ഭോപാലിൽ ദിഗ്‍വിജയ്; മണ്ഡലം മാറി രാജ് ബബ്ബർ
Mail This Article
ന്യൂഡൽഹി/ ഭോപാൽ∙ മധ്യപ്രദേശിലെ ഭോപാലിൽ മുൻ മുഖ്യമന്ത്രി ദിഗ്‍വിജയ് സിങ് കോൺഗ്രസ് സ്ഥാനാർഥിയാകുമെന്നു മുഖ്യമന്ത്രി കമൽനാഥിന്റെ പ്രഖ്യാപനം. 16 വർഷത്തിനു ശേഷം മത്സരരംഗത്തിറങ്ങുന്ന ദിഗ്‌വിജയ്സിങ്ങിനു ജന്മദേശമായ രാജ്ഗഡിൽ മൽസരിക്കാനായിരുന്നു താൽപര്യം. എന്നാൽ 3 പതിറ്റാണ്ടായി കോൺഗ്രസ് ജയിക്കാത്ത മണ്ഡലം തിരഞ്ഞെടുക്കാനുള്ള കമൽനാഥിന്റെ വെല്ലുവിളി ഏറ്റെടുക്കുകയായിരുന്നു. 15 വർഷത്തിനു ശേഷം സംസ്ഥാന ഭരണം പിടിച്ചെടുത്ത കോൺഗ്രസ് ഭോപാൽ ലോക്സഭാ മണ്ഡലത്തിൽ പെട്ട 3 നിയമസഭാ സീറ്റുകളിൽ ജയിച്ചിരുന്നു.
ലോക്സഭയിലെ കോൺഗ്രസ് കക്ഷിനേതാവ് മല്ലികാർജുൻ ഖർഗെ സിറ്റിങ് സീറ്റായ കർണാടകയിലെ ഗുൽബർഗയിൽ തന്നെ മത്സരിക്കും. മുൻ കേന്ദ്രമന്ത്രി വീരപ്പമൊയ്‍ലി ചിക്കബല്ലാപുരിലും മീനാക്ഷി നടരാജൻ മധ്യപ്രദേശിലെ മൻസോറിലും അശോക് ചവാൻ മഹാരാഷ്ട്രയിലെ നാന്ദഡിലും ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് നൈനിറ്റാൾ– ഉധംസിങ് നഗറിലും മത്സരിക്കും. ബിജെപി നേതാവ് ബി.സി ഖണ്ഡൂരിയുടെ മകൻ മനീഷ് ഖണ്ഡൂരി ഗഡ്‍വാളിൽസ്ഥാനാർഥിയാകും.
യുപി പാർട്ടി അധ്യക്ഷൻ രാജ് ബബ്ബർ ഫത്തേപ്പുർ സിക്രിയിൽ സ്ഥാനാർഥിയാകും. ബബ്ബറിനെ മുൻപു മൊറാദാബാദിൽ സ്ഥാനാർഥിയായി പ്രഖ്യാപിച്ചിരുന്നെങ്കിലും തീരുമാനം മാറ്റുകയായിരുന്നു. ബിഎസ്പി മുൻ നേതാവ് നസീമുദീൻ സിദ്ദിഖി ബിജ്‌നോറിൽ മൽസരിക്കും. മുൻ കേന്ദ്രമന്ത്രി രേണുക ചൗധരി തെലങ്കാനയിലെ ഖമ്മത്തും മുതിർന്ന നേതാവ് കരൺ സിങ്ങിന്റെ മകൻ വിക്രമാദിത്യ സിങ് ജമ്മു കശ്മീരിലെ ഉധംപുരിലും സ്ഥാനാർഥിയാവും. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റായിരുന്ന സുബൽ ഭൗമിക് ത്രിപുര വെസ്റ്റിൽ മൽസരിക്കും.