ADVERTISEMENT

നടപ്പാതകൾ കാൽനടയാത്രക്കാർക്കുമാത്രം അവകാശപ്പെട്ട സ്‌ഥലമാണെങ്കിലും അങ്ങനെയെ‍ാരു അവകാശം നിലനിൽക്കുന്നുണ്ടോ? കാറുകളും ഇരുചക്രവാഹനങ്ങളും സുരക്ഷിതമായി പാർക്ക് ചെയ്യാൻ പറ്റിയ സ്‌ഥലം നടപ്പാതയാണെന്നു ചിലരെങ്കിലും വിചാരിക്കുമ്പോൾ നടപ്പാതകൾ എന്തിനുവേണ്ടിയാണോ ഉദ്ദേശിക്കപ്പെട്ടത്, അതുമാത്രം നടക്കാതെവരുന്നു. തുറന്നുകിടക്കുന്ന ഓടകളെയോ പൊളിഞ്ഞുയർന്ന സ്ലാബുകളെയോ ഭയക്കാതെ കാൽനടക്കാർക്ക് ആത്മവിശ്വാസത്തോടെ കടന്നുപോകാവുന്നതാണോ നമ്മുടെ നടപ്പാതകളെല്ലാം? നടക്കാൻകഴിയാത്തവിധം കച്ചവടക്കാർ കയ്യേറിയ നടപ്പാതകളെ ആ പേരിൽ വിളിക്കാനാവുമോ? 

കെ‍ാച്ചി പോലുള്ള നഗരങ്ങളിൽ പുതിയ നടപ്പാതകൾ സജ്ജമാകുന്നതിനോടെ‍ാപ്പമാണ് അവിടങ്ങളിൽ അനധികൃത പാർക്കിങ്ങും സജീവമാകുന്നത്. ബെംഗളൂരുവിലെ നടപ്പാതകളിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട പ്രശ്നത്തിൽ ഇടപെടാൻ സർക്കാരിനോടു ഹൈക്കോടതി നിർദേശിച്ചത് ഈയിടെയാണ്. കാൽനട യാത്രക്കാർക്കായുള്ള നടപ്പാതകളിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതു സംബന്ധിച്ചു നൽകിയ പൊതുതാൽപര്യ ഹർജിയിലായിരുന്നു നിർദേശം. നടപ്പാതകളിലെ പാർക്കിങ് കാരണം കാൽനടയാത്രക്കാർ തിരക്കേറിയ റോഡുകളിൽ ഇറങ്ങിനടക്കുമ്പോൾ അപകടങ്ങൾ വർധിക്കുകയാണെന്ന പരാതി ഇവിടെയും പതിവായി ഉയരുന്നുണ്ട്; പരിഹാരമില്ലെങ്കിലും.

നടപ്പാതകളിലൂടെയും സീബ്രാ ലൈനിലൂടെയും പേടിയില്ലാതെ, സുരക്ഷിതമായി നടക്കാൻ കഴിയുമ്പോൾ മാത്രമേ ഒരു നാടിനു ഗതാഗതസംസ്‌കാരത്തെപ്പറ്റി ഊറ്റംകൊള്ളാനാവൂ. കേരളത്തിലെ വാഹനാപകടനിരക്ക് ഉയരുന്നതിനോടൊപ്പംതന്നെ പെരുകുകയാണു കാൽനടയാത്രക്കാരുടെ മരണങ്ങളും. കാൽനടക്കാരുടെ സൗകര്യവും സുരക്ഷിതത്വവും ഉറപ്പാക്കുക എന്ന ഉത്തരവാദിത്തം ഭരണാധികാരികൾ ഗൗരവത്തോടെ എടുക്കാത്തത് എന്തുകൊണ്ടാണ്? 

മൂടാത്ത ഓടകളും വെട്ടിപ്പൊളിച്ച നടപ്പാതകളും കെണിയൊരുക്കി, ഹതഭാഗ്യരായ കാൽനടയാത്രക്കാരെ കാത്തിരിക്കുന്നു. അങ്ങനെ കാലിടറിവീണ് എത്രയോപേരുടെ ജീവിതം മുറിവേറ്റിട്ടുണ്ട്. നഗരപാതകളിലെ ഓടകൾ ജീവനെടുത്ത സങ്കടകഥകൾ പലതും നാം കേട്ടുകഴിഞ്ഞു. സംസ്ഥാനത്തെ ഏതു നഗരത്തിലും കാൽനടയാത്രക്കാർക്കു ഭീഷണിയായി, ഇത്തരത്തിൽ തുറന്ന ഓടകൾ പല ഭാഗത്തും കാണാം. അനായാസം നടക്കാനാവാത്തവിധം വീതികുറഞ്ഞ നടപ്പാതകളും സ്ഥിരം കാഴ്ചയാണ്. ചാഞ്ഞുകിടക്കുന്ന മരക്കെ‍ാമ്പുകളും തൂങ്ങിക്കിടക്കുന്ന കേബിളുമെ‍ാക്കെ കാൽനടക്കാരെ അപകടക്കുരുക്കിലാക്കുന്നു. തിരഞ്ഞെടുപ്പുകാലം കഴിഞ്ഞിട്ടും മാറ്റാത്ത പ്രചാരണ ബോർഡുകളും ബാനറുകളുമെ‍ാക്കെ നടപ്പാതകളുടെ ശാപമാണെന്ന് ഈ തിരഞ്ഞെടുപ്പു കാലത്തെങ്കിലും രാഷ്ട്രീയക്കാർ ഓർക്കുമോ? 

പല വിദേശരാജ്യങ്ങളിലുമുള്ളതുപോലെ, കാൽനടയാത്രക്കാർക്കു മുൻതൂക്കം കൊടുത്തുള്ള ഗതാഗത സംസ്‌കാരം നമ്മുടെ രാജ്യത്ത് ഇല്ലെന്നുതന്നെ പറയാം. സീബ്രാവരകളോ നടപ്പാതകൾതന്നെയോ ഇല്ലാത്ത പല റോഡുകളും ഇവിടെയുണ്ട്. നിശ്‌ചിത സ്‌ഥലങ്ങളിൽ കാൽനടക്കാരെ റോഡ് മുറിച്ചുകടക്കാൻ അനുവദിക്കാതെയോ അവർക്കു സമയം നൽകാതെയോ വാഹനങ്ങൾ പായിക്കുന്നവരാണ് ഇവിടത്തെ ഡ്രൈവർമാരിൽ പലരും. റോഡ് മുറിച്ചുകടക്കാനാകാതെ പലരും റോഡിൽ പകച്ചുനിന്നുപോകാറുണ്ട്. ഇക്കാര്യത്തിൽ വയോജനങ്ങളുടെയും മറ്റും വിഷമം മറ്റുള്ളവർക്കു സങ്കൽപിക്കാനാവാത്തതാണുതാനും. 

ഏതു വികസിത നഗരത്തിലെയും മുഖമുദ്ര നല്ല റോഡുകൾ മാത്രമല്ല, റോഡിനെ വെല്ലുന്ന നടപ്പാതകൾ കൂടിയാണ്. അതുകെ‍ാണ്ടാണു നല്ല നടപ്പാതകൾ ഏതു നാടിന്റെയും ആവശ്യവും അവകാശവുമാണെന്നു പറയുന്നത്. നടപ്പാത വികസനം  ലോകാരോഗ്യ സംഘടന കാൽനടയാത്രക്കാരുടെ സുരക്ഷയ്ക്കായി നിർദേശിക്കുന്ന മാനദണ്ഡങ്ങൾ അനുസരിച്ചുള്ളതാകണമെന്നു നഗരാസൂത്രണ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. 

സൗകര്യങ്ങളിലും അഴകിലും ശുചിത്വത്തിലും ഒരുപോലെ മികച്ചുനിൽക്കുന്നതാവണം നല്ല നടപ്പാതകൾ. പ്രായമായവരും ശാരീരിക വെല്ലുവിളികൾ നേരിടുന്നവരുമുൾപ്പെടെയുള്ളവരുടെ സൗകര്യം കൂടി പരിഗണിച്ചു രൂപം നൽകിയതുമാവണം. സംസ്ഥാനത്തെ മിക്ക നടപ്പാതകളും ഭിന്നശേഷിക്കാരോടു നീതി പുലർത്തുന്നില്ലെന്ന പരാതി ഗൗരവമുള്ളതാണ്. വീൽചെയറുകളിലെത്തുന്നവർക്കും സൗകര്യമായി നടപ്പാതയിലേക്കു കയറാനും ഇറങ്ങാനും കഴിയുന്ന തരത്തിൽ റാംപുകളും സ്ലോപ്പുകളും ഒരുക്കേണ്ടതുണ്ട്.  

കാൽനടക്കാരുടെ സൗകര്യവും സുരക്ഷിതത്വവും ഉറപ്പാക്കുക എന്ന ഉത്തരവാദിത്തം സർക്കാരും തദ്ദേശ സ്‌ഥാപനങ്ങളും ഇനിയെങ്കിലും ഗൗരവത്തോടെ ഏറ്റെടുക്കണം. നല്ല നടപ്പാതകളുണ്ടെങ്കിൽ അപകടങ്ങൾ ഒരുപരിധിവരെയെങ്കിലും ഒഴിവാക്കാനാവുമെന്ന കാര്യത്തിൽ സംശയമില്ല. നടപ്പാതകളെ അനധികൃത പാർക്കിങ്ങിൽനിന്നും കയ്യേറ്റങ്ങളിൽനിന്നും സംരക്ഷിക്കുകയും സുഗമമായി നടക്കാൻ പാകത്തിൽ സുരക്ഷിതമാക്കുകയും ചെയ്യുന്ന ദൗത്യത്തിന് അധികൃതർ മുൻഗണന നൽകിയേതീരൂ.

English Summary:

Editorial about walkways only for pedestrians

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com