ജാലിയൻവാലാ ബാഗ്: കോൺഗ്രസ് പ്രസിഡന്റ് ട്രസ്റ്റിൽ നിന്നു പുറത്ത്
Mail This Article
ന്യൂഡൽഹി ∙ ജാലിയൻവാലാ ബാഗ് സ്മാരക ട്രസ്റ്റിലെ അംഗങ്ങളുടെ പട്ടികയിൽ നിന്ന് കോൺഗ്രസ് പ്രസിഡന്റിനെ ഒഴിവാക്കാനുള്ള ഭേദഗതി ബിൽ ലോക്സഭ പാസാക്കി. ജാലിയൻവാലാ ബാഗിനെ രാഷ്ട്രീയവൽക്കരിക്കാനാണു കേന്ദ്ര സർക്കാരിന്റെ ശ്രമമെന്ന് ബില്ലിനെ എതിർത്തു സംസാരിച്ച ശശി തരൂർ എംപി കുറ്റപ്പെടുത്തി. സ്വാതന്ത്ര്യ സമരത്തിൽ ഒരുവിധ പങ്കുമില്ലാത്ത ബിജെപി, ചരിത്രം മായ്ച്ചു കളയാൻ ശ്രമിക്കുകയാണ്. ജാലിയൻവാലാ ബാഗിൽ വീണത് ഇന്ത്യക്കാരന്റെ രക്തമാണ്, ബിജെപിക്കാരന്റെയല്ല.
നിഷ്ഠുര കൊലപാതകങ്ങൾക്കെതിരെ ഒറ്റക്കെട്ടായി നിന്നു ബ്രിട്ടിഷ് സർക്കാരിൽ നിന്ന് ക്ഷമാപണം ആവശ്യപ്പെടുന്നതിനു പകരം, വിഷയത്തിനു രാഷ്ട്രീയമാനം നൽകാനാണു സർക്കാരിന്റെ ശ്രമം. സ്വാതന്ത്ര്യ സമരത്തിൽ നൽകിയ സംഭാവനകളും ട്രസ്റ്റ് രൂപീകരണത്തിൽ വഹിച്ച പങ്കും കണക്കിലെടുത്താണു കോൺഗ്രസ് പ്രസിഡന്റിനെ അംഗങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയത്. ട്രസ്റ്റിന് ഇന്നു വരെ ഒരു രൂപ പോലും നൽകാത്ത മോദി സർക്കാർ, രാജ്യത്തിനായി ജീവത്യാഗം നടത്തിയവരെ അപമാനിക്കുകയാണെന്നും തരൂർ ആരോപിച്ചു.