മസൂദ് അസ്ഹർ: ഭീകരതയുടെ 2 ദശകം
Mail This Article
കശ്മീരിനെ പാക്കിസ്ഥാനോടു ചേർക്കുക എന്ന മുഖ്യലക്ഷ്യവുമായി മസൂദ് അസ്ഹർ 1998 ൽ ഹർക്കത്തുൽ മുജാഹിദീൻ സ്ഥാപിച്ചു. ആദ്യ പേര് ഹർക്കത്തുൽ അൻസാർ. സംഘടനയുടെ രൂപീകരണത്തിനു താലിബാൻ നേതൃത്വവും ഉസാമ ബിൻ ലാദനും സഹായിച്ചു. എൺപതുകളിൽ അഫ്ഗാനിസ്ഥാനിൽ സോവിയറ്റ് അധിനിവേശത്തിനെതിരെ യുദ്ധം ചെയ്യാൻ രൂപീകരിച്ച ഹർക്കത്തുൽ ജിഹാദുൽ ഇസ്‌ലാമിയിൽ നിന്നാണു ഹർക്കത്തുൽ മുജാഹിദീൻ രൂപമെടുത്തത്. 1994 ഫെബ്രുവരിയിൽ ദക്ഷിണ കശ്മീരിൽ നിന്ന് അറസ്റ്റിലായി.
1999 ൽ ഇന്ത്യൻ ജയിലിൽനിന്നു മോചിതനായ ശേഷമാണു ജയ്ഷെ മുഹമ്മദ് രൂപീകരിച്ചത്. ചാവേർ ആക്രമണരീതി കശ്മീരിൽ ആദ്യം പ്രയോഗിച്ചത് ജയ്ഷ് ഭീകരർ. കശ്മീരി യുവാക്കളെയും സംഘടനയിൽ ചേർത്തു. രണ്ടു ദശകത്തിനിടെ ഇന്ത്യയിൽ നാൽപതോളം ഭീകരാക്രമണങ്ങൾ.
ഇന്ത്യൻ ജയിലിൽ നിന്ന് മസൂദ് മോചിതനായ ദിവസം ഉസാമ ബിൻ ലാദൻ വിരുന്നു നടത്തിയാണ് ആഘോഷിച്ചത്. അഫ്ഗാനിലെ തോറാ ബോറാ മലനിരകളിലെ ഒളിത്താവളത്തിൽ നിന്നു പാക്കിസ്ഥാനിലേക്കു കടക്കാൻ ലാദനെ സഹായിച്ചതു ജയ്ഷെ മുഹമ്മദാണ്.തുടർന്ന്, പാക്കിസ്ഥാനിലെ അബട്ടാബാദിലെ ഒളിത്താവളത്തിൽ 10 വർഷത്തോളം കഴിഞ്ഞ ലാദനെ യുഎസ് കമാൻഡോകൾ 2011 മേയ് 2നാണു വധിച്ചത്.
ബ്രിട്ടനിലേക്കു വരെ മസൂദ് അസ്ഹർ ഭീകരത ഒളിച്ചുകടത്തി. പലവട്ടം യുകെ സന്ദർശിച്ച് പ്രഭാഷണങ്ങൾ നടത്തി. ഭീകരത പ്രചരിപ്പിക്കാൻ ചില ഉത്തര ആഫ്രിക്കൻ രാജ്യങ്ങളും സന്ദർശിച്ചു. മസൂദ് ബ്രിട്ടനിൽ നിന്ന് റിക്രൂട്ട് ചെയ്ത ഭീകരരിലൊരാളാണ് ഉമർ ഷെയ്ഖ്. ഇന്ത്യയിൽ അറസ്റ്റിലായ ഇയാളെ കാണ്ഡഹാർ വിമാന റാഞ്ചൽ വേളയിൽ മസൂദിനൊപ്പം മോചിപ്പിക്കേണ്ടിവന്നു.
യുഎസ് മാധ്യമപ്രവർത്തകൻ ഡാനിയേൽ പേളിനെ ലഹോറിൽ നിന്നു തട്ടിക്കൊണ്ടുപോയി കൊന്നതു ഷെയ്ഖ് ആയിരുന്നു. ഇയാൾ ഇപ്പോൾ പാക്ക് ജയിലിലാണ്.