ADVERTISEMENT

ന്യൂഡൽഹി ∙ ബാലാക്കോട്ട് ആക്രമണം നടത്തിയ വീരജവാന്മാർക്കും പുൽവാമയിൽ മരിച്ച രക്തസാക്ഷികൾക്കുമായി ആദ്യ വോട്ട് സമർപ്പിക്കണമെന്നും, ഇന്ത്യയുടെ ആണവ ബട്ടൻ ദീപാവലിക്ക് ഉപയോഗിക്കാൻ വച്ചിരിക്കുന്നതല്ലെന്നുമുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമർശങ്ങളിൽ ചട്ട ലംഘമില്ലെന്ന് തിരഞ്ഞെടുപ്പു കമ്മിഷൻ.

ബിജെപി അധ്യക്ഷൻ അമിത് ഷായെ കൊലക്കേസ് പ്രതി എന്നു കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വിളിച്ചതിലും ചട്ടലംഘനമില്ലെന്ന് കമ്മിഷൻ വ്യക്തമാക്കി. കഴിഞ്ഞ 23ന് മധ്യപ്രദേശിലെ സിഹോറയിലെ റാലിയിലാണ്  രാഹുൽ, അമിത് ഷായെ കൊലക്കേസ് പ്രതിയെന്നു വിളിച്ചത്. ഇതിനെതിരെ ബിജെപി നൽകിയ പരാതിയാണ് കമ്മിഷൻ തള്ളിയത്. 

മഹാരാഷ്ട്രയിലെ ലാത്തൂരിൽ കഴിഞ്ഞ മാസം 9നു നടത്തിയ പ്രസംഗത്തിലാണ് കൊല്ലപ്പെട്ട സൈനികർക്കായി വോട്ടു നൽകാൻ മോദി അഭ്യർഥിച്ചത്. ഇത് ചട്ട  ലംഘനമാണെന്ന് മഹാരാഷ്ട്രയിലെ മുഖ്യ തിരഞ്ഞെടുപ്പ് ഒാഫിസർ റിപ്പോർട്ട് നൽകിയിരുന്നു. രാജസ്ഥാനിലെ ബാർമറിൽ കഴിഞ്ഞ 21നാണ് പാകിസ്ഥാന്റെ ആണവശേഷിയെ ഇന്ത്യ ഭയക്കുന്നില്ലെന്നു മോദി പ്രസംഗിച്ചത്. നേരത്തെ, രാഹുൽ ഗാന്ധിയുടെ വയനാട് സ്ഥാനാർഥിത്വത്തെ ഭൂരിപക്ഷ – ന്യൂനപക്ഷ വിഷയമായി ചിത്രീകരിച്ച് കഴിഞ്ഞ മാസം 1ന് മഹാരാഷ്ട്രയിലെ വാർധയിൽ നടത്തിയ മോദി നടത്തിയ പ്രസംഗവും ചട്ടലംഘനമല്ലെന്നു കമ്മിഷൻ വ്യക്തമാക്കിയിരുന്നു.

ഫലത്തിൽ, ഇതിനകം 3 പരാതികളിൽ കമ്മിഷൻ മോദിക്ക് ക്ളീൻ ചിറ്റ് നൽകിക്കഴിഞ്ഞു. പാകിസ്ഥാൻ വിങ് കമാൻഡർ അഭിനന്ദൻ വർധമാനെ വിട്ടുനൽകിയില്ലെങ്കിൽ അന്ന് കശാപ്പിന്റെ രാത്രിയായേനെയെന്ന് ഗുജറാത്തിലെ പത്താനിൽ കഴിഞ്ഞ 21ന് നടത്തിയ പ്രസംഗത്തെക്കുറിച്ച് പരാതി നിലവിലുണ്ട്. ഇന്ത്യയുടെ 40 സൈനികരെ പുൽവാമയിൽ വധിച്ചതിനു മറുപടിയായി 42 ഭീകരരെ വധിച്ചെന്നും ഇതാണ് ഇന്ത്യയുടെ രീതിയെന്നും കഴിഞ്ഞ 25ന് വാരാണസിയിൽ മോദി പ്രസംഗിച്ചതിനെതിരെയും  കോൺഗ്രസ് കമ്മിഷനു പരാതി നൽകിയിരുന്നു. 

മോദി കുട്ടിയായിരുന്നപ്പോൾ, മുൻ പ്രധാനമന്ത്രിമാരായ ജവഹർലാൽ നെഹ്റുവും ഇന്ദിരാ ഗാന്ധിയുമാണ് രാജ്യത്തിന്റെ പ്രതിരോധ സേനയെ വികസിപ്പിച്ചെടുത്തതെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി കമൽ നാഥിന്റെ പരാമർശത്തിലും ചട്ടലംഘനമില്ലെന്നു കകമ്മിഷൻ വ്യക്തമാക്കി. മധ്യപ്രദേശിലെ ഖാണ്ഡ്‌വ ജില്ലയിൽ കഴിഞ്ഞ 14ന് നടത്തിയ പ്രസംഗമാണ് പരാതിക്കിടയാക്കിയത്.

ഇതിനിടെ, ആദിവാസികളെ വെടിവയ്ക്കാമെന്നു മോദി സർക്കാർ നിയമമുണ്ടാക്കി എന്നു രാഹുൽ പ്രസംഗിച്ചുവെന്ന് 2 ബിജെപി പ്രവർത്തകർ നൽകിയ പരാതിയിൽ രാഹുലിന്  കമ്മിഷന്റെ കാരണം കാണിക്കൽ നോട്ടിസ് നൽകി. കഴിഞ്ഞ 23ന് മധ്യപ്രദേശിലെ ഷാദോളിൽ രാഹുൽ നടത്തിയ പ്രസംഗത്തിലെ പരാമർശത്തിന്റെ പേരിലാണ് പരാതി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com