ADVERTISEMENT

ജ്ഞാനാർജനവും ജ്ഞാന കൈമാറ്റവും ജീവിതതപസ്യയായി കണ്ട ഒരു മഹാവ്യക്തിയുടെ സമാധിശതാബ്ദിയാണിത്; ആത്മബോധം തേടി അറിവിന്റെ അഗാധതയിലേക്കു സഞ്ചരിച്ചെ‍ാരാളുടെ ധന്യസ്മൃതിവേള. 

കേരളീയ സമൂഹത്തിreന് ആധ്യാത്മിക ദിശാബോധം നൽകിയ ഗുരുവായി ചട്ടമ്പിസ്വാമി എന്നും നമുക്കെ‍‍ാപ്പമുണ്ട്. ഈ നാടിന്റെ ശാപമായിരുന്ന ജാതിചിന്തകൾക്കെതിരെ സമൂഹമനസ്സാക്ഷിയെ ഉണർത്തിവിടാൻ അദ്ദേഹം ഉൾപ്പെടെയുള്ളവർക്കു സാധിച്ചതിന്റെ സദ്ഫലമാണു നാം ഇന്ന് അനുഭവിക്കുന്നത്. 

അന്ധവിശ്വാസങ്ങളും അനാചാരങ്ങളുംകൊണ്ടു പ്രാകൃതാവസ്ഥയിൽ കഴിഞ്ഞിരുന്ന കേരളീയ സമൂഹത്തെ ശ്രീനാരായണ ഗുരു തന്റെ കർമയോഗംകൊണ്ടു നവീകരിക്കുകയും ശുദ്ധീകരിക്കുകയും പ്രബുദ്ധമാക്കുകയും ചെയ്യുമ്പോൾ ജ്ഞാനാന്വേഷണത്തിന്റെ വ്യത്യസ്തവഴിയിലൂടെ ഒരേ നവോത്ഥാന ദിശയിലേക്കു സഞ്ചരിക്കുകയായിരുന്നു ചട്ടമ്പിസ്വാമി. ആ പാരസ്പര്യം ചരിത്രം സമാദരം കാത്തുവച്ചിട്ടുമുണ്ട്. ഇരുവരും 19–ാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ കേരളത്തിന്റെ സാമൂഹിക മുന്നേറ്റങ്ങൾക്കു വഴികാട്ടികളാകുകയും ചെയ്തു. സർവജ്ഞൻ, ഋഷി, സദ്ഗുരു, പരിപൂർണ കലാനിധി, മഹാപ്രഭു തുടങ്ങിയ വിശേഷണങ്ങളാലാണ് ശ്രീനാരായണഗുരു ചരമശ്ലോകത്തിൽ ചട്ടമ്പിസ്വാമിക്ക് അന്ത്യാഞ്ജലി അർപ്പിച്ചത്.

ചട്ടമ്പിസ്വാമി സ്വന്തമായി ആശ്രമം സ്ഥാപിക്കുകയോ സന്യാസിവേഷം സ്വീകരിക്കുകയോ ചെയ്തില്ല. വെളുത്ത ഒറ്റമുണ്ടുടുത്ത് ഒറ്റയ്ക്കു നടന്ന്, അദ്ദേഹം ‘ജ്ഞാനവിപ്ലവം’ സാധ്യമാക്കി. വിവേചനങ്ങൾക്കെതിരെയായിരുന്നു അദ്ദേഹത്തിന്റെ സന്ധിയില്ലാപോരാട്ടം. സമഭാവനയും സഹജീവികളോടുള്ള കരുണയും ആ പോരാട്ടത്തിൽ ആയുധങ്ങളായി.

അറിവിന്റെ ആകാശത്തേക്ക് ഉയർന്നുപറക്കാൻ അദ്ദേഹം എപ്പോഴും പറഞ്ഞു. വിദ്യകെ‍ാണ്ട് തുറക്കാനാവാത്ത വാതിലുകളില്ലെന്നു വിശ്വസിച്ചു. ഏതു മഹാതത്വവും പണ്ഡിതർക്കും പാമരർക്കും മനസ്സിലാകുന്ന രീതിയിൽ മഹാഗ്രന്ഥങ്ങളെ ഉദ്ധരിച്ചു സമർഥിക്കാൻ പോന്നതായിരുന്നു ‘വിദ്യാധിരാജൻ’ എന്നു പേരെടുത്ത ചട്ടമ്പിസ്വാമിയുടെ അറിവാഴം. വേരാഴ്ത്തിയ സാമൂഹിക തിന്മകൾക്കെതിരെ പോരാടാൻ അദ്ദേഹം കൈമുതലാക്കിയതും അറിവു തന്നെ. ജ്ഞാനത്തിന്റെ വെളിച്ചത്തിലേക്ക് അദ്ദേഹം ജനതയെ ക്ഷണിച്ചു. നവീകരണത്തിന് ഊർജം പകരാൻ ആ വെളിച്ചത്തിനു വിസ്മയശേഷിയുണ്ടെന്ന് അദ്ദേഹത്തിനറിയാമായിരുന്നു. 

ചാതുർവർണ്യ വ്യവസ്‌ഥയും അയിത്താചാരങ്ങളും അടിച്ചമർത്തലുംകൊണ്ടു പൊറുതിമുട്ടിയ വലിയെ‍ാരു ജനസമൂഹത്തിന്റെ ജീവിതാവസ്‌ഥയെ എങ്ങനെ നവോത്ഥാനത്തിലേക്കു പരിവർത്തനപ്പെടുത്താമെന്നുള്ള തിരിച്ചറിവ് ചട്ടമ്പിസ്വാമിയെ മുന്നോട്ടുനയിച്ചു. ആ പരിവർത്തനം ജ്ഞാനത്തിലൂടെ സാധ്യമാക്കാമെന്നും അദ്ദേഹത്തിനു ബോധ്യമുണ്ടായിരുന്നു. ഈ ആത്മബോധ്യത്തെ സാമൂഹികബോധ്യമാക്കാനായതും അതിലൂടെ ഈ നാടിന്റെ നവോത്ഥാനത്തിൽ വലിയെ‍ാരു പങ്കു വഹിക്കാനായതും ചട്ടമ്പിസ്വാമിക്ക് ചരിത്രത്തിൽ അപൂർവ ശോഭ നൽകുന്നു.

ആചാരവൈകല്യങ്ങളിലും അബദ്ധധാരണകളിലുംനിന്നു മുക്തമായ ആത്മീയജ്ഞാനമാണ് സാമൂഹിക പുനരുത്ഥാനത്തിന്റെ അടിസ്ഥാനം – ഈ ബോധ്യമാണ് ചട്ടമ്പിസ്വാമി പകർന്നുനൽകിയ നിത്യപ്രസക്ത സന്ദേശമെന്നു നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. അറിവും അലിവും ഒത്തുചേർന്നതായിരുന്നു അദ്ദേഹത്തിന്റെ ജീവിതദർശനം. 

എല്ലാ വിഭിന്നതകൾക്കുമപ്പുറത്ത് മനുഷ്യർ ഒരുമയോടെ, ഏകമനസ്സോടെ, സാഹോദര്യത്തോടെ, ജ്ഞാനാന്വേഷികളായി നിലകൊള്ളണമെന്നു വീണ്ടും ഓർമിപ്പിക്കുകയാണ് ചട്ടമ്പിസ്വാമിയുടെ ഈ സമാധിശതാബ്ദി. ആത്മപരിശോധനയ്ക്കും സ്വയം പുതുക്കലിനുംകൂടി നമ്മെ സന്നദ്ധരാക്കാനും ഈ വേള വഴിയെ‍ാരുക്കുന്നു.

English Summary:

Editorial about Chattambiswamy samadhi centenary celebrations

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com