മകനെത്തി, നിറചിരിയോടെ തമിഴ്നാട്
Mail This Article
ചെന്നൈ∙ ഈ ആഘോഷം ട്രെയ്‌ലർ മാത്രം, ശരിക്കുള്ള ആഘോഷം അദ്ദേഹം ഇവിടേക്ക് എത്തുമ്പോൾ, ചെന്നൈയിലെ അഭിനന്ദന്റെ വീടിനു മുന്നിൽ ആരവങ്ങളുമായി ഒത്തുകൂടിയവരുടെ വാക്കുകൾ.
വിങ് കമാൻഡർ അഭിനന്ദൻ വർധമാന്റെ ജന്മനാടായ തിരുവണ്ണാമലയും അദ്ദേഹം ഇപ്പോൾ താമസിക്കുന്ന ചെന്നൈയും അഭിമാന പുത്രന്റെ മടങ്ങിവരവ് ആഘോഷമാക്കിയത് പടക്കം പൊട്ടിച്ചും മധുരപലഹാരങ്ങൾ വിതരണം ചെയ്തും വർണപ്പൊടികൾ വാരി വിതറിയും. അഭിനന്ദൻ, അങ്ങയെ ഓർത്ത് അഭിമാനിക്കുന്നുവെന്നെഴുതിയ ബാനറുകളുമായാണു കുട്ടികളെത്തിയത്.തിരുവണ്ണാമലയിലെ ജൈനക്ഷേത്രങ്ങളിൽ ഇന്നലെയും പൂജ നടന്നു.
ചെന്നൈ പാരിസിലെ പ്രസിദ്ധമായ കാളികാംപൽ കോവിലിൽ തമിഴ്നാട് ഹോം ഗാർഡിന്റെ നേതൃത്വത്തിൽ നടത്തിയ പൂജയിൽ നൂറുകണക്കിനാളുകൾ പങ്കെടുത്തു. സുരക്ഷിതനായി തിരിച്ചെത്തുന്നതിനായി അഭിനന്ദന്റെ ഫൊട്ടോയുൾപ്പെടെ വച്ചായിരുന്നു പൂജ.
അഭിനന്ദന്റെ മാതാപിതാക്കൾ വ്യാഴാഴ്ച രാത്രി തന്നെ ഡൽഹിയിലേക്കു പോയെങ്കിലും അവർ താമസിക്കുന്ന മാടംപക്കം ജൽവായു വിഹാറിലെ വീടിനു മുന്നിൽ ആഘോഷത്തിനു കുറവുണ്ടായില്ല. വാർഡ് കൗൺസിലറുൾപ്പെടെ നേതൃത്വം നൽകാനെത്തി.
ജൽവായു വിഹാർ എയർഫോഴ്സ് കോളനിയിലെ സുരക്ഷാ ജീവനക്കാരൻ ജനാർദനും ആഘോഷം കുറച്ചില്ല. ഒത്തുകൂടിയവർക്കെല്ലാം ചോക്ലേറ്റ് വിതരണം ചെയ്തു.