റഫാൽ: പുനഃപരിശോധനാ ഹർജി സുപ്രീം കോടതി പരിഗണിച്ചേക്കും
Mail This Article
ന്യൂഡൽഹി∙ റഫാൽ യുദ്ധവിമാന ഇടപാടിനെക്കുറിച്ചുള്ള സുപ്രീം കോടതി വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികളും കേന്ദ്ര സർക്കാർ നൽകിയ തെറ്റുതിരുത്തൽ അപേക്ഷയും പരിഗണിക്കാൻ ബെഞ്ച് രൂപീകരിക്കുമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് സൂചിപ്പിച്ചു.
ചീഫ് ജസ്റ്റിസും ജഡ്ജിമാരായ സഞ്ജയ് കിഷൻ കൗളും കെ.എം. ജോസഫും ഉൾപ്പെട്ട ബെഞ്ചാണ് കഴിഞ്ഞ ഡിസംബർ 14 ന് വിധി പറഞ്ഞത്. നിലവിൽ, ജഡ്ജിമാരായ എൽ. നാഗേശ്വര റാവുവും സഞ്ജീവ് ഖന്നയുമാണ് ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിലുള്ളത്. വിധിക്കുശേഷമുള്ള ഹർജികൾ ഇന്നലെ അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ കോടതിയുടെ ശ്രദ്ധയിൽ പെടുത്തി. ഇപ്പോഴത്തെ ബെഞ്ചിന്റെ ഘടന മാറ്റുക പ്രയാസമാണെന്നും എന്തെങ്കിലും ചെയ്യാമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. റഫാൽ വിഷയത്തിൽ കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സിഎജി) റിപ്പോർട്ട് നൽകിയെന്നും അത് പാർലമെന്റിന്റെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി പരിഗണിച്ചെന്നുമായിരുന്നു വിധിന്യായത്തിലെ പരാമർശം.
ശേഷി ചോദ്യം ചെയ്യപ്പെട്ടത് വിഷമിപ്പിച്ചെന്ന് എച്ച്എഎൽ
ബെംഗളൂരു∙ റഫാൽ യുദ്ധവിമാന കരാറുമായി ബന്ധപ്പെട്ട്, ശേഷി ചോദ്യം ചെയ്യപ്പെട്ടത് വിഷമിപ്പിച്ചെന്ന് എച്ച്എഎൽ ചെയർമാനും എംഡിയുമായ ആർ.മാധവൻ. എച്ച്എഎല്ലിനെ സർക്കാർ അവഗണിച്ചിട്ടില്ലെന്നും അങ്ങനെയായിരുന്നെങ്കിൽ ഇപ്പോഴുള്ള ഓർഡറുകൾ ലഭിക്കുമായിരുന്നില്ലെന്നും പ്രതിപക്ഷ ആരോപണത്തെ പരോക്ഷമായി വിമർശിച്ച് മാധവൻ പറഞ്ഞു.