എന്റെ സൈനികര്‍ക്ക് ഭീകരരെ കൊല്ലാനും കമ്മിഷന്റെ അനുമതി തേടണോ: മോദി
Mail This Article
കുശിനഗർ(യുപി)∙ ഭീകരർ തോക്കും ബോംബുമായി വരുമ്പോൾ നേരിടാൻ എന്റെ സൈനികർ തിരഞ്ഞെടുപ്പു കമ്മിഷന്റെ അനുമതി തേടണോ?.
ജമ്മു കശ്മീരിലെ ഷോപ്പിയാനിൽ ഇന്നലെ പുലർച്ചെ 2 ലഷ്കറെ തയിബ ഭീകരരെ സൈന്യം വെടിവച്ചു വീഴ്ത്തിയ സംഭവം പരാമർശിച്ചായിരുന്നു കുശിനഗറിലെ തിരഞ്ഞെടുപ്പു പ്രചാരണറാലിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചോദ്യം.
പ്രസംഗത്തിൽ ‘എന്റെ സൈനികർ ’എന്നു മോദി പ്രയോഗിച്ചത് സമൂഹമാധ്യമങ്ങളിൽ വിവാദമായി. നേരത്തേ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും ബിജെപി അധ്യക്ഷൻ അമിത് ഷായും മോദിയുടെ സേന ( മോദിജി കാ സേന) എന്ന് പ്രസംഗിച്ചത് വിമർശിക്കപ്പെട്ടിരുന്നു. ‘ വോട്ടെടുപ്പുദിവസം തന്നെ ഭീകരരെ വെടിവച്ചു വീഴ്ത്തണോ എന്നാണു ചിലർ ചോദിക്കുന്നത്. എന്തിനാണു മോദി ഭീകരരെ കൊല്ലുന്നതെന്ന് അവർ ചോദിക്കുന്നു.
ഞങ്ങൾ അധികാരമേറ്റതിനു പിറ്റേന്നുമുതൽ ഭീകരർക്കെതിരെ പോരാടിക്കൊണ്ടിരിക്കയാണ്. ഇതൊരു ശുദ്ധീകരണ പ്രക്രിയയാണ്.’–മോദി പറഞ്ഞു. കോൺഗ്രസിനെയും ബിഎസ്പിയെയും പ്രസംഗത്തിലുടനീളം വിമർശിച്ച മോദി രാജസ്ഥാനിൽ ദലിത് യുവതി കൂട്ടമാനഭംഗത്തിനിരയായ സംഭവത്തെക്കുറിച്ച് ബിഎസ്പി നേതാവ് മായാവതിയെ പരിഹസിക്കാനും മറന്നില്ല.
‘മുതലക്കണ്ണീരൊഴുക്കാതെ ഈ സംഭവത്തിൽ ആത്മാർഥമായ പ്രതിഷേധമുണ്ടെങ്കിൽ എന്തുകൊണ്ട് അവർ രാജസ്ഥാനിലെ കോൺഗ്രസ് സർക്കാരിനുള്ള പിന്തുണ പിൻവലിക്കുന്നില്ല.
അവർ യുപി മുഖ്യമന്ത്രിയായിരുന്നതിനേക്കാൾ കൂടുതൽ കാലം ഞാൻ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നിട്ടുണ്ട്. പക്ഷേ, ഗുജറാത്തിൽ ഒരിക്കൽപ്പോലും അഴിമതിയുടെ കളങ്കം പുരണ്ടില്ല. ഇപ്പോൾ അവർ എന്റെ ജാതി തിരഞ്ഞെടുപ്പു വിഷയമാക്കുന്നു. ഈ രാജ്യത്തെ പാവങ്ങളുടെ ജാതിയാണ് എന്റേത്. അവരാണ് എന്നെപ്രധാനമന്ത്രിയാക്കിയത്.’–മോദി പറഞ്ഞു.