റഫാൽ: കേന്ദ്രത്തിനു തലവേദനയായി ഉദ്യോഗസ്ഥരുടെ വിയോജനക്കുറിപ്പ്
Mail This Article
ന്യൂഡൽഹി ∙ റഫാൽ ഇടപാടിനെ നിശിതമായി വിമർശിച്ചു പ്രതിരോധ മന്ത്രാലയത്തിലെ 3 ഉന്നത ഉദ്യോഗസ്ഥർ നൽകിയ വിയോജനക്കുറിപ്പ് മോദി സർക്കാരിനു തലവേദനയാകുന്നു. യുപിഎ സർക്കാർ നിശ്ചയിച്ച അടിസ്ഥാന വിലയേക്കാൾ 55.6% ഉയർന്ന നിരക്കിലാണു കരാറെന്നു ചൂണ്ടിക്കാട്ടുന്നതാണ് വിയോജനക്കുറിപ്പ്. കുറഞ്ഞ കാലയളവിനുള്ളിൽ വിമാനം ലഭ്യമാക്കുമെന്ന വാദത്തെയും 2016 ജൂൺ ഒന്നിനു നൽകിയ കുറിപ്പ് ഖണ്ഡിക്കുന്നു. യുപിഎ സർക്കാരിന്റെ കാലത്ത് ഇടപാടിനു ഫ്രഞ്ച് സർക്കാരിന്റെ ബാങ്ക് ഗാരന്റി നിർബന്ധമാക്കിയിരുന്നെങ്കിലും മോദി സർക്കാർ അതൊഴിവാക്കി.
പക്ഷേ, ഇതുവഴി ഉണ്ടാകേണ്ടിയിരുന്ന സാമ്പത്തിക ലാഭം ഇന്ത്യയ്ക്കു ലഭിച്ചില്ല. ബാങ്ക് ഗാരന്റി ഒഴിവാക്കാൻ ഇന്ത്യ തയാറായപ്പോഴും അതിന് ആനുപാതികമായി വില കുറയ്ക്കാൻ ഫ്രഞ്ച് സർക്കാർ തയാറായില്ല. ശക്തമായ നിയമസാധുതയുള്ള ബാങ്ക് ഗാരന്റിക്കു പകരം ലെറ്റർ ഓഫ് കംഫർട്ട് മാത്രമാണ് ഇന്ത്യയ്ക്കു ലഭിച്ചത്. കരാറൊപ്പിട്ട ശേഷം 36 മുതൽ 48 മാസങ്ങൾക്കുള്ളിൽ 18 വിമാനങ്ങൾ ലഭിക്കുമെന്നായിരുന്നു യുപിഎ സർക്കാരിന്റെ കാലത്തുണ്ടാക്കിയ ധാരണ. എന്നാൽ, പുതിയ കരാർ പ്രകാരം വിമാനങ്ങൾ ലഭ്യമാക്കാൻ 53 മാസങ്ങളെടുക്കുമെന്നു ഫ്രഞ്ച് സർക്കാർ നിലപാടെടുത്തു.
ഇന്ത്യൻ വ്യോമസേനയ്ക്ക് അടിയന്തരമായി വിമാനങ്ങൾ ആവശ്യമാണെന്നിരിക്കെയായിരുന്നു ഇത്. വിമാനത്തിൽ സേനയ്ക്കാവശ്യമായ ഉപകരണങ്ങൾ ഘടിപ്പിക്കുന്നതു വൈകിക്കാനും കരാർ വ്യവസ്ഥകൾ വഴിയൊരുക്കി. കരാർ പ്രകാരമുള്ള 36 വിമാനങ്ങളും ലഭിച്ച ശേഷം മാത്രമേ അവ ഘടിപ്പിക്കുകയുള്ളൂ. 2022 ഏപ്രിലിൽ മാത്രമേ 36 എണ്ണവും ഇന്ത്യയിലെത്തുകയുള്ളൂവെന്നതിനാൽ ഉപകരണങ്ങൾ ഘടിപ്പിച്ച വിമാനങ്ങൾക്കായി അത്രയും നാൾ കാത്തിരിക്കേണ്ടി വരും. റഫാലിനേക്കാൾ കുറഞ്ഞ വിലയ്ക്ക് വിമാനങ്ങൾ നൽകാമെന്ന് യൂറോഫൈറ്റർ യുദ്ധവിമാനങ്ങളുടെ നിർമാതാക്കളായ ഇഎഡിഎസ് കമ്പനി അറിയിച്ചെങ്കിലും അക്കാര്യം ഇന്ത്യൻ സംഘം പരിഗണിച്ചില്ല.
റഫാലിനെ അപേക്ഷിച്ച് യൂറോഫൈറ്ററിന് 25 % വരെ വിലക്കുറവ് ലഭിക്കുമായിരുന്നുവെന്ന് ഉദ്യോഗസ്ഥർ കുറിപ്പിൽ ചൂണ്ടിക്കാട്ടി. ‘കുറിപ്പ് വിശദമായി പരിശോധിച്ചത്’ റഫാൽ ഇടപാടിന്റെ വിശദാംശങ്ങൾ ചർച്ച ചെയ്ത ഏഴംഗ പ്രതിരോധ സമിതിയിൽ അംഗങ്ങളായിരുന്ന ജോയിന്റ് സെക്രട്ടറി രാജീവ് വർമ, ധനകാര്യ മാനേജർ എ.ആർ. സുളെ, ഉപദേഷ്ടാവ് എം.പി. സിങ് എന്നിവരാണ് വിയോജനക്കുറിപ്പ് നൽകിയത്. ഇവരുടെ എതിർപ്പ് റഫാൽ ചർച്ചകളുടെ ഭാഗമായിരുന്നുവെന്നും അക്കാര്യം വിശദമായി പരിശോധിച്ചിരുന്നുവെന്നും ഇന്ത്യൻ ചർച്ചാ സംഘത്തിന്റെ മേധാവിയായിരുന്ന എയർ മാർഷൽ ആർ.കെ.എസ്. ബധോരിയ പറഞ്ഞു. 2015 ഡിസംബർ മുതൽ സംഘത്തിനു നേതൃത്വം നൽകിയതു ബധോരിയ ആയിരുന്നു.