ADVERTISEMENT

ന്യൂഡൽഹി ∙ പുൽവാമ ഭീകരാക്രമണം ഭാഗമായി രഹസ്യാന്വേഷണ ഏജൻസികളുടെ പിഴവുകൂടിയാണെന്ന ജമ്മു കശ്മീർ ഗവർണർ സത്യ പാൽ മാലിക്കിന്റെ പ്രസ്താവന കേന്ദ്ര സർക്കാരിനെ വെട്ടിലാക്കി. ഗവർണർ ഭരണം നടത്തുന്ന സംസ്ഥാനത്ത് ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാനുള്ള ശ്രമാണ് മാലിക് നടത്തുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു. മാലിക്കിനെ സ്ഥാനത്തുനിന്നു മാറ്റുന്ന കാര്യം കേന്ദ്രസർക്കാരിന്റെ ആലോചനയിലുണ്ട്.

‘സ്ഫോടക വസ്തുക്കൾ നിറച്ച വാഹനം ഹൈവേയിലൂടെ നീങ്ങുന്നതു മനസിലാക്കാനോ തടയാനോ സാധിച്ചില്ലെന്നത് പിഴവാണെന്നത് സമ്മതിക്കാതെ പറ്റില്ല. സുരക്ഷാ സേനകൾ ജയ്ഷിന്റേതുൾപ്പെടെയുള്ള പ്രാദേശിക ഭീകരരെ അമർച്ച ചെയ്യുന്നുണ്ട്. എന്നാൽ, ചാവേറുകൾ പരിശീലിപ്പിക്കപ്പെടുന്നുവെന്ന മുന്നറിയിപ്പു നൽകാനോ രഹസ്യ വിവരം ശേഖരിക്കാനോ സാധിച്ചില്ല. ചാവേറായ ആൾ ഭീകരരെന്നു സംശയിക്കപ്പെടുന്നവരുടെ പട്ടികയിലുണ്ടായിരുന്ന വ്യക്തിയാണ്. ആരും വീടുകളിൽ അഭയം നൽകിയിരുന്നില്ല. അയാൾ കാട്ടിലോ മലയിലോ ആയിരുന്നിരിക്കാം. നമുക്ക് അയാളെക്കുറിച്ച് അറിയാമായിരുന്നു. എന്നാൽ, കണ്ടുപിടിക്കാൻ സാധിച്ചില്ല’ – മാലിക് പറഞ്ഞു.

മാലിക്കിന്റെ പ്രസ്താവന കുറ്റമേറ്റെടുക്കലായും ഒപ്പം കേന്ദ്രത്തിനെ പഴിചാരുന്നതായും വ്യഖ്യാനിക്കാമെന്ന് സർക്കാർ വൃത്തങ്ങൾ പറഞ്ഞു. അടുത്തകാലത്ത് സംസ്ഥാനത്തുണ്ടായ രാഷ്ട്രീയ പ്രതിസന്ധിക്ക് മാലിക് ബിജെപിയെയും പ്രതിക്കൂട്ടിൽ നിർത്തിയിരുന്നു. ഈ സാഹചര്യത്തിൽ, സൈനിക നടപടികളുൾപ്പെടെ ഉദ്ദേശിക്കുമ്പോൾ അദ്ദേഹം ഗവർണറായി തുടരണമോയെന്നത് ആലോചിക്കുകയാണെന്നും സർക്കാർ വൃത്തങ്ങൾ വിശദീകരിച്ചു. മാലിക്കിന് കൈകാര്യം ചെയ്യാവുന്നതല്ല സാഹചര്യമെന്നാണത്രേ വിലയിരുത്തൽ.

മാലിക്കിന്റെ സംസാരം സ്ഥിതി കൂടുതൽ വഷളാക്കാൻ മാത്രമാണ് ഉപകരിക്കുകയെന്ന് ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുല്ല വിമർശിച്ചു. സംഭവത്തിന്റെ പ്രാഥമിക ഉത്തരവാദിത്തം ഗവർണർക്കാണെന്നും ആക്രമണത്തിൽ പരുക്കേറ്റവരെ സന്ദർശിക്കുന്നതിനു പകരം ടിവി ചാനലുകളിൽ പ്രത്യക്ഷപ്പെടാനുള്ള തിരക്കിലായിരുന്നു അദ്ദേഹമെന്നും ഒമർ പറഞ്ഞു. ഗവർണർ ഭരിക്കുമ്പോഴുണ്ടാകുന്ന സംഭവത്തിന് ആരെയാണ് മാലിക്ക് കുറ്റപ്പെടുത്തുന്നതെന്ന് കോൺഗ്രസ് വക്താവ് അഭിഷേക് സിങ്‌വി ചോദിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com