ADVERTISEMENT

സിബി മലയിൽ: മമ്മൂട്ടിയെയും മോഹൻലാലിനെയുംപോലെ ദീർഘകാലം സിനിമയിൽ നിൽക്കാൻ സാധ്യതയുള്ള നടന്മാർ ഇനി ഉണ്ടാകില്ല. കാരണം അവരെപ്പോലെ ടാലന്റുള്ളവർ ഇനി ഉണ്ടാകാൻ പോകുന്നില്ല. ഉദാഹരണം പറയുകയാണെങ്കിൽ, മോഹൻലാൽ 29-30 വയസ്സിൽ ചെയ്തുവച്ച കിരീടം, ദശരഥം, ഭരതം പോലെയുള്ള സിനിമകൾ ചെയ്യാൻ ഇന്നത്തെ നടന്മാർക്ക് അവരുടെ 30–ാം വയസ്സിൽ സാധിക്കില്ല.

റോസ്മേരി: സിനിമകളിലും ജനപ്രിയ നോവലുകളിലും കാഞ്ഞിരപ്പള്ളിക്കാരായ ചില കഥാപാത്രങ്ങളെ എന്തിനും പോന്നവരായി ചിത്രീകരിക്കുന്നതു കാണുമ്പോൾ കേഴുക പ്രിയ നാടേ എന്നു വിലപിക്കാൻ തോന്നും. സ്വാതന്ത്ര്യസമരത്തിൽ സജീവമായി പങ്കെടുത്ത അക്കാമ്മ ചെറിയാൻ, റോസമ്മ പുന്നൂസ് എന്നീ ധീരവനിതകൾ കാഞ്ഞിരപ്പള്ളിയുടെ അഭിമാന സന്താനങ്ങളാണ്.

കെ.പി.രാമനുണ്ണി: കുറച്ചുകാലം ചെറുകഥാകൃത്തായി ജോലി ചെയ്തശേഷം ലഭിക്കുന്ന പ്രമോഷൻ പോസ്റ്റ് അല്ല നോവലിസ്റ്റിന്റേത്. ഒരൊറ്റ ഭാവത്തെ പൊലിപ്പിച്ച് എടുക്കുന്ന ഇതിവൃത്തം ആയിരിക്കും മിക്കവാറും കഥകളിൽ കാണുക. കാമുകിക്കൊപ്പം പങ്കിടുന്ന തീക്ഷ്ണമായ സംഗമമുഹൂർത്തം പോലെയാണത്. നോവലിലാണെങ്കിൽ വ്യത്യസ്ത ഭാവമണ്ഡലങ്ങളും ചിന്തകളും ആശയങ്ങളും കടന്നുവരും. കാമുകിയെ പരിണയിച്ചു പങ്കിടുന്ന ദീർഘജീവിതമാണ് നോവൽ.

സക്കറിയ: സ്മാർട്ട് ഫോൺ വന്നതോടെ ഞാൻ മുണ്ട് ഉപയോഗിക്കാതായി. ഒരു പോക്കറ്റിൽ പഴ്സും ഒരു പോക്കറ്റിൽ ഫോണും സൂക്ഷിക്കാൻ പാന്റ്സ് വേണം. നമ്മുടെ സൗകര്യമാണ് നമ്മുടെ വസ്ത്രം. എന്റെ മുണ്ടെല്ലാം ഞാൻ ഉപേക്ഷിച്ചു. ഒന്നുമാത്രം ഓർമയ്ക്കായി മാറ്റിവച്ചിട്ടുണ്ട്.

കെ.ജി.മാർക്കോസ്: ഒരുപാടു തെറ്റിദ്ധരിക്കപ്പെട്ട ഗായകനാണ് ഞാൻ. പലപ്പോഴും ദാസേട്ടനുമായുള്ള അനാവശ്യ താരതമ്യം ഉണ്ടായിട്ടുണ്ട്. ഞാൻ യേശുദാസിന്റെ വലിയ ആരാധകനാണ്. എന്നാൽ ഒരിക്കലും അദ്ദേഹമാകാൻ ശ്രമിച്ചിട്ടില്ല. പലരും എന്റെ കഴിവിനെ പരിഗണിച്ചില്ല. അടിച്ചുതാഴ്ത്താനാണ് ശ്രമിച്ചത്.

ഡോ. വി.ആർ.പ്രബോധചന്ദ്രൻ നായർ: മിക്ക ലോകഭാഷകളെയും ബഹുദൂരം പിന്നിലാക്കുന്ന സ്വനഘടനയും അക്ഷരമാലയും മൂലം ധന്യമാണ് മലയാളം. അഭിമാനകരമായ ഈ വസ്തുത മറന്ന്, ലേഖനവിദ്യയേ വികസിച്ചിട്ടില്ലാത്ത ഗോത്രവർഗക്കാരുടെയോ ആദിവാസി സമൂഹങ്ങളുടെയോ ആയിരക്കണക്കിനു ഭാഷകൾ പഠിപ്പിക്കുന്നപോലെ വേണം മലയാളം കേരളത്തിൽ പഠിപ്പിക്കാനെന്ന ഡിപിഇപി നയം ആത്മഹത്യോന്മുഖമാണ്. മുടി മുഴുവൻ വടിച്ചു കളഞ്ഞ സായ്പ് ചീപ്പ് ഉപയോഗിക്കില്ലല്ലോ. അതുകൊണ്ട് നമുക്കും ചീപ്പു വേണ്ട എന്നു വയ്ക്കുന്നപോലെ വിഡ്ഢിത്തമാണ് ഈ നയം.

സത്യൻ അന്തിക്കാട്: ലളിതമായി സംസാരിക്കാനോ രാഷ്ട്രീയം പറയാനോ നമ്മുടെ നേതാക്കൾക്കറിയില്ല. അവർ കാര്യങ്ങളെ സങ്കീർണമാക്കുന്നു. അതിനുമുന്നിൽ ‘മനസ്സിലായില്ല’ എന്നു പറയേണ്ട അവസ്ഥയാണ് ഓരോ സാധാരണക്കാരനും. അവിടെയാണ് ‘സന്ദേശ’ത്തിലെ ഉത്തമനെ പോലെ ‘എന്തുകൊണ്ടെന്നു ലളിതമായി പറഞ്ഞുകൂടേ’ എന്നു വീണ്ടും ചോദിക്കാൻ ഒരാൾ ഉണ്ടാകേണ്ടത്.

English Summary:

Vachaka mela

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com