ADVERTISEMENT

സ്വപ്നം യാഥാർഥ്യമാകണമെങ്കിൽ ആദ്യം നിങ്ങൾ സ്വപ്നം കാണൂ’ എന്നാണ് മുൻ രാഷ്ട്രപതി ഡോ. എ.പി.ജെ.അബ്ദുൽ കലാം ഇന്ത്യയിലെ യുവാക്കൾക്കു നൽകിയ ഉപദേശം. എന്നാൽ, ആശങ്കാജനകമാംവിധം വർധിച്ചുവരുന്ന തൊഴിലില്ലായ്മ ആ സ്വപ്നങ്ങളിൽ നിഴൽവീഴ്ത്തുന്നതാണ് ഏറെ വർഷങ്ങളായി നാം കാണുന്നത്. രാജ്യം നേരിടുന്ന ഏറ്റവും കടുത്ത സാമൂഹിക, സാമ്പത്തിക പ്രശ്നങ്ങളിലൊന്നു തൊഴിലില്ലായ്മയാണെന്ന് ഇനിയും ആവർത്തിക്കേണ്ട കാര്യമില്ല. തൊഴിലില്ലായ്മയുടെയും തൊഴിൽനഷ്ടത്തിന്റെയും ആഴവും പരപ്പും വ്യക്തമാക്കുന്ന പല പഠനങ്ങളും സമീപകാലത്തു പുറത്തുവരികയുണ്ടായി.

അഭ്യസ്തവിദ്യരുടെ ഇടയിൽ കഴിഞ്ഞ രണ്ടു ദശകത്തിനിടെ തൊഴിലില്ലായ്മ ഇരട്ടിയായെന്ന് ഈയിടെ പുറത്തുവന്ന ഇന്ത്യ എംപ്ലോയ്മെന്റ് റിപ്പോർട്ട് പറയുമ്പോൾ ഈ തിരഞ്ഞെടുപ്പുവേളയിൽ അതിന്റെ മുഴക്കമേറുന്നു. ഇന്ത്യയിലെ തൊഴിൽരഹിതരിൽ 83 ശതമാനവും യുവജനങ്ങളാണെന്നും ഹയർ സെക്കൻഡറി വിദ്യാഭ്യാസമെങ്കിലും നേടിയവരുടെ ഇടയിൽ‌ തൊഴിലില്ലായ്മ ഇരട്ടിയായെന്നുമാണ് ഇന്റർനാഷനൽ ലേബർ ഓർഗനൈസേഷനും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യുമൻ ഡവലപ്മെന്റും ചേർന്നു പുറത്തുവിട്ട ഈ റിപ്പോർട്ട് വ്യക്തമാക്കുന്നത്. അഭ്യസ്തവിദ്യരുടെ ഇടയിൽ 2000ൽ 35.2% ആയിരുന്നു തൊഴിലില്ലായ്മയെങ്കിൽ 2022ൽ അത് 65.7% ആയി ഉയർന്നിരിക്കുന്നു.

അഭ്യസ്തവിദ്യരായ സ്ത്രീകൾക്കും പട്ടികവിഭാഗങ്ങൾക്കും നല്ല ജോലികൾ ലഭിക്കുന്നില്ലെന്നും പഠനങ്ങൾ വ്യക്തമാക്കുന്നുണ്ട്. ഇന്ത്യയിൽ യുവ തൊഴിൽശക്തി വലുതായതു നേട്ടമാണെങ്കിലും വലിയൊരു വിഭാഗത്തിനും തൊഴിൽവൈദഗ്ധ്യം തീരെയില്ലെന്നു റിപ്പോർട്ട് കണ്ടെത്തുന്നു. 75% യുവജനങ്ങൾക്കും ഇമെയിലിൽ അറ്റാച്ച്മെന്റ് അയയ്ക്കാൻ അറിയില്ലെന്നും 60% പേർക്കും ഫയലുകൾ കോപ്പി ചെയ്തു പേസ്റ്റ് ചെയ്യാൻ പോലും അറിയില്ലെന്നും ചൂണ്ടിക്കാണിക്കുന്നുമുണ്ട്.

പഠനസൗകര്യങ്ങൾ മെച്ചപ്പെട്ടതോടെ രാജ്യത്ത് അഭ്യസ്തവിദ്യരുടെ എണ്ണം വർധിച്ചിട്ടുണ്ട്. എന്നാൽ, അതിന് ആനുപാതികമായി തൊഴിലവസരങ്ങൾ വർധിക്കുന്നില്ല. കോവിഡ് പ്രതിസന്ധിയിൽ കൂടുതൽ തൊഴിൽനഷ്ടം സംഭവിച്ചത് ഈ സാഹചര്യത്തെ കൂടുതൽ ദുർഘടമാക്കുകയും ചെയ്തു. രാജ്യത്തെ തൊഴിൽശക്തിയുടെ 90% പേരും അസംഘടിത മേഖലയിലാണു പണിയെടുക്കുന്നത്. സംഘടിത മേഖലയിലെ തൊഴിലവസരങ്ങളാകട്ടെ, 2000നു ശേഷം കാര്യമായി ഉയർന്നെങ്കിലും 2018നുശേഷം കുറയുകയായിരുന്നു.

തെ‍ാഴിലില്ലായ്മയുടെ കഠിനകാലത്ത് ലക്ഷക്കണക്കിനു സർക്കാർതസ്തികകൾ ഒഴിഞ്ഞുകിടക്കുന്നത് നമ്മുടെ യുവജനങ്ങളോടുള്ള ക്രൂരതതന്നെയാണ്. റെയിൽവേയിൽ മാത്രം രണ്ടര ലക്ഷത്തിലേറെ തസ്തികയും കേന്ദ്ര സർവീസിൽ 9 ലക്ഷത്തിലേറെ തസ്തികയും ഒഴിഞ്ഞുകിടക്കുന്ന വിവരം പുറത്തുവന്നത് രണ്ടു വർഷംമുൻപാണ്. ഇതിലെത്ര ഒഴിവുകൾ ഇതിനകം നികത്താനായി എന്നതും കൂടുതൽ തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നുണ്ടോ എന്നതും വ്യക്തമല്ല.

തൊഴിൽ ചെയ്യാൻ തക്ക ആരോഗ്യവും വിദ്യാഭ്യാസവുമുണ്ടായിട്ടും തൊഴിലില്ലാത്ത കോടിക്കണക്കിനുപേർ രാജ്യത്തുണ്ടെന്നത് നാം ഇതിനകം നേടിയ പുരോഗതിയെയും പെരുമപ്പട്ടികകളെയും ചോദ്യം ചെയ്യുന്നു. യുവതയുടെ വിധി നിർണായകമാകുന്ന തിരഞ്ഞെടുപ്പാണിത്. വോട്ടു തേടുന്നതിന്റെയും വാഗ്ദാനങ്ങൾ ചൊരിയുന്നതിന്റെയും തിരക്കിനിടെ തെ‍‍ാഴിലില്ലായ്മ എന്ന ഗുരുതരപ്രശ്നത്തെ നമ്മുടെ രാഷ്ട്രീയകക്ഷികൾ വേണ്ടവിധം കാണുന്നുണ്ടോ?

രാജ്യത്തിന്റെ അഭിമാനം ഉയർത്തിപ്പിടിച്ചു മുന്നോട്ടുപോകുന്ന യുവജനങ്ങളുള്ളപ്പോൾ ലോകത്തിലെ ഒരു ശക്തിക്കും ഇന്ത്യയെ തടയാനാവില്ലെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി മുൻപു പറ‍ഞ്ഞിട്ടുണ്ട്. പക്ഷേ, അതിനുള്ള മനോഭാവം യുവജനങ്ങൾക്കുണ്ടാകണമെങ്കിൽ സുസ്ഥിര തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുള്ള ക്രിയാത്മക പദ്ധതികൾകൂടി ഉണ്ടാകണം. മനുഷ്യശേഷി ഫലപ്രദമായി ഉപയോഗിക്കാനാകുന്ന നയങ്ങൾ രൂപപ്പെടുത്തുക കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെ വലിയ ഉത്തരവാദിത്തമാണെന്നതു മറന്നുകൂടാ.

English Summary:

Editorial about unemployment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com