ADVERTISEMENT

പത്തനംതിട്ടയിൽ തോൽക്കാത്ത ആന്റോ ആന്റണി. തോറ്റ ചരിത്രമേ കേട്ടിട്ടില്ലാത്ത ഡോ. ടി.എം.തോമസ് ഐസക്. ജയവും തോൽവിയുമറിയാത്ത അനിൽ കെ.ആന്റണി. ഉറച്ച കോട്ടയെന്ന് യുഡിഎഫ് അവകാശപ്പെടുന്ന മണ്ഡലത്തിൽ ആന്റോയ്ക്ക് അടിതെറ്റിയിട്ടില്ല. തിരഞ്ഞെടുപ്പുകളിൽ ഇതുവരെ ചുവടുപിഴയ്ക്കാത്ത തോമസ് ഐസക്കിനെ ഇറക്കിയാണ് എൽഡിഎഫിന്റെ മറുപടി. 2001 മുതൽ 2011 വരെ മാരാരിക്കുളത്തും പിന്നീട് 2011 മുതൽ 2021 വരെ ആലപ്പുഴയിലും എംഎൽഎയായിരുന്ന ഐസക് പാർലമെന്റിലേക്ക് ആദ്യമായി വോട്ടുതേടുന്നു. 2014ൽ 1,38,954 ആയിരുന്ന എൻഡിഎ വോട്ടുവിഹിതം 2019ൽ 2,95,627 ആയി വർധിച്ച മണ്ഡലത്തിൽ കന്നിയങ്കത്തിന് ഇറങ്ങുന്ന അനിൽ കെ. ആന്റണിക്കും വലിയ പ്രതീക്ഷകളാണ്. 

വ്യക്തിബന്ധം, രാഷ്ട്രീയം

15 വർഷത്തെ മണ്ഡലപരിചയവും ഉറച്ച വ്യക്തിബന്ധങ്ങളുമാണ് ആന്റോ ആന്റണിയുടെ കരുത്ത്. ജനകീയ ഇടപെടലുകൾക്കൊപ്പം സംസ്ഥാന സർക്കാരിനെതിരായ ജനവികാരം കൂടിയാകുമ്പോൾ ജയം കൂടെപ്പോരുമെന്നാണു യുഡിഎഫ് പ്രതീക്ഷ. രൂപീകൃതമായ 2009 മുതൽ ആന്റോ ആന്റണിയാണ് പത്തനംതിട്ട എംപി. ഓരോ തവണയും യുഡിഎഫ് ഭൂരിപക്ഷത്തിലുണ്ടാകുന്ന ഇടിവും ബിജെപി വോട്ടുകളിലുണ്ടാകുന്ന വർധനയുമാണ് മണ്ഡലത്തെ ശ്രദ്ധാകേന്ദ്രമാക്കുന്നത്. 2009ൽ ആന്റോയുടെ ഭൂരിപക്ഷം 1,11,206. 2014ൽ അത് 56,191 ആയി. 2019ൽ 44,243.

കേരള കോൺഗ്രസി(എം)ന്റെ മുന്നണിമാറ്റത്തോടെ മണ്ഡലത്തിന്റെ രാഷ്ട്രീയചിത്രത്തിലുണ്ടായ വ്യത്യാസം നേട്ടമാകുമെന്നാണ് എൽഡിഎഫിന്റെ കണക്കുകൂട്ടൽ. നിയമസഭാ തിരഞ്ഞെടുപ്പിൽ ലോക്സഭാ സീറ്റിന്റെ പരിധിയിലെ 7 മണ്ഡലങ്ങളിലും എൽഡിഎഫിനായിരുന്നു ജയം. താനും ഈ 7 എംഎൽഎമാരും അടങ്ങുന്ന ‘ടീം പത്തനംതിട്ട’യിലൂടെയുള്ള മണ്ഡലം വികസനമാണ് തോമസ് ഐസക് മുന്നോട്ടുവയ്ക്കുന്നത്. ആന്റോ ആന്റണിക്കു നിർണായക ലീഡ് നൽകുന്ന കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ മണ്ഡലങ്ങളിലെ വോട്ടുകളിൽ ഒരു വിഹിതം സമാഹരിക്കാൻ കേരള കോൺഗ്രസിനു (എം) കഴിഞ്ഞാൽ മത്സരം കടുക്കുമെന്നാണ് എൽഡിഎഫ് വിലയിരുത്തൽ. 

ശബരിമല വിഷയവുമായി ബന്ധപ്പെട്ടു ദേശീയ ശ്രദ്ധയാകർഷിച്ച മണ്ഡലത്തിൽ കേന്ദ്ര നേതൃത്വത്തിന്റെ പ്രത്യേക താൽപര്യപ്രകാരമാണ് അനിൽ കെ.ആന്റണി സ്ഥാനാർഥിയാകുന്നത്. കേന്ദ്ര സർക്കാർ നടപ്പാക്കിയ വികസന പ്രവർത്തനങ്ങൾ എണ്ണിപ്പറഞ്ഞും യുവാക്കളും വിദ്യാർഥികളുമായി സംവാദം നടത്തിയുമാണ് അനിലിന്റെ പ്രചാരണം. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ പ്രചാരണത്തിനെത്തുകയും ചെയ്തു. 

അതേസമയം 2019ൽ ശബരിമല വിഷയത്തിന്റെ പേരിൽ ബിജെപിക്കു ലഭിച്ച ‘അധിക’ വോട്ടുകളിൽ വലിയ പങ്കും ഇത്തവണ തിരികെ തങ്ങളുടെ പെട്ടിയിൽ വീഴുമെന്ന് യുഡിഎഫും എൽഡിഎഫും കണക്കുകൂട്ടുന്നു.

വികസനം, ആശങ്ക

വയോജനങ്ങൾ ഏറെയുള്ള മണ്ഡലത്തിൽ പെൻഷൻ വിതരണവും പ്രവാസിക്ഷേമവും റബറിന്റെ വിലയിടിവും തിരഞ്ഞെടുപ്പിൽ സ്വാധീനിക്കും. ശബരിമല വികസനം, ശബരിമല വിമാനത്താവളം എന്നിവയെച്ചൊല്ലിയുള്ള അവകാശവാദങ്ങളിൽ മൂന്നു മുന്നണികളും ഒപ്പത്തിനൊപ്പമുണ്ട്. തിരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു ശേഷം മാത്രം രണ്ടു പേരാണ് മണ്ഡലത്തിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത്. മണ്ഡലത്തിലെ പല ഇടങ്ങളിലും കാട്ടുപന്നിയുടെ ശല്യവുമുണ്ട്. കാടിറങ്ങുന്ന വന്യമൃഗങ്ങൾ ജീവനും സ്വത്തിനുമുണ്ടാക്കുന്ന നാശവും വനമേഖലയോടു ചേർന്നുള്ള പ്രദേശങ്ങളിലെ പരിഹരിക്കാത്ത പട്ടയപ്രശ്നവും തിരഞ്ഞെടുപ്പിൽ ചർച്ചയാകും. 

    ആന്റോ ഒന്നും ചെയ്തില്ലെന്ന എൽഡിഎഫിന്റെയും എൻഡിഎയുടെയും ആരോപണങ്ങളെ ചെയ്ത കാര്യങ്ങളുടെ കൈപ്പുസ്തകമിറക്കിയാണ് യുഡിഎഫ് പ്രതിരോധിക്കുന്നത്. 

ന്യൂനപക്ഷ വിഭാഗങ്ങൾക്കു നിർണായക സ്വാധീനമുള്ള മണ്ഡലത്തിൽ മണിപ്പുർ കലാപവും പൗരത്വ ഭേദഗതി നിയമവും എൽഡിഎഫും യുഡിഎഫും ആയുധമാക്കുന്നു. തിരഞ്ഞെടുപ്പുകാലത്ത് ദല്ലാൾ നന്ദകുമാർ കുപ്പിയിൽനിന്നു തുറന്നുവിട്ട നിയമനക്കോഴ സംബന്ധിച്ച വിവാദങ്ങളുടെ അലയടിയുമുണ്ട്. പോളിങ് ശതമാനം കുറവുള്ള മണ്ഡലത്തിൽ പരമാവധി വോട്ടർമാരെ ബൂത്തുകളിലെത്തിക്കാനുള്ള അവസാനവട്ട ഓട്ടത്തിലും മുന്നണികൾ ഒപ്പത്തിനൊപ്പം.

ആന്റോ ആന്റണി
ആന്റോ ആന്റണി

ആന്റോ ആന്റണി (66) കോൺഗ്രസ്

∙ 2009 മുതൽ പത്തനംതിട്ട എംപി.

∙ കെപിസിസി രാഷ്ട്രീയ കാര്യ സമിതി അംഗം.

∙ യുഡിഎഫ് എംപിമാരുടെ കൺവീനർ.

അനുകൂലം

∙ മണ്ഡലത്തിന്റെ യുഡിഎഫ് അനുകൂല സ്വഭാവം.

∙ 15 വർഷമായുള്ള മണ്ഡല പരിചയം.

∙ എല്ലാ വിഭാഗങ്ങൾക്കിടയിലും സ്വീകാര്യത.

പ്രതികൂലം

∙ സംഘടനാ സംവിധാനത്തിലെ പോരായ്മ

∙ പ്രചാരണത്തിൽ ദേശീയ നേതാക്കളുടെ കുറവ്


ഡോ. ടി.എം.തോമസ് ഐസക്
ഡോ. ടി.എം.തോമസ് ഐസക്

ഡോ. ടി.എം.തോമസ് ഐസക് (71) സിപിഎം

∙ സിപിഎം കേന്ദ്ര കമ്മിറ്റി അംഗം, സിപിഎം എകെജി പഠനഗവേഷണ കേന്ദ്രം ഡയറക്ടർ

∙ 4 തവണ എംഎൽഎ, 2 തവണ ധനമന്ത്രി

∙ അൻപതിലേറെ ഇംഗ്ലിഷ്, മലയാളം പുസ്തകങ്ങളുടെ രചയിതാവ്

അനുകൂലം

∙ സാമ്പത്തിക വിദഗ്ധൻ, മുൻ ധനമന്ത്രി എന്നീ നിലകളിലുള്ള പ്രതിഛായ.

∙ ശക്തമായ മുന്നണി– സംഘടനാ സംവിധാനം.

പ്രതികൂലം

∙ മണ്ഡലത്തിൽ പുതുമുഖം.

∙ സിപിഎം ജില്ലാ ഘടകത്തിലെ അനൈക്യം, ജില്ലാ സെക്രട്ടേറിയറ്റ് യോഗം കയ്യാങ്കളിയോളമെത്തിയത്. 

അനിൽ കെ.ആന്റണി
അനിൽ കെ.ആന്റണി

അനിൽ കെ.ആന്റണി (39) ബിജെപി

∙ ബിജെപി ദേശീയ സെക്രട്ടറി, ദേശീയ വക്താവ്

∙ യുഎസിലെ സ്റ്റാൻഫഡിൽനിന്നു മാനേജ്‌മെന്റ് സയൻസ് ആൻഡ് എൻജിനീയറിങ്ങിൽ എംഎസ്

അനുകൂലം

∙ പ്രചാരണത്തിൽ  നരേന്ദ്ര മോദി അടക്കമുള്ള കേന്ദ്ര നേതാക്കളുടെ സാന്നിധ്യം

∙ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലെ ബിജെപി വോട്ടുവർധന

പ്രതികൂലം

∙ മികച്ച 2 പാർലമെന്റേറിയൻമാർക്കെതിരെയുള്ള കന്നിമത്സരം

∙ കേരളത്തിൽ പ്രവർത്തിച്ചുള്ള പരിചയക്കുറവ്

ലോക്സഭാ തിരഞ്ഞെടുപ്പ്  2019

∙ ആന്റോ ആന്റണി (കോൺഗ്രസ്): 3,80,927 (37.08%)

∙ വീണാ ജോർജ് (സിപിഎം): 3,36,684 (32.77%)

∙ കെ.സുരേന്ദ്രൻ (ബിജെപി): 2,97,396 (28.95%)

∙ ഭൂരിപക്ഷം: 44,243

മണ്ഡലം ലീഡ്    ലോക്സഭ 2019     നിയമസഭ 2021

1) കാഞ്ഞിരപ്പള്ളി ∙ 9743 ∙13,703

2) പൂഞ്ഞാർ ∙ 17,929 ∙16,817**

3) തിരുവല്ല ∙ 3739 ∙11,421

4) റാന്നി ∙ 7824 ∙1285

5) ആറന്മുള ∙ 6593 ∙19,003

6) കോന്നി ∙ 2721 ∙8508

7) അടൂർ ∙ 1956* ∙ 2919

ഭൂരിപക്ഷം ∙ 44,243 ∙ 80,874

* എൻഡിഎ രണ്ടാം സ്ഥാനത്ത്       ** രണ്ടാം സ്ഥാനത്ത് സ്വതന്ത്രൻ

2024 ⏩ വോട്ടർമാർ 14,29,700  ⏩ സ്ത്രീ 7,46,384  ⏩ പുരുഷൻ 6,83,307  ⏩ ട്രാൻസ്ജെൻഡർ 9  ⏩ പുതിയ വോട്ടർമാർ 18,087

English Summary:

Pathanamthitta constituency election campaign

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com