ADVERTISEMENT

ഡോ. എം.വി.പിള്ള: ഞാൻ 44 വർഷത്തോളം സായിപ്പൻമാരുടെ നാട്ടിൽ ജീവിച്ചയാളാണ്. നമ്മളെക്കാൾ മിടുക്കന്മാരൊന്നുമല്ല അവർ. അവർക്കുള്ള മെച്ചം സിസ്റ്റം ഉണ്ടെന്നതാണ്. അവിടെ ശാസ്ത്രജ്ഞർക്ക് അറിവു പങ്കിടുന്നതിൽ ഒരു മടിയുമില്ല. രഹസ്യമാക്കി വയ്ക്കില്ല. നമ്മുടെ നാട്ടിൽ എന്തിനാണ് അറിവുകളെ ഇങ്ങനെ പിടിച്ചുവയ്ക്കുന്നത്? അറിവുകൾ പങ്കുവച്ചാൽ നമ്മൾ വളരും. ഇക്കാര്യങ്ങൾ അമേരിക്കയെ കണ്ടുപഠിക്കണം.

ജോഷി: ഏറ്റവും ജൂനിയറായ ഒരാളിന്റെ സിനിമ കാണുമ്പോഴും ഞാനൊരു പത്താംക്ലാസുകാരന്റെ മനോഭാവത്തോടെയാണ് സ്ക്രീനിനു മുന്നിലിരിക്കുന്നത്. കാരണം അയാൾ പുതിയകാലത്തിന്റെ പ്രതിനിധിയാണ്. അയാളിൽനിന്ന് എന്തൊക്കെയോ പഠിക്കാനുണ്ടല്ലോ എന്നാണു ഞാൻ ചിന്തിക്കുന്നത്.

മമ്മൂട്ടി: സിനിമയോട് എനിക്കു പ്രണയമാണ്. സിനിമയില്ലെങ്കിൽ എന്റെ ശ്വാസം നിന്നുപോകും. പ്രേക്ഷകരെ വിശ്വസിച്ചാണ് ഞാൻ സിനിമയെടുക്കുന്നത്. പ്രേക്ഷകർ സ്വീകരിക്കുമെന്നുള്ള ചില ഊഹങ്ങളൊക്കെ തെറ്റിപ്പോകും. ചിലതു ശരിയാകും. എപ്പോഴും എല്ലാം ശരിയാകില്ലെന്നേയുള്ളൂ.

ശ്രീകുമാരൻ തമ്പി: തന്റെ രചനാമാധുര്യം മുഴുവനും നാടൻവാക്കുകൾ വഴി ആവിഷ്കരിക്കുന്നതിൽ മിടുമിടുക്കനായ ബഷീറിന്റെ കൃതികൾ വിശ്വസാഹിത്യമാണ്. എന്നാൽ വിശ്വസാഹിത്യത്തിന്റെ കുത്തകക്കാരായ പാശ്ചാത്യ സാഹിത്യകാരന്മാരുടെ കയ്യിൽ എത്തുമ്പോഴേക്കും അതിന്റെ വിശ്വം ഇല്ലാതാകും. അതാണ് ബഷീർ സാഹിത്യത്തിന്റെ വിജയവും ദുരന്തവും.

എ.ആർ. റഹ്മാൻ: അലമാരയും പരവതാനിയും മാത്രമുള്ള ഒരു ചെറിയ എസി മുറിയായിരുന്നു ആദ്യം എന്റെ സ്റ്റുഡിയോ. അമ്മ സ്വർണാഭരണങ്ങൾ ഊരിത്തന്നു. അതു വിറ്റുകിട്ടിയ പൈസ ഉപയോഗിച്ച് ഞാൻ റിക്കോർഡർ വാങ്ങി. അപ്പോൾ എനിക്ക് അതുവരെ തോന്നാത്ത മനക്കരുത്ത് തോന്നി. എന്റെ ഭാവിയെ കാണാൻ സാധിച്ചു. ആ നിമിഷം എന്റെ ജീവിതം മാറിമറിയുകയായിരുന്നു.

എം.എൻ.കാരശ്ശേരി: ബ്രാഹ്മണകുലത്തിൽ പിറന്നതുകൊണ്ട് അന്തർജനത്തിനു വിവേചനങ്ങളിൽനിന്നു മുക്തി കിട്ടിയിരുന്നില്ല. ദലിത്‌സ്ത്രീ രണ്ടു ദുരിതങ്ങൾക്ക് ഒരേസമയം അടിമപ്പെടുന്നുണ്ട്: കീഴ്ജാതി എന്നു വിളിക്കപ്പെട്ട വിഭാഗത്തിൽ ഉൾപ്പെട്ടതുകൊണ്ടും സ്ത്രീയായി പിറന്നതുകൊണ്ടും. സ്ത്രീ എന്നത് ഒരു പ്രത്യേക ജാതിയാണെന്ന് ആലോചിച്ചാൽ വ്യക്തമാകും

സി.രാധാകൃഷ്ണൻ: കള്ളം പറയുന്നവരുടെ കൂട്ടത്തിൽ ഏറ്റവും വലിയ കള്ളം പറയുന്നതിലൂടെ ഏറ്റവും വലിയ സത്യം ബോധിപ്പിക്കുന്നവരാണ് യഥാർഥ എഴുത്തുകാർ. അപ്പോൾ എഴുത്തുകാർതന്നെ കള്ളം പറയുന്നതിനു വേണ്ടിമാത്രം കള്ളം പറഞ്ഞുതുടങ്ങിയാലോ? ശരിയാണ്. അതിന്റെ പേരാണ് സത്യാനന്തരകാലം.

ജെ.എസ്. അടൂർ: ചിലരൊക്കെ പണ്ട് മണ്ണെണ്ണ വിളക്കിന്റെ വെട്ടത്തിൽ പുസ്തകം വായിച്ചത് ഓർത്തു വിതുമ്പുന്നു. കേരളത്തിൽ എല്ലായിടത്തും കറന്റ് വന്നൊക്കെത്തുടങ്ങിയത് 1980- 90കളിലാണ്. അതിനു മുൻപു ജനിച്ചവരിൽ ഭൂരിപക്ഷവും മണ്ണെണ്ണ വിളക്കു വച്ചു തന്നെയാണ് വായിച്ചത്. അതിന്റെ പേരിൽ വിക്ടിംഹുഡ് പോസ്റ്ററിങ്‌ ഒക്കെ ബോറാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com