ലവാസയുടെ ആവശ്യം തള്ളി; കമ്മിഷനിലെ വിയോജിപ്പുകൾ രേഖയിൽ മാത്രം, പരസ്യമാക്കില്ല
Mail This Article
ന്യൂഡൽഹി ∙ പരാതികൾ തീർപ്പാക്കുമ്പോഴുള്ള വിയോജന നിലപാടുകൾ ഉത്തരവിൽ പരാമർശിക്കണമെന്ന തിരഞ്ഞെടുപ്പു കമ്മിഷനിലെ വിമത അംഗം അശോക് ലവാസയുടെ ആവശ്യം തള്ളി. മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണർ സുനിൽ അറോറയും കമ്മിഷന്റെ മൂന്നാമത്തെ അംഗം സുശീൽ ചന്ദ്രയും എതിർത്തപ്പോൾ അതു ഭൂരിപക്ഷ നിലപാടായി.
എന്നാൽ, പരാതികൾ പരിശോധിക്കുമ്പോഴുള്ള നടപടിക്രമങ്ങളും എല്ലാ അംഗങ്ങളുടെയും നിലപാടുകളും രേഖകളിൽ ഉൾപ്പെടുത്തുമെന്നു കമ്മിഷൻ പിന്നീട് പ്രസ്താവനയിലൂടെ വ്യക്തമാക്കി. അതായത്, വിയോജനക്കുറിപ്പുകൾ രേഖകളിൽ ഒതുങ്ങും, ഉത്തരവിൽ പരസ്യമാക്കില്ല. തന്റെ വിയോജന നിലപാടുകൾ രേഖകളിൽ പെടുത്തുകയും ഉത്തരവിന്റെ ഭാഗമാക്കുകയും ചെയ്യാത്തതിനാൽ കമ്മിഷന്റെ യോഗങ്ങളിൽ നിന്നു വിട്ടുനിൽക്കാൻ നിർബന്ധിതനാകുന്നുവെന്നു ലവാസ അടുത്തിടെ കത്തിലൂടെ വ്യക്തമാക്കിയിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി അധ്യക്ഷൻ അമിത് ഷാ തുടങ്ങിയവർക്കെതിരെയുണ്ടായ പല ചട്ടലംഘന പരാതികളും തള്ളാനുള്ള ഭൂരിപക്ഷ തീരുമാനത്തോട് ലവാസ വിയോജിച്ചിരുന്നു.