കേന്ദ്രത്തിനു വിമർശനം; നടൻ അമോൽ പലേക്കറുടെ പ്രസംഗം തടസ്സപ്പെടുത്തി
Mail This Article
മുംബൈ ∙ നാഷനൽ ഗാലറി ഓഫ് മേഡേൺ ആർട്സിൽ (എൻജിഎംഎ) നടന്ന പരിപാടിക്കിടെ കേന്ദ്ര സർക്കാരിനെ വിമർശിച്ച മുതിർന്ന നടനും സംവിധായകനുമായ അമോൽ പലേക്കറുടെ പ്രസംഗം സംഘാടകർ തടസ്സപ്പെടുത്തി. ചിത്രകാരൻ പ്രഭാകർ ഭാവെയുടെ അനുസ്മരണ പരിപാടിക്കിടെയാണു സംഭവം.
എൻജിഎംഎയുടെ മുംബൈയിലെയും ബെംഗളൂരുവിലെയും ഉപദേശക സമിതി പിരിച്ചുവിട്ട കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ സംസാരിച്ചപ്പോഴാണു പ്രഭാകർ ഭാർവെയെക്കുറിച്ചു സംസാരിച്ചാൽ മതിയെന്നു സംഘാടകർ ആവശ്യപ്പെട്ടത്. അതവഗണിച്ചു പ്രസംഗം തുടർന്നപ്പോൾ പലവട്ടം ഇടപെട്ടു തടസ്സപ്പെടുത്തുകയായിരുന്നു. ഇതോടെ അസ്വസ്ഥനായ അമോൽ പലേക്കർ നിങ്ങൾ പ്രസംഗത്തിനു സെൻസർഷിപ് ഏർപ്പെടുത്തുകയാണോയെന്നു സംഘാടകരോടു ചോദിച്ചു.
സംഭവത്തിന്റെ വിഡിയോ പ്രചരിച്ചതോടെ ‘സെൻസറിങ്ങി’നെക്കുറിച്ചു കലാ-സാംസ്കാരിക രംഗത്തു ചർച്ച സജീവമാകുന്നുണ്ട്. എഴുത്തുകാരി നയൻതാര സെഹ്ഗാലിനെ അടുത്തിടെ മറാഠി സാഹിത്യോത്സവത്തിൽ ഉദ്ഘാടനത്തിനു ക്ഷണിച്ച ശേഷം ഒഴിവാക്കിയതു വിവാദമായിരുന്നു.