ശാരദക്കേസ്: രാജീവ്കുമാറിനെ രണ്ടാംദിനവും ചോദ്യം ചെയ്തു
Mail This Article
ഷില്ലോങ്∙ ശാരദ ചിട്ടി തട്ടിപ്പുമായി ബന്ധപ്പെട്ടു കൊൽക്കത്ത പൊലീസ് കമ്മിഷണർ രാജീവ് കുമാറിനെ സിബിഐ ഉദ്യോഗസ്ഥർ തുടർച്ചയായ രണ്ടാം ദിവസവും ചോദ്യം ചെയ്തു. സിബിഐ ഓഫിസിൽ ശനിയാഴ്ച 9 മണിക്കൂർ ചോദ്യം ചെയ്തതിനു പിന്നാലെയാണ് ഇന്നലെയും തുടർന്നത്. തൃണമൂൽ കോൺഗ്രസ് മുൻ എംപി കുനാൽ ഘോഷിനെയും ഇന്നലെ ചോദ്യം ചെയ്തു.
രാവിലെ പത്തോടെയാണു ഘോഷ് സിബിഐ ഓഫിസിലെത്തിയത്. ചിട്ടി തട്ടിപ്പു കേസിൽ 2013ൽ അറസ്റ്റിലായ ഇദ്ദേഹം 2016 മുതൽ ജാമ്യത്തിലാണ്. ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ അധ്യക്ഷയുമായ മമത ബാനർജിയുടെ വിശ്വസ്തനായിരുന്ന മുകുൾ റോയ് ഉൾപ്പെടെ 12 പേർക്കു തട്ടിപ്പുമായി ബന്ധമുണ്ടെന്നു ഘോഷ് സൂചനകൾ നൽകിയിരുന്നു. മുകുൾ റോയ് ഇപ്പോൾ ബിജെപിയിലാണ്.
ശാരദ ചിട്ടി തട്ടിപ്പു കേസ് സിബിഐയ്ക്കു കൈമാറും മുൻപു പ്രത്യേക അന്വേഷണ സംഘത്തിന്റെ മേധാവിയായിരുന്ന രാജീവ് കുമാർ നിർണായക തെളിവുകൾ നശിപ്പിച്ചെന്നാണ് ആരോപണം. ചോദ്യം ചെയ്യലിനായി അദ്ദേഹത്തിന്റെ കൊൽക്കത്തയിലെ വസതിയിൽ സിബിഐ ഉദ്യോഗസ്ഥരെത്തിയപ്പോൾ മമത സ്ഥലത്തെത്തി പ്രതിഷേധസമരം നടത്തിയിരുന്നു. തുടർന്നാണു ഷില്ലോങ്ങിൽ ഹാജരാകാൻ രാജീവ് കുമാറിനോടു സുപ്രീം കോടതി ആവശ്യപ്പെട്ടത്.