ADVERTISEMENT

വടകരയിലെ യാത്ര കടത്തനാട്ട് കളരിയിൽ നിന്നാവാം. തച്ചോളി ഒതേനന്റെ തറവാടിരുന്നിടത്ത് ഇപ്പോൾ മാണിക്കോത്ത് ക്ഷേത്രം. പ്രതിഷ്ഠയായി തച്ചോളി ഒതേനക്കുറുപ്പ്. ഒതേനന്റെ അമ്മ ഉപ്പാട്ടി പറമ്പിൽനിന്നു തേങ്ങ അരയ്ക്കാനെടുത്തതിനു ജന്മി  കൊതുമ്പ് വച്ചെറിഞ്ഞു. കൊണ്ടതു നിറവയറ്റിൽ. ഉള്ളിലുണ്ടായിരുന്ന കുഞ്ഞ്, സാക്ഷാൽ തച്ചോളി ഒതേനൻ പിറന്നത് ഇടത്തുവാരിയിൽ മുറിവിന്റെ പാടുമായാണെന്നു വടക്കൻ പാട്ട്.

അതുപോലെ വർഷങ്ങളായി തെളിഞ്ഞു നിൽക്കുന്നൊരു വടുവുണ്ട് വടകരയുടെ മണ്ണിൽ: ടി.പി.ചന്ദ്രശേഖരൻ എന്ന വലിയ മുറിവ്.  ടി.പിയെ സ്വന്തം ‘കളരി’യിലെതന്നെ കൂട്ടം 51 വെട്ടി കൊലപ്പെടുത്തിയത് 2012ൽ. പിന്നീട് ഇതുവരെ സിപിഎമ്മിനു വടകരയിൽ ജയിക്കാൻ കഴിഞ്ഞിട്ടില്ല. 2014ലെ ലോക്സഭാ പയറ്റിൽ മുല്ലപ്പള്ളി രാമചന്ദ്രന്റെ ജയത്തിനു സഹായിച്ചത് ആ മുറിവാണ്. 2019ൽ പാർട്ടി കണ്ണൂർ ജില്ലാ സെക്രട്ടറി പി.ജയരാജൻ നേരിട്ടിറങ്ങി. അപ്പോഴും ആ മുറിവ് നോവായി. കെ.മുരളീധരനു വൻ ഭൂരിപക്ഷം നൽകി  ജയിപ്പിച്ചു. 

മുൻ ആരോഗ്യമന്ത്രിയുടെ കയ്യിൽ മുറിവുണക്കാനുള്ള ഇത്തിരി മരുന്നു കാണുമെന്നു പാർട്ടി കരുതി. കെ.കെ.ശൈലജ കച്ചമുറുക്കിയപ്പോഴേക്കും ടി.പി കേസിൽ ഹൈക്കോടതി വിധിയും എതിരായി. ടി.പിയെ വെട്ടിവീഴ്ത്തിയ വള്ളിക്കാട് ജംക്‌ഷനിലെ സ്തൂപത്തിൽ ഇങ്ങനെ വായിച്ചു: നൂറു വെട്ടിനാൽ തീർക്കാനാവില്ല നേരു കാക്കാൻ പിറന്ന പോരാളിയെ...

election-strip

യുഡിഎഫിന്റെ അടവുകൾ

ഒന്നാം അടവായ തിരിഞ്ഞുവലിയലും 17-ാം അടവായ കരണംമറിയലും പ്രയോഗിച്ചു കെ.മുരളീധരന് അങ്കത്തട്ടിൽനിന്നു തൃശൂരിലേക്കു കുതിക്കേണ്ടിവന്നു. അതിനു കാരണം, സഹോദരി പത്മജയുടെ 14-ാം അടവായ പതുങ്ങിച്ചാട്ടം. ഒതേനന്റെ ട്രേഡ്മാർക്കാണ് കോട്ട മതിൽ ചാടിക്കടക്കുന്ന പകരിച്ചാട്ടം. പാലക്കാടൻ കോട്ടമതിൽ ചാടിക്കടന്ന് ഷാഫി പറമ്പിൽ പ്രത്യക്ഷപ്പെട്ടു. 

വടകര പുതിയ ബസ് സ്റ്റാൻഡിൽനിന്നു കോട്ടപ്പറമ്പ് വരെ നടന്ന കൂറ്റൻ പ്രകടനം 400 മീറ്റർ കടക്കാനെടുത്തത് ഒന്നര മണിക്കൂർ.  2019ലെ മുരളീധരന്റെ  സ്വീകരണത്തെ കവച്ചുവയ്ക്കുന്നത്. വൻ ജനം.  പ്രചാരണ വാഹനത്തിലേക്കു ടി.പിയുടെ ഭാര്യ കെ.കെ. രമ  കയറിയതോടെ ആർഎംപിക്കാരും ആവേശത്തിലായി. കുഞ്ഞാലിക്കുട്ടി പങ്കെടുത്ത സമ്മേളനവും ഉഷാർ. പക്ഷേ, നേരത്തേ തട്ടിലിറങ്ങിയ കെ.കെ.ശൈലജ പ്രചാരണത്തിൽ ബഹുദൂരം മുന്നിലാണ്. അങ്കത്തട്ടിൽ ടിപി, ‘പിപി’ (കോവിഡ് കാലത്തെ പിപി കിറ്റ് അഴിമതിയാരോപണം), കോൺഗ്രസ്, ലീഗ് വോട്ടുകൾ, ആർഎംപി എന്നീ പരിചകൾകൊണ്ട് ടീച്ചറമ്മയുടെ ചുരിക തടുക്കാമെന്നു ഷാഫി കണക്കുകൂട്ടുന്നു. 38% മുസ്‌ലിം വോട്ടുകളുള്ള മണ്ഡലത്തിൽ മുന്നണിക്കു പുറത്തുനിന്നും യുഡിഎഫ് വോട്ടു പ്രതീക്ഷിക്കുന്നു. 

മാറിമറിഞ്ഞ മണ്ഡലം

അങ്കത്തട്ടിൽ വടകരയോളം അഭ്യാസിയായ മണ്ഡലം വേറെയില്ല. 1971ൽ കെ.പി.ഉണ്ണിക്കൃഷ്ണനെ ജയിപ്പിച്ച് മണ്ഡലം കോൺഗ്രസായി. പാർട്ടി പിളർപ്പിനെത്തുടർന്ന് അദ്ദേഹം കോൺഗ്രസ്  എസ് ആയപ്പോൾ വടകരയും പാർട്ടി മാറി. 96 മുതൽ 2004 വരെ ഒ.ഭരതനെയും എ.കെ.പ്രേമജത്തെയും പി.സതീദേവിയെയും ജയിപ്പിച്ച് മണ്ഡലം ഇടതിലുറച്ചു. അപ്രതീക്ഷിത അടവിലൂടെ 2009ലും 2014ലും മുല്ലപ്പള്ളിയെ ജയിപ്പിച്ച് ‘വലതുമാറി’. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കെ.മുരളീധരനെ ജയിപ്പിച്ച് വലതുനില ഉറപ്പിച്ചു. 

മണ്ഡലം ബിജെപിയോടു പ്രയോഗിച്ചിരിക്കുന്നത് ആറാം അടവായ സൂചിക്കിരിക്കൽ ആണ്. ഇടതു വലതുകാലുകൾ പരത്തി തറയോടു ചേർന്നിരുന്നാൽ സൂചിക്കു കടക്കാൻപോലും ഇടം കൊടുക്കരുതാത്ത നിലയാണത്. പത്തിലൊന്നു വോട്ടു പോലുമില്ല.  ബിജെപി സ്ഥാനാർഥി സി.ആർ.പ്രഫുൽകൃഷ്ണയ്ക്കിതു പുത്തരിയങ്കം.

മയ്യഴി മനസ്സ്

വടകര മണ്ഡലത്തിലുൾപ്പെട്ട തലശ്ശേരിയിലേക്കു പോകുംവഴി മാഹിയിലൊന്നു വണ്ടി നിർത്തി. മയ്യഴിയുടെ ഇരുകരയിലുമായുള്ള വടകര മണ്ഡലത്തിൽ വോട്ടില്ലെങ്കിലും, എല്ലാം കണ്ടും കേട്ടും ‘തിരഞ്ഞെടുപ്പു നിരീക്ഷക’നായി  മയ്യഴിയുടെ കഥാകാരൻ എം.മുകുന്ദൻ.  ‘‘സീറ്റ് തിരിച്ചുപിടിക്കാൻ പോന്ന സ്ഥാനാർഥിയാണ് ശൈലജ ടീച്ചർ. ടി.പി കേസ് വിധിയടക്കം സമീപകാല സംഭവവികാസങ്ങളും സംസ്ഥാന ഭരണത്തിനെതിരായ വികാരങ്ങളും ആ ജയം അത്ര എളുപ്പമാക്കില്ലെന്നു മാത്രം. സ്ഥാനാർഥിമാറ്റത്തിൽ കുഴഞ്ഞു മറിഞ്ഞിരിക്കുകയാണ് യുഡിഎഫ്’’. മയ്യഴിയിലെ വീട്ടിലിരുന്ന് മുകുന്ദന്റെ നിരീക്ഷണം. പുതുച്ചേരി മണ്ഡലത്തിലാണ് മുകുന്ദനു വോട്ട്.

ദ് ഗ്രേറ്റ് ഇന്ത്യൻ സർക്കസ്

സർക്കസിന്റെ നാടായ തലശ്ശേരിയിൽ സർക്കസ് കൊണ്ടുവന്ന ആചാര്യൻ കീലേരി കുഞ്ഞിക്കണ്ണന്റെ പഴയ തമ്പ് തേടിപ്പോയപ്പോൾ കണ്ടത് കോൺക്രീറ്റ് തൂണിൽ, തുരുമ്പെടുത്തു തൂങ്ങിക്കിടക്കുന്ന മേൽക്കൂര. നൂറുകണക്കിനു കുടുംബങ്ങളുടെ ഉപജീവനമായിരുന്ന ആ തൊഴിൽ ഇല്ലാതായിരിക്കുന്നു. മണ്ഡലത്തിലെ ബീഡിക്കമ്പനികളും പൂട്ടി. കൊപ്രാ ബസാറുകളും കഷ്ടത്തിൽ.

തലശ്ശേരി– മൈസൂരു റെയിൽവേ ലൈൻ, ചോമ്പാല ഹാർബർ വികസനം ഇവയൊക്കെ നടക്കാത്ത സ്വപ്നങ്ങൾ ...പേരാമ്പ്ര ഉൾപ്പെട്ട മലയോര മേഖലയിലെ വന്യജീവിശല്യവും തിരഞ്ഞെടുപ്പിൽ ചർച്ചയാകും. തലശ്ശേരി– മാഹി ബൈപാസ് തുറന്നതിന്റെ ക്രെഡിറ്റ് എടുക്കാൻ മൂന്നു മുന്നണികളുമുണ്ട് 

പെങ്ങൾ വേറെ; ആങ്ങള വേറെ

മുരളീധരന്റെ മണ്ഡലമാറ്റം പെങ്ങൾ പത്മജയുടെ മറുകണ്ടംചാട്ടം മൂലമെന്നു സിപിഎം പ്രചരിപ്പിക്കുന്നു; അതു തിരഞ്ഞെടുപ്പിൽ  പ്രതിഫലിക്കുമെന്നും. എന്നാൽ, പെങ്ങൾ വേ, ആങ്ങള റെ എന്നതാണ് പണ്ടേ വടകരയുടെ നയം. 1.30 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിൽ പി.സതീദേവിയെ ജയിപ്പിച്ച വടകര, അതേ പെങ്ങളുടെ പൊന്നാങ്ങള പി.ജയരാജനെ തോൽപിച്ചത് 84, 663 വോട്ടിനാണല്ലോ! 

വടകരയുടെ അടവ് ഇങ്ങനാണ്: ഓതിരം; കടകവിരുദ്ധം!

English Summary:

Manorama writers travel to know the mind of the constituency, to understand the mind of the voters in vadakara

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com