ബഹിഷ്കരണത്തിനിടെ ലോക്സഭ ഇടക്കാല ബജറ്റ് അംഗീകരിച്ചു
Mail This Article
ന്യൂഡൽഹി∙ പ്രതിപക്ഷ ബഹിഷ്കരണത്തിനിടെ, ലോക്സഭ ശബ്ദവോട്ടോടെ ഇടക്കാല ബജറ്റ് അംഗീകരിച്ചു. ദരിദ്രർക്കും കർഷകർക്കും വേണ്ടിയുള്ള സർക്കാർ നയങ്ങളെ എതിർക്കുന്ന കോൺഗ്രസ് രാജ്യത്തെ വഞ്ചിക്കുകയാണെന്ന് ആരോപിച്ച ധനമന്ത്രി പീയൂഷ് ഗോയൽ മറുപടി പ്രസംഗത്തിൽ പുതിയ പ്രഖ്യാപനങ്ങൾക്കു മുതിർന്നില്ല.
മോദി സർക്കാർ പാവങ്ങളെ മുൻനിർത്തി ഒട്ടേറെ നടപടി സ്വീകരിച്ചു. കർഷകർക്കു പ്രതിവർഷം 6,000 രൂപ നൽകാനുള്ള തീരുമാനത്തെ പ്രതിപക്ഷം എതിർക്കുന്നതു ദുരൂഹമാണ്. കൊട്ടാരങ്ങളിൽ താമസിക്കുന്നവർക്ക് ആ പണത്തിന്റെ വില മനസിലാവില്ല – പീയൂഷ് ഗോയൽ പറഞ്ഞു.
പ്രഖ്യാപനങ്ങൾ നടത്തുകയും പാലിക്കാതിരിക്കുകയുമാണു മോദി സർക്കാർ ചെയ്തുവന്നതെന്നു നേരത്തേ കോൺഗ്രസ് നേതാവ് എം. വീരപ്പ മൊയ്‌ലി കുറ്റപ്പെടുത്തി.
എല്ലാ പ്രധാന പദ്ധതികൾക്കും പണം വെട്ടിക്കുറച്ചിരിക്കുന്നു. നോട്ട് റദ്ദാക്കൽ, ചെറുകിട വ്യവസായ മേഖലയെ തകർത്തു. 45 വർഷത്തിനിടെ ഏറ്റവും വലിയ തൊഴിൽദാരിദ്ര്യമാണു രാജ്യം നേരിടുന്നത്. ഇതു സംബന്ധിച്ച സ്റ്റാറ്റിസ്റ്റിക്കൽ കമ്മിഷൻ റിപ്പോർട്ട് സർക്കാർ പൂഴ്ത്തി – മൊയ്‌ലി പറഞ്ഞു.