രണ്ടാം മോദി മന്ത്രിസഭയിൽ 19 പുതുമുഖങ്ങൾ; 6 വനിതകൾ
Mail This Article
ന്യൂഡൽഹി ∙ ഒന്നാം മോദി മന്ത്രിസഭയിലെ 36 പേർ ഇന്നലെ അധികാരമേറ്റ രണ്ടാം മോദി മന്ത്രിസഭയിലും ഇടം നേടി. പ്രധാനമന്ത്രി ഉൾപ്പെടെ 58 പേരാണ് ഇന്നലെ സത്യപ്രതിജ്ഞ ചെയ്തത്. ഇതിൽ 6 കാബിനറ്റ് മന്ത്രിമാർ പുതുമുഖങ്ങളാണ്.
എസ്. ജയശങ്കർ, പ്രൾഹാദ് ജോഷി, മഹേന്ദ്രനാഥ് പാണ്ഡെ, അരവിന്ദ് സാവന്ദ്, രമേഷ് പൊക്രിയാൽ നിശാന്ത്, അർജുൻ മുണ്ട എന്നിവരാണ് കാബിനറ്റിലെ പുതുമുഖങ്ങൾ.
അരുൺ ജയ്റ്റ്‌ലി, സുഷമ സ്വരാജ്, മേനക ഗാന്ധി, ഉമാ ഭാരതി എന്നിവർക്കു പുറമേ കഴിഞ്ഞതവണ കാബിനറ്റ് മന്ത്രിമാരായിരുന്ന സുരേഷ് പ്രഭു, ജെ.പി. നഡ്ഡ, ഉമാഭാരതി, മേനക ഗാന്ധി, ജൂവൽ ഓറം, രാധാമോഹൻ സിങ്, അനന്ത് ഗീഥേ, ചൗധരി ബീരേന്ദ്ര സിങ് എന്നിവർ പുതിയ മന്ത്രിസഭയിലില്ല.
സഹമന്ത്രിമാരിൽ അൽഫോൻസ് കണ്ണന്താനം, ജയന്ത് സിൻഹ, എസ്.എസ്. അലുവാലിയ, രാജ്യവർധൻസിങ് റാത്തോഡ്, വിജയ് ഗോയൽ, മഹേഷ് ശർമ, അനന്ത്കുമാർ ഹെഗ്ഡെ തുടങ്ങിയവർ ഒഴിവാക്കപ്പെട്ടു.
കഴിഞ്ഞ തവണ സ്വതന്ത്രചുമതലയുള്ള സഹമന്ത്രിയായിരുന്ന ഗിരിരാജ് സിങ്ങിനും ഗജേന്ദ്ര സിങ് ഷെഖാവത്തിനും കാബിനറ്റ് പദവിയും, സഹമന്ത്രിമാരായിരുന്ന കിരൺ റിജിജുവിനു സ്വതന്ത്ര ചുമതലയും ലഭിച്ചു.
സഖ്യകക്ഷികളിൽ എൽജെപി നേതാവ് റാം വിലാസ് പാസ്വാനും ശിരോമണി അകാലി ദളിന്റെ ഹർസിമ്രത് കൗറും കാബിനറ്റ് പദവി നിലനിർത്തി. സഹമന്ത്രിയായിരുന്ന അപ്നാ ദൾ നേതാവ് അനുപ്രിയ പട്ടേൽ ഒഴിവാക്കപ്പെട്ടു.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം 24 കാബിനറ്റ് മന്ത്രിമാരും സ്വതന്ത്ര ചുമതലയുള്ള 9 സഹമന്ത്രിമാരും 24 സഹമന്ത്രിമാരുമാണ് ഇന്നലെ സത്യപ്രതിജ്ഞ ചെയ്തത്.
രാഷ്ട്രപതി ഭവൻ മുറ്റത്ത് 2 മണിക്കൂർ നീണ്ട പ്രൗഢമായ ചടങ്ങിൽ രാഷ്ട്രപതി റാം നാഥ് കോവിന്ദ് പ്രധാനമന്ത്രിക്കും മന്ത്രിസഭാംഗങ്ങൾക്കും സത്യവാചകം ചൊല്ലിക്കൊടുത്തു.