ADVERTISEMENT

വിവാദമായ പൗരത്വ ഭേദഗതി നിയമ (സിഎഎ) വ്യവസ്ഥകൾ നടപ്പാക്കുന്നതിനുള്ള ചട്ടങ്ങൾ കേന്ദ്ര സർക്കാർ വിജ്ഞാപനം ചെയ്തിരിക്കുകയാണ്. തുല്യപരിഗണന‌യാണു ഭരണഘടനയുടെ വാഗ്ദാനമെന്നിരിക്കെ, വിവേചനം നിയ‌‌മവിധേയമാക്കാനാണു സർക്കാർ ശ്രമിക്കുന്നതെന്ന ആരോപണം കൂടുതൽ ഗൗരവമാനം കൈവരിക്കുന്നു. ബഹുസ്വരതയുടെ ആണിക്കല്ലായ മതനിരപേക്ഷതയാണ് സിഎഎയിലൂടെ ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നതെന്ന ആശങ്കയാണു പലരും പങ്കുവയ്ക്കുന്നത്. വിവേചനം വ്യവസ്ഥാപിതമാവുകയാണോ എന്ന ചോദ്യത്തോടെ‍ാപ്പം ദേശീയ ജനസംഖ്യാ റജിസ്റ്ററും (എൻപിആർ) ദേശീയ പൗര റജിസ്റ്ററും (എൻആർസി) സംബന്ധിച്ച ചോദ്യങ്ങളും ഉയരുന്നു.

പാക്കിസ്ഥാൻ, ബംഗ്ലദേശ്, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽനിന്നുള്ള മുസ്‌ലിംകൾ ഒഴികെ 6 മതങ്ങളിൽപ്പെട്ടവർക്ക് ഇന്ത്യൻ പൗരത്വം നൽകുന്നതിനുള്ളതാണു ചട്ടങ്ങൾ. 2019 ഡിസംബറിലാണ് മതാടിസ്ഥാനത്തിലുള്ള പൗരത്വമെന്ന വിവാദ വിഷയവുമായി കേന്ദ്ര സർക്കാർ പാർലമെന്റിലെത്തിയത്. പാർലമെന്റ് പാസാക്കിയ പൗരത്വ ഭേദഗതി നിയമത്തിന് 2019 ഡിസംബർ 12നു രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചു. അതിനുള്ള ചട്ടങ്ങളാണിപ്പോൾ വിജ്ഞാപനം ചെയ്തിരിക്കുന്നത്. നിയമത്തിനെതിരെ അന്നു രാജ്യവ്യാപകമായി ഉയർന്ന പ്രതിഷേധങ്ങൾ ഇപ്പോൾ വീണ്ടും ശക്തമായിരിക്കുന്നു. 

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ സമയക്രമം പ്രഖ്യാപിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, ഇപ്പോഴത്തെ വി‍ജ്ഞാപനത്തിലൂടെ കേന്ദ്ര സർക്കാർ മുന്നോട്ടുവയ്ക്കുന്ന സന്ദേശത്തിലാണ് ആശങ്ക. ഇത്തരത്തിൽ പൗരത്വ വ്യവസ്ഥകളുണ്ടാക്കുമെന്നത് 2019ൽ ബിജെപിയുടെ തിരഞ്ഞെടുപ്പു വാഗ്ദാനമായിരുന്നു. എത്ര എതിർപ്പുണ്ടെങ്കിലും നിശ്ചയിച്ചതു നടപ്പാക്കുമെന്നു തന്നെയാണ് ഈ വിജ്ഞാപനത്തിലൂടെ സർക്കാർ പറയാതെ പറയുന്നത്. എന്നാൽ, ലോക്സഭാ തിരഞ്ഞെടുപ്പിൽ ധ്രുവീകരണം ലക്ഷ്യമിട്ടാണ് കേന്ദ്ര സർക്കാർ ഇപ്പോൾ നിയമം നടപ്പാക്കുന്നതെന്നാണു കോൺഗ്രസിന്റെ ആരോപണം. തിരഞ്ഞെടുപ്പിനു മുൻപുള്ള രാഷ്ട്രീയനാടകമാണിതെന്നും ആരോപിക്കപ്പെടുന്നു.

ഭരണഘടനാതത്വങ്ങൾക്കു വിരുദ്ധമല്ല പൗരത്വ ഭേദഗതി നിയമമെന്നാണ് സുപ്രീം കോടതിയിലുൾപ്പെടെ കേന്ദ്ര സർക്കാർ വാദിച്ചത്. പൗരത്വം നൽകുന്നതിനുള്ളതാണ്, എടുത്തുകളയാനുള്ളതല്ല പുതിയ വ്യവസ്ഥകളും ചട്ടങ്ങളുമെന്നും മൂന്നു രാജ്യങ്ങളിൽ പീഡനം നേരിടുന്ന ന്യൂനപക്ഷങ്ങൾക്ക് അഭയം നൽകുകയാണു ലക്ഷ്യമെന്നും കേന്ദ്ര സർക്കാർ പറയുന്നു. എന്നാൽ, മതനിരപേക്ഷ രാജ്യത്ത് മതാടിസ്ഥാനത്തിൽ പൗരത്വം നൽകുന്നുവെന്നതാണ് നിയമത്തിനെതിരെ ഉയരുന്ന പ്രധാന വിമർശനം. 

വിവാദ വ്യവസ്ഥകൾക്കെതിരെ ആദ്യം പ്രമേയം പാസാക്കിയത് കേരള നിയമസഭയാണ്. പിന്നീട് സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിക്കുകയും ചെയ്തു. കേരളത്തിനു പിന്നാലെ പഞ്ചാബ്, രാജസ്ഥാൻ, ബംഗാൾ, മധ്യപ്രദേശ്, തെലങ്കാന നിയമസഭകളും പ്രമേയം പാസാക്കിയിരുന്നു. കേന്ദ്രസർക്കാർ ഇപ്പോൾ പൗരത്വ ഭേദഗതി നിയമം സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കിയതു ജനങ്ങളെ വിഭജിക്കാനും വർഗീയവികാരം കുത്തിയിളക്കാനുമാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ ആരോപിച്ചിട്ടുണ്ട്. തുല്യ അവകാശങ്ങളുള്ള ഇന്ത്യൻ പൗരരെ പല തട്ടുകളാക്കാനുള്ള ഈ നീക്കം ഒറ്റക്കെട്ടായി എതിർക്കണമെന്നു പറയുന്ന അദ്ദേഹം, മുസ്‍ലിംകളെ രണ്ടാംതരം പൗരരായി കണക്കാക്കുന്ന നിയമം കേരളത്തിൽ നടപ്പാക്കില്ലെന്നും വ്യക്തമാക്കുന്നു.

മതനിരപേക്ഷ ഭരണഘടനയുള്ള ജനാധിപത്യരാജ്യമായ ഇന്ത്യയിൽ പൗരത്വാവകാശത്തിനു മതം പ്രധാന ഘടകമാകുന്നത് ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങളുടെ നഗ്നമായ ലംഘനമാണെന്ന ആരോപണത്തിനു കേന്ദ്ര സർക്കാർ മറുപടി പറയേണ്ടതുണ്ട്. തുല്യാവകാശത്തെ ഹനിക്കുന്ന നിയമം ഗുരുതരമായ രാഷ്ട്രീയ -സാമൂഹിക പ്രത്യാഘാതങ്ങൾക്കു വഴിതെളിക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. സിഎഎയെ ചോദ്യം ചെയ്യുന്ന ഏകദേശം 250 ഹർജികൾ സുപ്രീം കോടതിയുടെ പരിഗണനയിലുണ്ട്. പൗരത്വ ഭേദഗതി നിയമത്തിനു ഭരണഘടനാപരമായി സാധുതയുണ്ടെന്നു സുപ്രീം കോടതി വിധിക്കുന്നപക്ഷം, മതം മാത്രം മാനദണ്ഡമാകുന്ന മറ്റു പല നടപടികളും അതിനു പിന്നാലെ ഉണ്ടായേക്കാമെന്ന ആശങ്ക അതീവ ഗൗരവമുള്ളതാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com