രാഹുലിന്റെ പത്രികയുടെ സൂക്ഷ്മ പരിശോധന നീട്ടി
Mail This Article
ലക്നൗ∙ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ബ്രിട്ടിഷ് പൗരനാണെന്ന ആരോപണവുമായി അമേഠിയിലെ സ്വതന്ത്ര സ്ഥാനാർഥി; ഇതോടെ രാഹുലിന്റെ നാമനിർദേശ പത്രികയുടെ സൂക്ഷ്മ പരിശോധന നാളത്തേക്കു മാറ്റി. വിവാദങ്ങൾക്കിടെ രാഹുൽ ഗാന്ധി നാളെ അമേഠിയിൽ പ്രചാരണം നടത്തും.
ഇന്നലെ നടന്ന സൂക്ഷ്മ പരിശോധനയ്ക്കിടെ ആക്ഷേപങ്ങൾക്കു മറുപടി നൽകാൻ രാഹുൽ ഗാന്ധിയുടെ പ്രതിനിധിയായ രാഹുൽ കൗശിക് കൂടുതൽ സമയം ആവശ്യപ്പെട്ടു. മറുപടി നൽകാൻ നാളെ രാവിലെ 10.30 വരെ സമയം അനുവദിച്ചിട്ടുണ്ടെന്നു വരണാധികാരി റാം മനോഹർ മിശ്ര പറഞ്ഞു. രാഹുലിനെതിരെ മൂന്നു വാദങ്ങളാണു സ്വതന്ത്രർ ഉന്നയിച്ചത്.
1. യുകെയിൽ ഒരു കമ്പനിയുടെ റജിസ്ട്രേഷനുമായി ബന്ധപ്പെട്ടു താൻ ഒരു ബ്രിട്ടീഷ് പൗരനാണെന്നു രാഹുൽ ഗാന്ധി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. എങ്ങനെയാണു രാഹുലിന് ബ്രിട്ടീഷ് പൗരത്വവും ഇന്ത്യൻ പൗരത്വവും കിട്ടിയത്?
2. രാഹുലിനു നിക്ഷേപമുള്ള, 2003 മുതൽ 2009 വരെ പ്രവർത്തിച്ച യുകെ കമ്പനിയുടെ ആസ്തിയെ കുറിച്ചു സത്യവാങ്മൂലത്തിൽ പരാമർശിക്കുന്നില്ല.
3. രാഹുൽ ഗാന്ധിയുടെ വിദ്യാഭ്യാസ യോഗ്യതകളും ബന്ധപ്പെട്ട രേഖകളും തമ്മിൽ യോജിക്കുന്നില്ല. കോളജ് രേഖകളിൽ ‘റൗൾ വിൻസി’ എന്നാണു നൽകിയിട്ടുള്ളത്. രാഹുൽ ഗാന്ധി എന്ന പേരിൽ വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകളില്ല. റൗൾ വിൻസിയും രാഹുൽ ഗാന്ധിയും ഒരാളാണോ?
പൗരത്വം, വിദ്യാഭ്യാസ യോഗ്യത എന്നിവ സംബന്ധിച്ചു രാഹുൽ വിശദീകരണം നൽകണമെന്നു ബിജെപി വക്താവ് ജി.വി.എൽ. നരസിംഹ റാവു പറഞ്ഞു. ഇതിനിടെ, രാഹുൽ ഗാന്ധിയുടെ പൗരത്വം ചോദ്യം ചെയ്ത ഹർജിക്കാരനോടു കേന്ദ്ര സർക്കാരിനെ സമീപിക്കാൻ അലഹാബാദ് ഹൈക്കോടതി നിർദേശിച്ചു.