ADVERTISEMENT

മാധ്യമങ്ങളുടെ സ്വതന്ത്രവും സത്യസന്ധവുമായ പ്രവർത്തനത്തിന് ഏതു സാഹചര്യത്തിലും കൂച്ചുവിലങ്ങിട്ടുകൂടെന്ന് ഭരണകൂടങ്ങളെ കാലം ഓർമിപ്പിച്ചുപോരുന്നുണ്ട്. കേന്ദ്ര സർക്കാരുമായി ബന്ധപ്പെട്ട് ഇന്റർനെറ്റ് പ്ലാറ്റ്ഫോമുകളിൽ വരുന്ന വാർത്തകളടക്കമുള്ള ഉള്ളടക്കത്തിന്റെ വസ്തുതാപരിശോധന നടത്താനുള്ള വിജ്ഞാപനത്തിന് 24 മണിക്കൂറിന്റെ ആയുസ്സുപോലും നൽകാതെ സുപ്രീം കോടതി സ്റ്റേ ചെയ്തതിൽ ഈ ഓർമപ്പെടുത്തൽകൂടി വായിച്ചെടുക്കാം. 

ഭരണഘടനാപരമായി ഗൗരവമുള്ള ചോദ്യങ്ങളുയർത്തുന്നതാണ് വിഷയമെന്നും അഭിപ്രായസ്വാതന്ത്ര്യത്തെ ഇതെങ്ങനെ സ്വാധീനിക്കുമെന്നു    പരിശോധിക്കേണ്ടതുണ്ടെന്നുമാണ് ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ഇന്നലെ വ്യക്തമാക്കിയത്. ഇന്ത്യയിൽ ജനാധിപത്യം അർഥവത്താകണമെങ്കിൽ മാധ്യമസ്വാതന്ത്ര്യം പൂർണമായി സംരക്ഷിക്കപ്പെടണമെന്നു സുപ്രീം കോടതി ഒട്ടേറെത്തവണ വ്യക്തമാക്കിയതിന്റെ തുടർച്ചതന്നെയായി ഈ ഇടപെടലിനെ കാണേണ്ടതുണ്ട്. തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ഇതിനു കൂടുതൽ പ്രസക്തി കൈവരികയും ചെയ്യുന്നു. ബോംബെ ഹൈക്കോടതിയിൽ ഇതുമായി ബന്ധപ്പെട്ടുള്ള കേസിൽ അന്തിമതീർപ്പുണ്ടാകുന്നതുവരെയാണ് സ്റ്റേ. 

കേന്ദ്രവുമായി ബന്ധപ്പെട്ട വാർത്തകളുടെ വസ്തുതാപരിശോധന നടത്താനുള്ള നീക്കത്തിനെതിരെ എഡിറ്റേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യയും സ്റ്റാൻഡപ് കൊമീഡിയൻ കുനാൽ കമ്രയും ഉൾപ്പെടെ നൽകിയ ഹർജികളാണ് സുപ്രീം കോടതി പരിഗണിച്ചത്. ഹർജികൾ ഇന്നലെ പരിഗണിക്കാനിരിക്കെ, പരിശോധനയ്ക്കു സർക്കാരിന്റെതന്നെ ഏജൻസിയായ പ്രസ് ഇൻഫർമേഷൻ ബ്യൂറോയ്ക്കു (പിഐബി) ചുമതല നൽകി കേന്ദ്രം ബുധനാഴ്ച വൈകിട്ടു വിജ്ഞാപനമിറക്കുകയായിരുന്നു. അതുപ്രകാരം വാർത്തകൾ മാത്രമല്ല, കേന്ദ്ര സർക്കാരുമായി ബന്ധപ്പെട്ട ഏതുതരം ഉള്ളടക്കവും പിഐബി വ്യാജമെന്നു മുദ്രകുത്തിയാൽ ഇന്റർനെറ്റ് പ്ലാറ്റ്ഫോമുകൾ അവ നീക്കം ചെയ്യേണ്ടിവരുമെന്ന സാഹചര്യമാണുണ്ടായത്. വ്യക്തികളെഴുതുന്ന പോസ്റ്റുകൾ, വിഡിയോകൾ അടക്കമെല്ലാം ഇതിന്റെ പരിധിയിൽ വരുന്നു.

അശ്ലീലം, ആൾമാറാട്ടം അടക്കം എട്ടുതരം ഉള്ളടക്കം നീക്കം ചെയ്യാനുള്ള പരാതികളിൽ സമൂഹമാധ്യമ കമ്പനികൾ നടപടിയെടുക്കേണ്ട സമയം 72 മണിക്കൂറാണ്. കേന്ദ്രം വ്യാജമെന്നു കണ്ടെത്തുന്ന വാർത്തകളും 2021ലെ ഐടി ഇന്റർമീഡിയറി ചട്ടത്തിന്റെ ഭേദഗതിയിലൂടെ ഈ പട്ടികയിൽ ഉൾപ്പെടുത്തുകയായിരുന്നു. വിവിധ സ്രോതസ്സുകളിൽനിന്നു മാധ്യമസ്ഥാപനത്തിനു ലഭിക്കുന്ന ഒരു വാർത്ത സർക്കാരിനു ഹിതകരമല്ലെങ്കിൽ വ്യാജമെന്നു മുദ്രകുത്താമെന്ന ആശങ്ക അങ്ങേയറ്റം ഗൗരവമുള്ളതാണ്. 

സർക്കാരുമായി ബന്ധപ്പെട്ട വാർത്തകളിൽ പിഐബി എങ്ങനെ നിഷ്പക്ഷ വസ്തുതാപരിശോധന നടത്തുമെന്ന ചോദ്യവുമുണ്ട്. തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചാൽ അവ ചൂണ്ടിക്കാട്ടേണ്ടതു തന്നെയാണ്. എന്നാൽ, കേന്ദ്ര സർക്കാരിനുവേണ്ടി നിലകെ‍ാള്ളുന്ന പിഐബി ചെയ്യുന്നത് അതു മാത്രമാവുമോ, സർക്കാരിനെ വിമർശിക്കുന്ന വാർത്തകളെ ആ ഒറ്റക്കാരണംകൊണ്ട് വ്യാജവാർത്തയായി ചാപ്പ കുത്താമോ തുടങ്ങിയ ആശങ്കകൾക്കു മറുപടി ഉണ്ടാവുകതന്നെവേണം. എന്താണു പ്രസിദ്ധീകരിക്കേണ്ടതെന്നു തീരുമാനിക്കേണ്ടതു സർക്കാരാണോ എന്നതാണ് അടിസ്ഥാനചോദ്യം. ഇക്കാര്യത്തിൽ ഇതിനകമുയർന്ന ആശങ്കകളും സംശയങ്ങളും കേട്ടഭാവം നടിക്കാതെ, ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി, സർക്കാർ തിരക്കിട്ടു വിജ്ഞാപനമിറക്കിയതു അഭിപ്രായസ്വാതന്ത്ര്യത്തിനും മാധ്യമസ്വാതന്ത്ര്യത്തിനുമെതിരെയുള്ള വെല്ലുവിളിയായി വിമർശിക്കപ്പെടുന്നു.

സമൂഹമാധ്യമങ്ങളിൽ നിന്ദ്യമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നവരുടെ ദുഷ്ചെയ്തിക്കു കർശന നടപടികളിലൂടെ അറുതിവരുത്തണമെന്ന കാര്യത്തിൽ തർക്കമില്ല. എന്നാൽ, കഴിഞ്ഞദിവസമുണ്ടായ വിവാദവിജ്ഞാപനം ഒരു ജനാധിപത്യസമൂഹത്തിനു ചേർന്നതല്ലെന്നു തീർച്ച. ചട്ടഭേദഗതി നീക്കം ഉപേക്ഷിക്കണമെന്ന് എഡിറ്റേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യ, ഇന്ത്യൻ ന്യൂസ്പേപ്പർ സൊസൈറ്റി (ഐഎൻഎസ്) എന്നിവയടക്കം നേരത്തേ ആവശ്യപ്പെട്ടിരുന്നതാണ്.

ഏതു വാർത്തയാണു വസ്തുതാപരമെന്നു തീരുമാനിക്കാനുള്ള അധികാരം സർക്കാരിൽ നിക്ഷിപ്തമാകുന്ന സാഹചര്യം ഫലത്തിൽ‍ സെൻസർഷിപ്പായി മാറാം. തിരഞ്ഞെടുപ്പുവേളയിൽ ഈ അധികാരം എങ്ങനെ വേണമെങ്കിലും ദുരുപയോഗിക്കപ്പെടുകയും ചെയ്യാം. അധികാരക്കൈകൾ നടത്തുന്ന ‘ഫാക്ട് ചെക്ക്’ സ്റ്റേ ചെയ്തതുകെ‍ാണ്ടു മാത്രമായില്ല, ആ നീക്കം റദ്ദാക്കപ്പെടുകതന്നെ വേണമെന്നതാണു ജനാധിപത്യത്തിന്റെ ആവശ്യം.

English Summary:

Editorial about Central government's fact check of news coming on internet platforms

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com