ADVERTISEMENT

നാലു മാസവും രണ്ടു ദിവസവും മാത്രമുള്ളപ്പോൾ ജീവൻ മുറിഞ്ഞുപോയ ആ കുരുന്നിന്റെ ഓർമ ഇനിയെന്നും നമ്മെ വേട്ടയാടിക്കെ‍ാണ്ടേയിരിക്കും. ആ പെൺകുഞ്ഞിന്റെ ദുർവിധി ‘മലയാള മനോരമ’യിലൂടെ വായിച്ചറിഞ്ഞ് കേരളത്തിന്റെ മുഴുവൻ ദുഃഖമാവുകയാണിപ്പോൾ. ആരുടെയെ‍ാക്കെയോ അനാസ്ഥയുടെയും നിരുത്തരവാദിത്തത്തിന്റെയും ഇരയായി മൺമറഞ്ഞത് അച്ഛനമ്മമാരുടെ എട്ടു വർഷത്തെ കാത്തിരിപ്പിനു ശേഷമുണ്ടായ കൺമണിയാണെന്നുകൂടി ഓർമിക്കാം. നാം ഏറെ പെരുമയോടെ കൊണ്ടാടുന്ന ‘ആരോഗ്യ കേരളം’ എന്ന സങ്കൽപം ആ കുഞ്ഞിനു മുൻപിൽ കുറ്റബോധത്തോടെ തലകുനിച്ചു നിൽക്കുന്നു. 

അമ്മയുടെ ഗർഭപാത്രത്തിൽനിന്നു പകുതിമാത്രം പുറത്തുവന്ന നിലയിൽ പാതിരാത്രി ഒരാശുപത്രിയിൽനിന്നു മറ്റൊരാശുപത്രിയിലേക്കു മാറ്റപ്പെട്ട കുഞ്ഞാണ് കഴിഞ്ഞ ദിവസം മരണമടഞ്ഞത്. പിറന്നുവീണ ഡിസംബർ പതിമൂന്നു മുതൽ കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ അതീവഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിലായിരുന്നു അവൾ. ഇത്രയും ദിവസംകെ‍ാണ്ട് ഒരായുസ്സിന്റെ മുഴുവൻ ദുരിതം അനുഭവിച്ചായിരുന്നു മരണം.

സങ്കടത്തിന്റെ ലിപികളിലെഴുതിയ അവളുടെ ആത്മകഥ ഇങ്ങനെ ചുരുക്കാം: ഡിസംബർ 21ന് ആണു പ്രസവം പറഞ്ഞിരുന്നത്. കോഴിക്കോട് താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഡിസംബർ 13നു സ്കാനിങ് റിപ്പോർട്ട് കാണിച്ചപ്പോഴും കുഴപ്പമില്ലെന്നാണു ഡോക്ടർ പറഞ്ഞത്. അന്നു രാത്രി വേദന തുടങ്ങി വീണ്ടും ആശുപത്രിയിലെത്തുമ്പോഴേക്കും കുഞ്ഞിന്റെ അരഭാഗം വരെ പുറത്തുവന്നിരുന്നു. എന്നാൽ, അടിയന്തര സാഹചര്യം കണക്കിലെടുത്തുള്ള ശുശ്രൂഷ ഉറപ്പാക്കാതെ മെഡിക്കൽ കോളജിലേക്കു കൊണ്ടുപോകാൻ നിർദേശിക്കുകയായിരുന്നു, ഫോണിലൂടെ ഡോക്ടർ.

പരിചരണം നൽകാതെ ജീവനക്കാർ തന്റെ അടിപ്പാവാട വലിച്ചുകീറി വയറ്റിൽ മുറുക്കിക്കെട്ടി വിടുകയായിരുന്നുവെന്നാണ് അമ്മ ബിന്ദു പറഞ്ഞത്. മെഡിക്കൽ കോളജിലെത്തി വൈകാതെ പ്രസവം നടന്നെങ്കിലും കുഞ്ഞിന്റെ തലച്ചോറിനു ക്ഷതമേറ്റിരുന്നു. പിന്നെ വെന്റിലേറ്ററിൽ ഇത്രയും ദിവസം. വീടില്ലാത്തതിനാൽ മാവൂരിലെ ശ്മശാനത്തിൽ സംസ്‌കാരം. നിസ്സഹായം, നിരാലംബം. അവളുടെ കഥ ഇവിടെ തീരുന്നു. അധികൃതരുടെ ക്രൂരതയെക്കുറിച്ചു പരാതിപ്പെട്ടിട്ടും കൃത്യമായ ഒരു മറുപടി പോലും മാതാപിതാക്കൾക്ക് ഇതേവരെ ലഭിച്ചിട്ടില്ല. 

സർക്കാർ ആശുപത്രികളാണ് സംസ്‌ഥാനത്തെ പൊതുജനാരോഗ്യമേഖലയുടെ ഗുണനിലവാരത്തിന്റെ അളവുകോൽ. അതുകൊണ്ടുതന്നെ, അവിടങ്ങളിൽ രോഗികൾക്കുണ്ടാവുന്ന ദുരനുഭവങ്ങൾ അത്യധികം ഗൗരവത്തോടെ കാണേണ്ടതുണ്ട്. കേരളത്തിലെ സർക്കാർ ആശുപത്രികളിലുണ്ടാവുന്ന അശ്രദ്ധയുടെയും നിരുത്തരവാദിത്തത്തിന്റെയും ഇത്തരം ക്രൂരസാക്ഷ്യങ്ങൾ തുറന്നുകാണിക്കുന്നത്, കൊട്ടിഘോഷിക്കപ്പെടുന്ന നമ്മുടെ ആരോഗ്യവ്യവസ്‌ഥയെയാകെ ഗ്രസിച്ച രോഗത്തിന്റെ ഗുരുതരാവസ്‌ഥ തന്നെയല്ലേ? ചികിത്സകരുടെയും അവരുടെ സഹായികളുടെയും കയ്യിൽ സ്വന്തം ജീവൻ ഏൽപിക്കുന്ന രോഗികൾക്കു നൂറു ശതമാനം സുരക്ഷിതത്വത്തോടെ ചികിത്സ ലഭ്യമാക്കാൻ നടപടികളുണ്ടായേ തീരൂ.

രോഗിയുടെ നെഞ്ചിലെ മിടിപ്പും സ്വന്തം ജീവന്റെ താളവും ഒന്നുതന്നെയാണെന്നു തിരിച്ചറിയുന്ന ഒട്ടേറെ ഡോക്‌ടർമാരും  മറ്റ് ആരോഗ്യപ്രവർത്തകരും നമ്മുടെ സർക്കാർ ആശുപത്രികളിലുണ്ട്. അവരുടെ പ്രതിബദ്ധതയെ മാനിച്ചുകെ‍ാണ്ടുതന്നെ ചോദിക്കാതെവയ്യ:  അമ്മയുടെ ഗർഭപാത്രത്തിൽനിന്നു പാതിമാത്രം പുറത്തുവന്ന ആ കുഞ്ഞിനോടു താമരശ്ശേരി താലൂക്ക് ആശുപത്രിയിൽനിന്നുണ്ടായ നിരുത്തരവാദിത്തം മാപ്പർഹിക്കുന്നതാണോ? പ്രസവമെടുക്കാതെ, പരിചരണം നൽകാതെ, ജീവനക്കാർ തന്റെ അടിപ്പാവാട വലിച്ചുകീറി വയറ്റിൽ മുറുക്കിക്കെട്ടി വിടുകയായിരുന്നെന്ന ആ അമ്മയുടെ വാക്കുകൾ വേദനിപ്പിക്കുന്ന ഓർമപ്പെടുത്തലായി എക്കാലത്തും നമുക്കൊപ്പമുണ്ടാകണം.

ഒരു താലൂക്ക് ആശുപത്രിപോലെ, വിശ്വസനീയവും സുരക്ഷിതവുമായ ചികിത്സ ലഭ്യമാകുമെന്നു കരുതുന്ന സർക്കാർ ആതുരാലയങ്ങളിൽ ഇങ്ങനെയുള്ള ക്രൂരാനുഭവങ്ങളുണ്ടായാൽ ഈ നാട്ടിലെ സാധാരണക്കാർക്കു പിന്നെയെവിടെയാണ് ആശ്രയം? കെ.കെ.ഹർഷിനയുടെ വയറ്റിൽനിന്നു കത്രിക കിട്ടിയതും ഹൃദയശസ്ത്രക്രിയയ്ക്കു വിധേയനായ അശോകന്റെ നെഞ്ചിൽനിന്നു നൂലുണ്ട കിട്ടിയതും ഇതേ ചികിത്സാസംവിധാനങ്ങളിൽ വച്ചാണ്. 

കുഞ്ഞിന്റെ മരണത്തിൽ ചികിത്സപ്പിഴവില്ലെന്നാണ് ആഭ്യന്തര അന്വേഷണസമിതി കണ്ടെത്തിയതെന്നു താലൂക്ക് ആശുപത്രി അധികൃതർ പറയുന്നു. 

വൃഥാന്യായീകരണങ്ങൾകെ‍ാണ്ട് ഈ സംഭവത്തിന്റെ ഉത്തരവാദിത്തത്തിൽനിന്നു കൈകഴുകാൻ ആരോഗ്യവകുപ്പ് ശ്രമിക്കരുത്. ഇങ്ങനെയുള്ള സംഭവങ്ങൾ സംബന്ധിച്ച അന്വേഷണം പ്രഹസനമാകാനും പാടില്ല. ആരോഗ്യസംവിധാനങ്ങളുടെ അനാസ്ഥകൊണ്ട് ഇനിയും ഇവിടെ ദുരന്തമുണ്ടാകില്ലെന്നു സർക്കാർ ഉറപ്പാക്കിയേതീരൂ. ഇനിയെങ്കിലും ഇത്തരം പിഴവുകൾ ആവർത്തിക്കരുത്.

English Summary:

Editorial about failures in healthcare systems in government hospitals

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com