ബിബേക് ദെബ്രോയിയെ മാത്രം ഒഴിവാക്കി നിതി ആയോഗ് പുനഃസംഘടന
Mail This Article
ന്യൂഡൽഹി ∙ നിലവിലെ അംഗങ്ങളിൽ പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക കൗൺസിൽ അധ്യക്ഷനായിരുന്ന ബിബേക് ദെബ്രോയിയെ മാത്രം ഒഴിവാക്കി നിതി ആയോഗ് പുനഃസംഘടിപ്പിച്ചു. പ്രധാനമന്ത്രി അധ്യക്ഷനായ നിതി ആയോഗിൽ ഡോ. രാജീവ് കുമാർ ഉപാധ്യക്ഷനായും വി.കെ.സാരസ്വത്, പ്രഫ.രമേഷ് ചന്ദ്, ഡോ. വി.കെ. പോൾ എന്നിവർ മുഴുവൻ സമയ അംഗങ്ങളായും തുടരും.
കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിങ്, അമിത് ഷാ, നിർമല സീതാരാമൻ, നരേന്ദ്ര സിങ് തോമർ എന്നിവർ എക്സ് ഒഫിഷ്യോ അംഗങ്ങളായിരിക്കും. നിതിൻ ഗഡ്കരി, താവർ ചന്ദ് ഗെഹ്‍ലോട്ട്, പിയൂഷ് ഗോയൽ, റാവു ഇന്ദർജിത് സിങ് എന്നീ മന്ത്രിമാർ പ്രത്യേക ക്ഷണിതാക്കളായിരിക്കും. പുതിയ ഭരണകൗൺസിലിന്റെ യോഗം ഈ മാസം 15നു ചേരും.
യുപിഎ സർക്കാരിന്റെ കാലത്ത് വിവിധ പദവികൾ വഹിച്ചശേഷമാണ് ആസൂത്രണ കമ്മിഷനു പകരമായി മോദി സർക്കാർ രൂപീകരിച്ച നിതി ആയോഗിൽ ബിബേക് ദെബ്രോയിയെ അംഗമാക്കിയത്. എന്നാൽ നിതി ആയോഗിന്റെ പ്രവർത്തനങ്ങളിൽ അദ്ദേഹം സഹകരിക്കുന്നില്ലെന്ന് വിമർശനമുയർന്നിരുന്നു. പലപ്പോഴും യോഗങ്ങളിൽനിന്നു പോലും അദ്ദേഹം വിട്ടുനിന്നു.