ADVERTISEMENT

സമുദ്രനിരപ്പിനു താഴെയുള്ള കുട്ടനാട് മുതൽ പശ്ചിമഘട്ട മലനിരകൾ ഉൾപ്പെടുന്ന പത്തനാപുരം വരെ മൂന്നു ജില്ലകളിലായി പരന്നുകിടക്കുന്ന മാവേലിക്കര താണ്ടി സ്ഥാനാർഥികൾ വിയർക്കുന്നു. താപമാപിനിയിൽ ഇവിടെ ഇതുവരെയുള്ള തിരഞ്ഞെടുപ്പുകളിലെ ഏറ്റവും കൂടിയ രാഷ്ട്രീയച്ചൂട് സർവേഫലങ്ങൾ രേഖപ്പെടുത്തുന്നു. തുടർച്ചയായി മൂന്നു വട്ടം യുഡിഎഫിനെ തുണച്ച മണ്ഡലത്തിൽ ഇക്കുറി ഇഞ്ചോടിഞ്ചു പോരാട്ടം. 

എട്ടാം ജയം തേടിയിറങ്ങുന്ന കൊടിക്കുന്നിൽ സുരേഷിന്റെ അനുഭവക്കരുത്താണു യുഡിഎഫിന്റെ ആത്മവിശ്വാസം. സി.എ.അരുൺകുമാറിലൂടെ പുതുമുഖ പരീക്ഷണം നടത്തുന്ന എൽഡിഎഫ് വിരൽചൂണ്ടുന്നതും അതിലേക്കു തന്നെ: ഒരു മാറ്റം വേണം. എൻഡിഎ സ്ഥാനാർഥി ബൈജു കലാശാല കണ്ണുവയ്ക്കുന്ന വോട്ടുകൾ അതിനാൽ മറ്റു രണ്ടു മുന്നണികളുടെയും നെഞ്ചിടിപ്പേറ്റുന്നു.  

വികസനത്തിന്റെ വയസ്സുചോദ്യം 

വികസനം മുതൽ സ്ഥാനാർഥിയുടെ പ്രായം വരെ പ്രചാരണവിഷയമാണ്. കുട്ടനാടും ഓണാട്ടുകരയും കോട്ടയവും കൊല്ലവും ഉൾപ്പെടുന്ന മണ്ഡലത്തിൽ നെല്ലും റബറും കശുവണ്ടിയും മുതൽ വന്യമൃഗശല്യം വരെ ചർച്ചയാകുന്നു. ഒപ്പം, ആരോപണ പ്രത്യാരോപണങ്ങളും. 15 വർഷം കൊടിക്കുന്നിൽ സുരേഷ് മണ്ഡലത്തിനായി ഒന്നും ചെയ്തില്ലെന്ന് അരുൺകുമാർ യോഗങ്ങളിൽ ആവർത്തിക്കുന്നു. വികസനനേട്ടങ്ങളുടെ പട്ടികയുമായി നേരിട്ടു മറുപടി പറയാൻ കൊടിക്കുന്നിൽ ഇറങ്ങുകയും ചെയ്തു. പുതിയ ട്രെയിനുകൾ, 7 റെയിൽവേ മേൽപാലങ്ങൾ, ചെങ്ങന്നൂർ സ്റ്റേഷൻ നവീകരണം, നൂറനാട് ഇന്തോ ടിബറ്റൻ സേനാ ക്യാംപ്, പത്തനാപുരം റബർ പാർക്ക് തുടങ്ങിയവ നേട്ടങ്ങളായി നിരത്തുന്നു. കൃഷി വകുപ്പും സപ്ലൈകോയും ഭരിക്കുന്ന സിപിഐയെ നെല്ലുസംഭരണ വിഷയത്തിൽ  പ്രതിക്കൂട്ടിലാക്കുന്നു. 

യുവത്വത്തിന് ഒരു വോട്ടെന്ന മുദ്രാവാക്യം എൽഡിഎഫ് ഉയർത്തുമ്പോൾ, നാടിന്റെ പ്രശ്നങ്ങൾ പരിഹരിക്കാൻ വേണ്ടത് അനുഭവപരിചയമെന്ന് യുഡിഎഫ് തിരിച്ചടിക്കുന്നു.

കരുത്തളക്കുന്ന കണക്കുകൾ

മാവേലിക്കരയിലെ ഏഴു നിയമസഭാ മണ്ഡലങ്ങളിലും ജയിച്ചതിന്റെ ആത്മവിശ്വാസമുണ്ട് ഇടതുപക്ഷത്ത്. ആ 7 എംഎൽഎമാരിൽ മന്ത്രിമാരായ മൂന്നു പേർ, കെ.എൻ.ബാലഗോപാലും സജി ചെറിയാനും കെ.ബി.ഗണേഷ്കുമാറും നേരിട്ടു തിരഞ്ഞെടുപ്പിനു നേതൃത്വം നൽകുന്നു. എംഎൽഎമാരിൽ ഇടതുപക്ഷത്തെ 5 പാർട്ടികളുണ്ട്; സിപിഎം, എൻസിപി, കേരള കോൺഗ്രസ് (എം), കേരള കോൺഗ്രസ് (ബി), ആർഎസ്പി (എൽ). ഇതിലൊന്നും പെടാത്ത സിപിഐക്കാണ് ലോക്സഭാ സീറ്റ്! അങ്ങനെയിറങ്ങുന്ന സമ്പൂർണ ഇടതുപക്ഷത്തെ കൊടിക്കുന്നിലിന്റെ വ്യക്തിപ്രഭാവവും മണ്ഡലത്തിലുടനീളമുള്ള ബന്ധങ്ങളും കൊണ്ടാണ് യുഡിഎഫ് നേരിടുന്നത്.

2009ൽ കൊടിക്കുന്നിൽ മാവേലിക്കരയിൽ ആദ്യമായി ജയിക്കുമ്പോൾ 7 നിയമസഭാ മണ്ഡലങ്ങളിൽ അഞ്ചും യുഡിഎഫിനൊപ്പമായിരുന്നു. 2014ൽ അതു മൂന്നായും 2019ൽ ഒന്നായും ചുരുങ്ങിയപ്പോഴും ജയം യുഡിഎഫിനൊപ്പം നിന്നു. ഇക്കുറി 7 മണ്ഡലങ്ങളും എൽഡിഎഫിനൊപ്പം നിൽക്കുമ്പോഴും ഈ ചരിത്രബോധ്യത്തിലാണ് യുഡിഎഫിന്റെ ആത്മവിശ്വാസം.

കോൺഗ്രസ് വിട്ടു ബിഡിജെഎസിലെത്തിയ കെപിഎംഎസ് മുൻ ജനറൽ സെക്രട്ടറി ബൈജു കലാശാല പരമ്പരാഗത എൻഡിഎ വോട്ടുകൾക്കു പുറമേ പഴയ സംഘടനാ, രാഷ്ട്രീയ ബന്ധങ്ങൾ വഴി കൂടുതൽ വോട്ടുകൾ നേടുമെന്ന് എൻഡിഎ നേതൃത്വം കണക്കുകൂട്ടുന്നു.

കൊടിക്കുന്നിൽ സുരേഷ്
കൊടിക്കുന്നിൽ സുരേഷ്

കൊടിക്കുന്നിൽ സുരേഷ് (61) കോൺഗ്രസ് 

∙ കോൺഗ്രസ് പ്രവർത്തക സമിതി ക്ഷണിതാവ്, കെപിസിസി വർക്കിങ് പ്രസിഡന്റ്, കോൺഗ്രസ് പാർലമെന്ററി പാർട്ടി ചീഫ് വിപ് 

∙ അടൂർ, മാവേലിക്കര മണ്ഡലങ്ങളിൽ നിന്നായി ഏഴു തവണ എംപി 

∙ മുൻ കേന്ദ്ര സഹമന്ത്രി 

അനുകൂലം

∙ പുനർനിർണയത്തിനുശേഷം നടന്ന 3 തിരഞ്ഞെടുപ്പുകളിലും യുഡിഎഫ് ജയിച്ച മണ്ഡലം

∙ 15 വർഷത്തെ മണ്ഡലപരിചയം, വികസനപദ്ധതികൾ  

പ്രതികൂലം

∙ നിയമസഭാ തിരഞ്ഞെടുപ്പിൽ 7 മണ്ഡലങ്ങളിലും ജയിച്ചത് എൽഡിഎഫ് 

∙ യുഡിഎഫ് സംഘടനാ സംവിധാനത്തിലെ പോരായ്മകൾ 

സി.എ.അരുൺകുമാർ
സി.എ.അരുൺകുമാർ

സി.എ.അരുൺകുമാർ (40) സിപിഐ 

∙ എഐവൈഎഫ് സംസ്ഥാന സമിതിയംഗം, സിപിഐ ജില്ലാ നിർവാഹക സമിതിയംഗം 

∙ കൃഷിമന്ത്രിയുടെ മുൻ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറി 

∙ അഖിലേന്ത്യാ ദലിത് റൈറ്റ് മൂവ്മെന്റ് ജില്ലാ സെക്രട്ടറി 

അനുകൂലം

∙ എൽഡിഎഫിനു സംഘടനാശക്തിയുള്ള മണ്ഡലം 

∙ നിയമസഭാ തിരഞ്ഞെടുപ്പിലെ ഇടതു മേധാവിത്വം

പ്രതികൂലം

∙ മണ്ഡലത്തിൽ എല്ലായിടത്തും ഒരുപോലെ പരിചിതനല്ല

∙ സംസ്ഥാന ഭരണത്തിനെതിരെയുള്ള വികാരം 

ബൈജു കലാശാല
ബൈജു കലാശാല

ബൈജു കലാശാല (52) ബിഡിജെഎസ്

∙ കെപിഎംഎസ് മുൻ ജനറൽ സെക്രട്ടറി

∙ ഡിസിസി മുൻ ജനറൽ സെക്രട്ടറി, 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മാവേലിക്കരയിലെ യുഡിഎഫ് സ്ഥാനാർഥി 

∙ മാവേലിക്കര–താമരക്കുളം പഞ്ചായത്ത് മുൻ പ്രസിഡന്റ് 

അനുകൂലം

∙ കഴിഞ്ഞ തവണ ബിഡിജെഎസ് ഏറ്റവും കൂടുതൽ വോട്ടു നേടിയ മണ്ഡലം

∙ രാഷ്ട്രീയ, സമുദായ സംഘടനകളിലെ പ്രവർത്തനപരിചയം 

പ്രതികൂലം

∙ കോൺഗ്രസ് വിട്ടു ബിഡിജെഎസിലെത്തിയതു തിരഞ്ഞെടുപ്പിനു തൊട്ടുമുൻപ് 

∙ മണ്ഡലത്തിൽ എൻഡിഎ 14 ശതമാനത്തിൽ കൂടുതൽ വോട്ടു നേടിയിട്ടില്ല.

2024  ⏩ ആകെ വോട്ടർമാർ-1331880  ⏩ പുരുഷന്മാർ- 630307  ⏩ സ്ത്രീകൾ- 701564  ⏩ ട്രാൻസ്ജെൻഡർ-9  ⏩ കന്നിവോട്ടർമാർ-18823

English Summary:

Mavelikara constituency election campaign

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com