ADVERTISEMENT

വിവേചനങ്ങളിൽ പതറാതെ ആത്മാർപ്പണവും അശ്രാന്തപരിശ്രമവുംകൊണ്ട് ഉയർന്നുവന്ന ഒരു കലാകാരനെ മനസ്സുതുറന്ന് അംഗീകരിക്കുക.’ ഇതാണ് ഏതൊരു കലയെയും പ്രതിനിധാനം ചെയ്യുന്ന കലാകാരനോ കലാകാരിക്കോ വേണ്ട സദ്ഗുണം. എന്റെ ആദ്യത്തെ വിശ്വാസപ്രമാണവും മനുഷ്യപക്ഷത്തുനിന്നുള്ള ഈ ചിന്തയാണ്. അതിനു കോട്ടം വരുമ്പോഴൊക്കെ മനസ്സ് അസ്വസ്ഥമാകും. അത്തരമൊരു അവസ്ഥയിലാണ് ഇപ്പോഴുള്ളത്.  

മോഹിനിയാട്ടം എന്ന നൃത്തരൂപത്തെ ‘ജെൻഡർ’ ചങ്ങലക്കെട്ടുകളിൽനിന്നു മോചിപ്പിച്ച നർത്തകനെന്ന നിലയിലാണ് ആർഎൽവി രാമകൃഷ്ണൻ വിലയിരുത്തപ്പെടേണ്ടത്. ഇപ്പോൾ അതിനു വിരുദ്ധമായി, അദ്ദേഹം പ്രതിനിധാനം ചെയ്ത കലയുടെ പേരിൽ പൊതുഇടത്തിൽ അധിക്ഷേപത്തിനു വിധേയനായിരിക്കുന്നു. കലാകാരൻ എന്നതു പോകട്ടെ, സാധാരണക്കാരനായ ഒരു മനുഷ്യനായാൽപോലും ഒരാളെ അധിക്ഷേപിക്കാൻ നിറം, ശരീരം എന്നിവ ഉപയോഗിക്കുന്നതു ഹീനമായ പ്രവൃത്തിയല്ലാതെ മറ്റെന്താണ്? നമ്മുടെ സാംസ്കാരിക പൈതൃകത്തിന്റെ സൗന്ദര്യത്തിനും വൈവിധ്യത്തിനും നേർക്കുള്ള കടന്നുകയറ്റം കൂടിയാണിത്. കലാകാരന്റെ നിറമോ ലിംഗമോ കണക്കിലെടുക്കാതെ, കലയിലൂടെ ആത്മാവിഷ്കാരത്തിനു സാധ്യമായ ഒരന്തരീക്ഷമാണ് നിലനിൽക്കേണ്ടത്. വിവേചനചിന്തകളെ ഇല്ലാതാക്കി നവോത്ഥാനപാതയിൽ മുന്നേറിയെന്ന് അവകാശപ്പെടുമ്പോഴും ചിലരെങ്കിലും ഇപ്പോഴും പഴയ നൂറ്റാണ്ടുകളിൽ തന്നെയെന്നതും ദുഃഖിപ്പിക്കുന്നു. 

നൃത്തരൂപങ്ങളുടെ ഉള്ളടക്കത്തെക്കുറിച്ചു ചർച്ചകൾ വേണ്ടതുതന്നെ. ആൺകുട്ടികൾ മോഹിനിയാട്ടം അവതരിപ്പിച്ചാൽ ലാസ്യത്തിന്റെ നിർവചനം കളങ്കപ്പെടുമെന്നത് അടിസ്ഥാനരഹിതമായ വാദം മാത്രമാണ്. പുരുഷനർത്തകർക്ക് അപ്രാപ്യമായ ഒന്നല്ല അത്. ‘മോഹിനി’യെന്നതിന് എന്താണർഥം? ജെൻഡർ അടിസ്ഥാനമാക്കിയുള്ള പഠനങ്ങളിലൂടെ നമ്മൾ മുന്നേറിക്കഴിഞ്ഞിരിക്കുന്നു. അവിടെയാണ് ‘മോഹിനി’ക്കു പകരം ‘മോഹനൻ’ പാടില്ലെന്ന വാദമുയരുന്നത്. ആൺകുട്ടികൾ മോഹിനിയാട്ടം അവതരിപ്പിക്കുന്നത് ഇഷ്ടപ്പെടാത്ത ഒരു വിഭാഗം ആളുകൾ ഇന്നും സജീവമാണ്. ഈ അഭിപ്രായങ്ങളടക്കം കണക്കിലെടുത്ത് നൃത്തത്തിലെ ജെൻഡർ ഭാവങ്ങൾ അക്കാദമിക് ചർച്ചയ്ക്കു വിധേയമാക്കാനാകും. 

പക്ഷേ, ഇപ്പോഴുണ്ടായ വിമർശനങ്ങൾ ആ മണ്ഡലത്തിനു വെളിയിലാണ്. പേര്, ജാതി എന്നിവയെക്കുറിച്ചു സൂചനകളില്ലെങ്കിൽക്കൂടിയും ഇപ്പോഴുണ്ടായ പ്രസ്താവനയും വിമർശനങ്ങളും മനുഷ്യപക്ഷത്തുനിന്നുള്ള ഒന്നല്ലെന്നു മനസ്സിലാക്കണം. ഉപയോഗിച്ച പദങ്ങളും പരിഷ്കൃതസമൂഹത്തിനു യോജിക്കുന്നതല്ല. 

methil-devika
മേതിൽ ദേവിക

എന്നെ സംബന്ധിച്ച് ‘ഡാർക്ക്’ എന്നതു മനോഹരമായ നിറമാണ്. നൃത്തവേദിയിലെ നിറങ്ങളിൽ സവിശേഷ പ്രാധാന്യം അതിനുണ്ട്. ഞാൻ കണ്ട വേദികളിൽ കറുപ്പ് സൗന്ദര്യാത്മകമായി സന്നിവേശിപ്പിക്കുന്നതു കണ്ടിട്ടുണ്ട്. കറുപ്പിന്റെ ചേർച്ചകളും ഉൾപ്പിരിവുകളും മനോഹരമാണ്. ചന്തമാർന്ന ആ നിറത്തെപ്പറ്റി ‘പെറ്റ തള്ള സഹിക്കില്ല’ എന്നതുപോലെയുള്ള പ്രസ്താവനകൾ തീർത്തും അപമാനകരമാണ്. ശരീരം നർത്തകന്റെ ടൂൾ ആയി കാണാം. ശരീരത്തെ ഉപാധിയാക്കി കലയിലൂടെ ഒരാൾ സൃഷ്ടിക്കുന്ന സൗന്ദര്യമാണ് ‘ഐഡിയ ഓഫ് ബ്യൂട്ടി’ എന്നത്. അതിനു ശരീരഭംഗിയുമായി ബന്ധമില്ല. നർത്തകന്റെ ബാഹ്യരൂപം വേദിയിൽ കാണികൾ എത്രനേരം കണ്ടിരിക്കും? ഏറിയാൽ 10 മിനിറ്റ് കണ്ടേക്കും; അതിനപ്പുറമില്ല. രണ്ടു മണിക്കൂർ വരെ നൃത്താവതരണം നടത്തുന്നവർ ശരീരത്തിന്റെ ഭംഗി കൊണ്ടല്ല, വേദിയിൽ അവർ സൃഷ്ടിക്കുന്ന കലയുടെ സൗന്ദര്യത്താലാണ് മനുഷ്യമനസ്സുകളിൽ ഇടംനേടുന്നത്. വേദിയിൽ അവർ സൃഷ്ടിക്കുന്ന കലയുടെ ഊർജവും കരുത്തും പൂർണതയുമാണ് ഓരോ കലാകാരനെയും കലാകാരിയെയും ആസ്വാദകരുടെ ഹൃദയങ്ങളിൽ ചേർക്കുന്നത്. 

മോഹിനിയാട്ടം സ്ത്രീക്കു മാത്രമേ അവതരിപ്പിക്കാൻ പാടുള്ളൂ എന്നില്ല. അടുത്തകാലത്ത് എന്റെ നൃത്താവതരണങ്ങളെല്ലാം ശിഷ്യരുമായി ചേർന്നുള്ളതായിരുന്നു. ആൺകുട്ടികളും പെൺകുട്ടികളും. പരിപാടിക്കുശേഷം ആൺകുട്ടികളുടെ പ്രകടനങ്ങളെക്കുറിച്ച് ആസ്വാദകർ എടുത്തുപറയാറുണ്ട്. അവർ സ്ത്രീവേഷം കെട്ടി ചെയ്യുന്നതല്ല. കഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോൾ തങ്ങളുടെ വേഷം പൂർണതയോടെ സാക്ഷാത്കരിക്കാൻ അവർക്കാകുന്നു. അത്തരത്തിലൊരു ‘ഈസ്തറ്റിക് എക്സ്പീരിയൻസ്’ സൃഷ്ടിക്കാൻ സാധിക്കുന്നു. അത്തരത്തിലൊരു ‘ഓറ’ സൃഷ്ടിക്കുന്ന തലത്തിലേക്കു കടന്നുചെല്ലാൻ ഉപകരിക്കുന്ന ഒന്നു മാത്രമാണ് ശരീരം. നിറത്തിനും ലിംഗത്തിനും മറ്റൊന്നിനും തന്നെ ഇതിൽ സ്ഥാനമില്ല.  

നൃത്തശാസ്ത്രം പഠിക്കുന്നകാലത്ത് ഞാനൊരിക്കലും ‘നർത്തകീലക്ഷണ’ പാഠങ്ങൾ പഠിക്കാൻ തുനിഞ്ഞിട്ടില്ല. മനഃപൂർവം ഒഴിവാക്കിയെന്നു പറയാം. പരീക്ഷകളിൽ ഇതു സംബന്ധിച്ച ചോദ്യങ്ങൾക്കും ഉത്തരമെഴുതിയില്ല. നേരെ മറിച്ച് ‘ആചാര്യലക്ഷണം’ നന്നായി പഠിക്കുകയും ചെയ്തു. നർത്തകിയുടെ അല്ലെങ്കിൽ നർത്തകന്റെ നല്ല ലക്ഷണമായി ഞാൻ കരുതുന്ന കാര്യങ്ങൾ ഇവയാണ്: നന്നായി കളിക്കുക, നന്നായി പഠിപ്പിക്കുക, മികച്ച ആസ്വാദനനിലവാരം പുലർത്തുക. മറ്റുള്ളവരുടെ കലാപ്രകടനങ്ങളും ആസ്വദിക്കുകയെന്നതു പ്രധാനം. അഭിപ്രായവ്യത്യാസമുണ്ടെങ്കിൽ ‍മാന്യമായി പ്രകടിക്കുകതന്നെ വേണം.

കാലോചിത മാറ്റങ്ങൾ നൃത്തശാസ്ത്രത്തിൽ വന്നുകഴിഞ്ഞു. കാലത്തിനനുസരിച്ചു യുക്തമായ മാറ്റങ്ങൾ അനിവാര്യമെന്നു ശാസ്ത്രവും പറയുന്നുണ്ട്. മോഹിനിയാട്ടം പഠിക്കുന്നവരിൽ വലിയൊരു വിഭാഗം കേരളത്തിനും ഇന്ത്യയ്ക്കും പുറത്തുള്ളവരാണ്. അവരെല്ലാം ഈ നൃത്തരൂപത്തെ സ്നേഹിച്ച് എത്തിയവരാണ്.  മാനുഷിക മൂല്യങ്ങളുടെ സംരക്ഷണവും വ്യാപനവുമാണ് കലയുടെ ലക്ഷ്യം. കലയിലും സംസ്കാരത്തിലും വലിയ മാറ്റങ്ങൾ വന്നുകൊണ്ടിരിക്കുന്ന ഇക്കാലത്ത് അതു പ്രാഥമികമായി തിരിച്ചറിയേണ്ടതും കലാകാരന്മാരാണെന്നു വിശ്വസിക്കുന്നു

(പ്രമുഖ നർത്തകിയാണ് ലേഖിക)

English Summary:

Writeup about RLV Ramakrishnan controversy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com