ജിഎസ്ടി: നിർമാണത്തിലുള്ള വീടുകൾക്ക് പഴയ നിരക്കാവാം
Mail This Article
ന്യൂഡൽഹി∙ നിർമാണത്തിലിരിക്കുന്ന വീടുകൾക്കും ഫ്ലാറ്റുകൾക്കും പഴയ ഉയർന്ന നികുതി നിരക്ക് ഇൗടാക്കാൻ നിർമാതാക്കൾക്ക് ജിഎസ്ടി കൗൺസിൽ അനുമതി നൽകി. 40 ലക്ഷം രൂപ വരെ വിലയുള്ള കെട്ടിടങ്ങൾക്കുള്ള ജിഎസ്ടി 8 ശതമാനത്തിൽ നിന്ന് ഒരു ശതമാനമായും അതിൽ കൂടുതൽ വിലയുള്ളവയ്ക്ക് 12 ശതമാനത്തിൽ നിന്ന് 5 ശതമാനമായും കഴിഞ്ഞ ജിഎസ്ടി കൗൺസിൽ കുറച്ചിരുന്നു.
എന്നാൽ ഇതു നിർമാതാക്കൾക്ക് ഇൻപുട് ടാക്സ് ക്രെഡിറ്റ് വഴി ലഭിക്കേണ്ട അർഹമായ തുക നഷ്ടപ്പെടുത്തുമെന്നു കണ്ടാണ് പഴയ നികുതി നിരക്കോ പുതിയ നികുതി നിരക്കോ സ്വീകരിക്കാൻ അവസരം നൽകാൻ ഇന്നലെ ചേർന്ന ജിഎസ്ടി കൗൺസിൽ തീരുമാനിച്ചത്.
ഇൗ മാസം 31ന് നിർമാണം പൂർത്തിയാക്കാത്ത വീടുകളെയാണ് നിർമാണത്തിലിരിക്കുന്നവയായി കണക്കാക്കുക. ഏതു നിരക്ക് വേണമെന്ന് തീരുമാനിക്കാൻ ഒറ്റത്തവണയേ അവസരമുണ്ടാകൂ. ആകെ ഭൂമിയുടെ 15% വരെ വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിച്ചാലും അവയെ ഭവനനിർമാണ പദ്ധതികളായി കണക്കാക്കാനും തീരുമാനമായി.
കെട്ടിട നിർമാണത്തിനുള്ള 80% വസ്തുക്കളും റജിസ്റ്റേർഡ് ഡീലർമാരിൽ നിന്നു തന്നെ വാങ്ങണം. ഇല്ലെങ്കിൽ ഇൻപുട് ടാക്സ് ക്രെഡിറ്റിന് അർഹത ലഭിക്കില്ല. വ്യവസ്ഥകൾ ലംഘിച്ചാൽ 18% നികുതി ഇൗടാക്കും. റജിസ്ട്രേഷനില്ലാത്ത വ്യാപാരികളിൽ നിന്നു സിമന്റ് വാങ്ങിയാൽ 28% നികുതി ചുമത്തും.