്കടവിലേക്കു പോകും വഴിയുള്ള മണപ്പാടം ജംക്‌ഷനിൽ.

ചിറ്റൂർ, നെന്മാറ, ആലത്തൂർ, തരൂർ നിയമസഭാമണ്ഡലങ്ങളിലെ മുക്കിലും മൂലയിലും വരെ കെ.രാധാകൃഷ്ണന്റെ പോസ്റ്ററുകളും ബോർഡുകളുമുണ്ട്. വടക്കാഞ്ചേരി, കുന്നംകുളം മണ്ഡലങ്ങളിലും ആവേശം പ്രകടം. എന്നാൽ, തൃശൂർ ജില്ലയിൽ, രാധാകൃഷ്ണന്റെ സ്വന്തം മണ്ഡലമായ ചേലക്കരയിലെത്തിയപ്പോൾ പ്രചാരണം അത്രയ്ക്കു പോരാ എന്നൊരു തോന്നൽ. ചേലക്കരയിലെ വോട്ടറായ അധ്യാപിക ലതയുടെ വാക്കുകളിൽ ഇതിനുള്ള കാരണം കണ്ടെത്താൻ കഴിഞ്ഞേക്കും. ‘രാധേട്ടൻ മന്ത്രിയായി ഇവിടെത്തന്നെ നിൽക്കുന്നതാണ് ഞങ്ങൾക്കിഷ്ടം’. ഇതു തികച്ചും വ്യക്തിപരമായ അഭിപ്രായം മാത്രം.

മറ്റു പ്രദേശങ്ങളിലുള്ളവർക്കു രാധാകൃഷ്ണൻ സിപിഎമ്മിന്റെ കേന്ദ്ര കമ്മിറ്റി അംഗവും ക്ലീൻ ഇമേജുള്ള നേതാവുമാണ്. പഴയന്നൂർ, ചേലക്കര വഴിയുള്ള മനോഹരമായ റോഡ് രാധാകൃഷ്ണന്റെ വികസനനേട്ടമാണ്. പഴയന്നൂരിൽനിന്നു തിരുവില്വാമലയിലേക്കുള്ള റോഡും ഒന്നാന്തരം.
അഞ്ചുവർഷംകൊണ്ടു മണ്ഡലത്തിൽ ചെലവഴിച്ചത് ‘1734 കോടി 34 ലക്ഷത്തി രണ്ടായിരത്തി അറുനൂറ്റി മുപ്പത്തിമൂന്നു രൂപ’ എന്ന് അക്കങ്ങളും അക്ഷരങ്ങളും കൂട്ടിക്കലർത്തി നാട്ടുകാർക്കു മനസ്സിലാവുംവിധം എഴുതിയ ബോർഡിന്റെ ഇടതുവശത്ത് ചിരിയോടെ നിൽക്കുന്നു രമ്യ ഹരിദാസ്. ഈ അവകാശവാദങ്ങൾ ശരിവയ്ക്കുന്നുണ്ട് കോട്ടായി റോഡിൽനിന്നു പറളിയിലേക്കു തിരിയുന്ന മൂലയിൽ പലചരക്കു കട നടത്തുന്ന നെൽക്കർഷകനായ ഹരിദാസൻ. ‘രമ്യ ഹരിദാസ് മണ്ഡലത്തിനുവേണ്ടി ഒരുപാടു കാര്യങ്ങൾ ചെയ്തിട്ടുണ്ട്. പാട്ടുപാടാൻ മാത്രമല്ല, പാർലമെന്റിൽ നന്നായി സംസാരിക്കാനുമറിയാം. നായനാരോ അച്യുതാനന്ദനോ മുഖ്യമന്ത്രിമാരായിരുന്ന കാലത്തൊന്നും കർഷകരായ ഞങ്ങൾ ഇത്ര പ്രയാസം അനുഭവിച്ചിട്ടില്ല.’

എൻഡിഎ മുന്നണിയിൽനിന്നു കഴിഞ്ഞതവണ ബിഡിജെഎസ് സ്ഥാനാർഥിയായിരുന്നു മത്സരരംഗത്ത്. ഇക്കുറി ബിജെപിയിൽനിന്നു യുവത്വത്തിന്റെ പ്രതിനിധി എത്തുമെന്നു കേൾക്കുന്നെങ്കിലും പേരു പ്രഖ്യാപിച്ചിട്ടില്ല.

മാസങ്ങളായി പെൻഷൻ ലഭിക്കാത്ത എത്രയോ പേരുണ്ടിവിടെ. ഭരണകക്ഷിയിലെ പ്രബല പാർട്ടിയുടെ പ്രാദേശിക നേതാക്കളാണ് ഇവർക്കൊക്കെ മുൻപു നേരിട്ട് പെൻഷൻ എത്തിച്ചിരുന്നത്. പെൻഷൻ കൊടുക്കാതെ എങ്ങനെ വോട്ടുചോദിക്കാൻ വീടുകൾ കയറും എന്നൊരങ്കലാപ്പ് ചിലർക്കുണ്ട്. എന്നാൽ, കെ.രാധാകൃഷ്ണൻ എന്ന നേതാവിന്റെ പ്രതിഛായ ഇതിനെയൊക്കെ മറികടക്കുന്നതാണെന്ന് അവർ ഉറച്ചുവിശ്വസിക്കുന്നു.

കഴിഞ്ഞ തവണ രമ്യയെ ‘ഇകഴ്ത്തി പിന്തുണച്ച’ സിപിഎം പൊളിറ്റ്ബ്യൂറോ അംഗം എ.വിജയരാഘവൻ ഇക്കുറി അയൽമണ്ഡലമായ പാലക്കാട്ട് സ്ഥാനാർഥിയാണ്. സ്വന്തം കാര്യം നോക്കേണ്ടതിനാൽ ഈ തിരഞ്ഞെടുപ്പിൽ അദ്ദേഹത്തിനു മറ്റൊരാളെ സഹായിക്കാൻ അവസരം കിട്ടിക്കൊള്ളണമെന്നില്ല.

English Summary:

Lok Sabha Election 2024 - Alathur Lok Sabha constituency

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com